കാസർക്കോട്: പിണറായി സർക്കാരിന്റെ നവ കേരള സദസിനു ഇന്ന് കാസർക്കോട് തുടക്കമാകും. മഞ്ചേശ്വരം മണ്ഡലത്തിലെ പൈവളിഗയിൽ ഉച്ചയ്ക്ക് മൂന്നരയ്ക്കാണ് ഉദ്ഘാടനം. മുഖ്യമന്ത്രിയും മറ്റു വകുപ്പ് മന്ത്രിമാരും പങ്കെടുക്കും. മുഖ്യമന്ത്രിയും മന്ത്രിമാരും 140 മണ്ഡലങ്ങളിലൂടെ സഞ്ചരിച്ച് ജനങ്ങളുമായി സംവദിക്കുന്നതാണ് പരിപാടി. ഇന്ന് മുതൽ ഡിസംബർ 24 വരെയാണ് പര്യടനം.
ഇവർക്ക് സഞ്ചരിക്കാനുള്ള പ്രത്യേകം നിർമിച്ച ബസ് കേരളത്തിലെത്തിച്ചു. പുലർച്ചെ കാസർക്കോട് എത്തിച്ച ബസ് പൊലീസ് ക്യാമ്പിലേക്ക് മാറ്റി. ആഡംബര ബസിനു ഇളവുകൾ അനുവദിച്ച് സർക്കാർ വിജ്ഞാപനം ഇറക്കി. ബസിനായി പ്രത്യേക ഇളവുകൾ വരുത്തി കോൺട്രാക്റ്റ് ക്യാരേജ് ബസുകൾക്കായുള്ള നിയമത്തിൽ ഭേദഗതി വരുത്തിയാണ് സർക്കാർ ഉത്തരവിറക്കിയത്. ബസിന്റെ മുനിരയിലെ സീറ്റിനു 180 ഡിഗ്രി കറങ്ങാനുള്ള അനുമതിയും വിജ്ഞാപനത്തിൽ നൽകിയിട്ടുണ്ട്. ഈ ബസിനു മാത്രമായി കോൺട്രാക്റ്റ് ക്യാരേജ് വാഹനങ്ങൾക്ക് നൽകിയിരിക്കുന്ന കളർ കോഡിനും ഇളവുണ്ട്. ബസ് നിർത്തുമ്പോൾ പുറത്തു നിന്നു വൈദ്യുതി ജനറേറ്റർ വഴിയോ ഇൻവർട്ടർ വഴിയോ വൈദ്യുതി നൽകാനും അനുമതിയുണ്ട്.
കോൺട്രാക്റ്റ് ക്യാരേജ് വാഹനങ്ങൾക്ക് വെള്ള നിറം വേണമെന്നാണ് നിയമം. നവകേരള ബസിന്റെ നിറം ചോക്ലേറ്റ് ബ്രൗൺ നിറമാണ്. വിവിഐപികൾക്കുള്ള ബസിനും ടൂറിസം ആവശ്യത്തിനുമാണ് ഇളവ് എന്നാണ് ഉത്തരവിൽ പറയുന്നത്. ഇളവുകൾ ഈ ബസിനു മാത്രമായിരിക്കും നിലവിൽ ബാധകമായിരിക്കുക. കെഎസ്ആർടിസി എംഡിയുടെ ശുപാർശയിലാണ് സർക്കാർ വിജ്ഞാപനം.
ബസിൽ മുഖ്യമന്ത്രിക്ക് പ്രത്യേക മുറിയും ഓരോ മന്ത്രിമാർക്കും പ്രത്യേകം സീറ്റുകളും ഉണ്ട്. ബയോ ടോയ്‌ലെറ്റ്, ഫ്രിഡ്ജ്, ഡ്രൈവർക്ക് അടുത്ത് മുഖ്യമന്ത്രിക്ക് ജനങ്ങളെ അഭിമുഖീകരിക്കാൻ സ്‌പോട് ലൈറ്റുള്ള സ്‌പെഷ്യൽ ഏരിയ തുടങ്ങിയവയാണ് ബസിലുള്ളതെന്നാണ് വിവരം. ബസ് വാങ്ങാൻ കഴിഞ്ഞ ദിവസം ഒരു കോടി അഞ്ച് ലക്ഷം രൂപ അനുവദിച്ചിരുന്നു. യാത്രക്ക് ശേഷം ബസ് കെഎസ്ആർടിസിക്ക് കൈമാറാനാണ് നീക്കം. ഡബിൾ ഡക്കർ ബസ് വാടകക്ക് നൽകി കാശുണ്ടാക്കും പോലെ നവകേരള സദസ് ബസും വരുമാന മാർഗമാകുമെന്നാണ് വിശദീകരണം.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates