മലപ്പുറം: കേന്ദ്ര സർക്കാരിന്റെ അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയുടെ ഭാഗമായി മലപ്പുറം ജില്ലയിലെ മൂന്ന് പ്രധാന റെയിൽവേ സ്റ്റേഷനുകൾ ആധുനിക ലോകോത്തര സൗകര്യങ്ങളോടെ നവീകരിച്ചു. ജില്ലയിലെ പരപ്പനങ്ങാടി, തിരൂർ, നിലമ്പൂർ റോഡ് എന്നീ റെയിൽവേ സ്റ്റേഷനുകളാണ് പുത്തൻ ഭാവത്തിലേക്ക് മാറിയത്. നവീകരണം പൂർത്തിയാക്കിയ സ്റ്റേഷനുകളുടെ ഔദ്യോഗിക ഉദ്ഘാടനം വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനായി നിർവഹിക്കും.യാത്രക്കാർക്കായി അത്യാധുനിക രീതിയിലുള്ള കാത്തിരിപ്പ് കേന്ദ്രങ്ങൾ, ഉയർത്തിയ പ്ലാറ്റ്ഫോമുകൾ, ആകർഷകമായ പ്രവേശന കവാടങ്ങൾ, ലിഫ്റ്റുകൾ, എസ്കലേറ്ററുകൾ, വിപുലമായ ലൈറ്റിങ് സംവിധാനങ്ങൾ എന്നിവയെല്ലാം ഈ സ്റ്റേഷനുകളിൽ ഒരുക്കിയിട്ടുണ്ട്.
പാലക്കാട് റെയിൽവേ ഡിവിഷന് കീഴിൽ വൻ തുക ചെലവഴിച്ചാണ് സ്റ്റേഷനുകളുടെ മുഖഛായ മാറ്റിയത്.
തിരൂർ റെയിൽവേ സ്റ്റേഷൻ: പദ്ധതിക്കായി ആദ്യം 18 കോടി രൂപയാണ് അനുവദിച്ചിരുന്നതെങ്കിലും 26.55 കോടി രൂപ ചെലവഴിച്ചാണ് നിലവിൽ നവീകരണം പൂർത്തിയാക്കിയത്. മൂന്ന് ലിഫ്റ്റുകളും രണ്ട് എസ്കലേറ്ററുകളും ടിക്കറ്റ് കൗണ്ടറിൽ രണ്ട് ഓട്ടോമാറ്റിക് ടിക്കറ്റ് വെൻഡിങ് മെഷീനുകളും (ATVM) സജ്ജമാക്കി. കെട്ടിടത്തിലുണ്ടായിരുന്ന പഴയ മ്യൂറൽ ചിത്രങ്ങൾ മാറ്റി പുതിയവ വരയ്ക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
നിലമ്പൂർ റോഡ് സ്റ്റേഷൻ: ആദ്യഘട്ടത്തിൽ 8 കോടി അനുവദിച്ച ഇവിടെ 16.44 കോടി രൂപയുടെ നവീകരണമാണ് പൂർത്തിയായത്. രണ്ടാം പ്രവേശന കവാടം, ആധുനിക ബുക്കിങ് ഓഫീസ്, പ്ലാറ്റ്ഫോം മേൽക്കൂര, പൂർണ്ണ വൈദ്യുതീകരണം, പുതിയ സിഗ്നൽ സംവിധാനം എന്നിവ സജ്ജമാക്കി.
പരപ്പനങ്ങാടി സ്റ്റേഷൻ: 6.3 കോടി രൂപ അനുവദിച്ചിരുന്ന ഇവിടെ 14.21 കോടി രൂപ ചെലവഴിച്ചാണ് വികസനം നടപ്പാക്കിയത്. പ്രവേശന കവാടം മനോഹരമാക്കിയതിനൊപ്പം വിശാലമായ പാർക്കിങ് സൗകര്യവും ഒരുക്കി.
ഇതേ പദ്ധതിയുടെ ഭാഗമായി കണ്ണൂർ ജില്ലയിലെ തലശ്ശേരി റെയിൽവേ സ്റ്റേഷൻ 22.32 കോടി രൂപ ചെലവിലും ആധുനിക രീതിയിൽ നവീകരിച്ചിട്ടുണ്ട്.
റെയിൽവേ സ്റ്റേഷനുകൾ അത്യാധുനിക നിലവാരത്തിലേക്ക് ഉയർത്തുമ്പോഴും ദീർഘദൂര ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കാത്തതിൽ മലപ്പുറം ജില്ലയിലെ യാത്രക്കാരും വ്യാപാരികളും കടുത്ത പ്രതിഷേധത്തിലാണ്. ജില്ലയിൽ തിരൂർ റെയിൽവേ സ്റ്റേഷനിൽ മാത്രമാണ് ഭൂരിഭാഗം ദീർഘദൂര ട്രെയിനുകൾക്കും സ്റ്റോപ്പുള്ളത്.
പ്രധാന സ്റ്റേഷനായ പരപ്പനങ്ങാടിയിൽ മാവേലി എക്സ്പ്രസിനും മംഗളൂരു-ചെന്നൈ സൂപ്പർഫാസ്റ്റ് എക്സ്പ്രസിനും സ്റ്റോപ്പില്ലാത്തത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ദീർഘദൂര ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കാത്തത് മലബാറിലെ വ്യാപാരികളുടെ ബിസിനസ്സ് ആവശ്യങ്ങൾക്കായുള്ള യാത്രകളെ ദോഷകരമായി ബാധിക്കുന്നതായി പരപ്പനങ്ങാടി മർച്ചന്റ്സ് അസോസിയേഷൻ ചൂണ്ടിക്കാട്ടി. നവീകരണത്തിനൊപ്പം ജനങ്ങളുടെ ദീർഘകാല ആവശ്യമായ സ്റ്റോപ്പുകൾ അനുവദിക്കാൻ റെയിൽവേ അടിയന്തര നടപടി സ്വീകരിക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates