Pinarayi Vijayan- VD Satheesan 
Kerala

'മദ്യ നികുതി കുറയ്ക്കാൻ ഞങ്ങൾ ശ്രമിച്ചു എന്നായിരുന്നല്ലോ ദുരാരോപണം; അതിപ്പോൾ പൊളിഞ്ഞില്ലേ'

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവിൽ മുഖ്യമന്ത്രിക്കെതിരെ വിഡി സതീശനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

തിരുവനന്തപുരം: മദ്യത്തിന് നികുതി ഇളവ് നൽകാനുള്ള തെറ്റായ തീരുമാനം തിരുത്താൻ സർക്കാർ തയ്യാറാകണമെന്നു പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകാൻ എൽഡിഎഫ് സർക്കാർ ശ്രമിച്ചിരുന്നു എന്ന ദുരാരോപണം സ്വയം പൊളിയുന്ന കാഴ്ചയാണ് ഫിനാൻസ് ബില്ലിലെ ഇളവ് നിർദ്ദേശമെന്നും അദ്ദേഹം ആരോപിച്ചു.

സ്വകാര്യ മദ്യലോബിയെ സഹായിക്കാനുള്ള ബജറ്റിലെ നികുതിയിളവ് സംബന്ധിച്ച നിയമസഭയിലെ ചർച്ചയിൽ ബജറ്റ് നിർദ്ദേശം യുഡിഎഫിൽ ചർച്ച ചെയ്തതിനു ശേഷം മാത്രമേ നടപ്പാക്കൂ എന്നാണല്ലോ മുഖ്യമന്ത്രി പ്രസ്താവിച്ചത്. പക്ഷേ സഭയിൽ അവതരിപ്പിക്കുന്ന ഫിനാൻസ് ബില്ലിൽ വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി 10 ശതമാനം വരെ 120 ശതമാനവും 10 മുതൽ 20 വരെ 175 ശതമാനവും ആയി ഇളവ് ചെയ്യാനുള്ള ഭേദഗതി നിർദ്ദേശം മുന്നോട്ട് വെച്ചിരിക്കുകയാണ്. ഇതാവട്ടെ വീര്യം കുറഞ്ഞ മദ്യം ഹോർട്ടി വൈൻ കാറ്റഗറിയോട് ചേർത്താണ് ഭേദഗതി നിർദ്ദേശിച്ചതിൽ കാണുന്നത്. ഇതാദ്യമായാണ് വീര്യം കുറഞ്ഞ സ്പിരിറ്റ് അധിഷ്ടിത ഐഎംഎഫ് എൽ കാറ്റഗറിക്ക് സംസ്ഥാനത്ത് നികുതി ഇളവ് നൽകുന്നത്. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകാൻ എൽഡിഎഫ് സർക്കാർ ശ്രമിച്ചിരുന്നു എന്ന ദുരാരോപണം സ്വയം പൊളിയുന്ന കാഴ്ചയാണ് ഫിനാൻസ് ബില്ലിലെ ഇളവ് നിർദ്ദേശം.

ബജറ്റിനൊപ്പം നികുതി ഇളവുകൾ നിയമമാക്കുന്ന ഫിനാൻസ് ബിൽ സഭ അംഗീകരിച്ചാൽ അത് നിയമമായി മാറും. അത് നടപ്പാക്കുന്നത് തടയാൻ യുഡിഎഫിന് നിയമപരമായി കഴിയില്ല. ബിൽ പാസായി നിയമത്തിൻ്റെ ഭാഗമാവുന്ന നികുതി നിർദ്ദേശം എക്സിക്യൂട്ടീവ് ഉത്തരവ് മൂലം മരവിപ്പിക്കാനും കഴിയില്ല. അപ്പോൾ ആ നികുതിയിളവിനുള്ള നിർദ്ദേശം ഫിനാൻസ് ബില്ലിൽ ചേർത്ത ശേഷം യുഡിഎഫ് ചർച്ചക്ക് എന്ത് പ്രസക്തിയാണ് ഉള്ളത്? ഈ പുകമറ മദ്യക്കമ്പനിയുടെ വഴിവിട്ട ആവശ്യം അംഗീകരിക്കാനുള്ള അടവ് മാത്രമാണ്.

ബജറ്റ് അവതരിപ്പിച്ച സമയം മുതൽ അതിലുള്ള പ്രഖ്യാപനങ്ങളെ ന്യായീകരിച്ച് സംസാരിച്ച മുഖ്യമന്ത്രി ബജറ്റിലെ നിർദ്ദേശങ്ങൾ നയപരമായി തങ്ങളുടെ രാഷ്ട്രീയ നിലപാടാണ് എന്ന് ആവർത്തിച്ച് പറയുന്നുണ്ട്. പക്ഷെ മദ്യനികുതി ഇളവിൻ്റെ കാര്യം വന്നപ്പോൾ യുഡിഎഫ് തീരുമാനം ആയിട്ടില്ലെന്ന വിചിത്ര വാദമാണ് പറഞ്ഞത്. പ്രതിപക്ഷവും മാധ്യമങ്ങളും ഒപ്പം മതസാമുദായിക സംഘടനകളും ഉയർത്തിയ അതിശക്തമായ വിമർശനങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് നിലനിൽക്കുന്നത്. കോൺഗ്രസിലെ ഒരു വിഭാഗവും ഘടകകക്ഷികളും ഉന്നയിച്ച എതിർപ്പും ആശങ്കയും മദ്യനികുതി ഇളവ് കൂട്ടായ തീരുമാനമായിരുന്നില്ല എന്നതിൻ്റെ തെളിവാണ്.

എക്സൈസ് നയത്തിലെ മാറ്റം അറിഞ്ഞില്ലെന്ന നിലയാണ് എക്സൈസ് മന്ത്രിയും പങ്കുവച്ചത്. ധനകാര്യ വകുപ്പു കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ഏകപക്ഷീയമായി മദ്യനയത്തിൽ കൈകടത്തി എന്ന അതൃപ്തിയാണ് ഭരണ മുന്നണിയിൽ നിന്ന് തന്നെ ഉയർന്നു വരുന്നത്. ഇതിനെല്ലാം പരിഹാരമായി പറഞ്ഞ യുഡിഎഫ് ചർച്ച, ഫിനാൻസ് ബിൽ സഭ അംഗീകരിച്ചു കഴിഞ്ഞാൽ പ്രഹസനമാവും. ധനകാര്യ വകുപ്പ് അതാത് ഭരണ വകുപ്പിൽ നിന്ന് നിർദ്ദേശങ്ങൾ സ്വീകരിച്ച് ബജറ്റ് നിർദ്ദേശങ്ങൾ രൂപപ്പെടുത്തുന്ന സുതാര്യ നടപടി ക്രമത്തിൽ നിന്നു ധനകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി സ്വന്തം താത്പര്യം മറ്റ് വകുപ്പുകൾക്ക് മേൽ അടിച്ചേൽപ്പിക്കുന്ന രീതിയാണ് കാണുന്നത്. കോൺഗ്രസ് നേതൃത്വമാണ് ഇത് ഗൗരവതരമായി പരിശോധിക്കേണ്ടത്.

തെരഞ്ഞെടുപ്പിന് മുൻപ് പറഞ്ഞ ‘ടീം യുഡിഎഫ്’ സങ്കൽപ്പം പോലും സ്വകാര്യവത്കരിച്ചിരിക്കുന്നു. മദ്യ കമ്പനികളും തീരദേശം കൈപ്പിടിയിൽ ഒതുക്കാൻ ശ്രമിക്കുന്ന കുത്തകകളുമാണ് ടീം യുഡിഎഫിലെ പുതിയ സഖ്യകക്ഷികൾ. മുന്നണിയോ മന്ത്രിസഭയോ അറിയാതെ മുഖ്യമന്ത്രി ഏകപക്ഷീയമായി നിർണായക തീരുമാനമെടുത്ത ഒട്ടനവധി സന്ദർഭങ്ങളാണ് കഴിഞ്ഞ ഒരു മാസത്തിൽ നടന്നത്- പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

Leader of the Opposition Pinarayi Vijayan against Chief Minister VD Satheesan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി എ സന്തോഷ് കുമാറിനെ നിയമിച്ചു

ദമ്മാമില്‍ വാഹനാപകടത്തില്‍ മലയാളി യുവാക്കള്‍ക്ക് ദാരുണാന്ത്യം

4 ഓവര്‍ 22 റണ്‍സ് 3 വിക്കറ്റ്! ഇന്ത്യന്‍ ടീമിലെ അരങ്ങേറ്റം അവിസ്മരണീയമാക്കി പ്രിന്‍സ് യാദവ്

'കലർപ്പില്ലാതെ, കലവറ നിറച്ച് മെസി മാന്ത്രികത!'! ബ്രസീൽ ഇതിഹാസത്തേയും മറികടന്നു

'ജീവിതത്തിലെ ചില പോരാട്ടങ്ങൾ യാഥാർഥ്യമാണ്, പ്രതീക്ഷ തീർച്ചയായും ഉണ്ട്'; ബാലയ്യയ്ക്ക് നന്ദി പറഞ്ഞ് മംമ്ത