കണ്ണൂർ: ഇന്ത്യൻ നഴ്സസ് അസോസിയേഷൻ (ഐഎൻഎ) നേതൃത്വത്തിൽ കണ്ണൂർ നഗരത്തിലെ ആറ് സ്വകാര്യ ആശുപത്രികളിലെ ജീവനക്കാരുടെ വേതന വർധനവ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടു 60 ദിവസമായി നടത്തിവരുന്ന സമരം ഒത്തുതീർപ്പായി. ആദ്യം ആശുപത്രികൾക്കു മുന്നിലും പിന്നീട് കണ്ണൂർ കലക്ടറേറ്റിന് മുന്നിലും സ്വകാര്യ ആശുപത്രി നഴ്സുമാർ നടത്തിവന്ന സമരമാണ് ചൊവ്വാഴ്ച്ച വൈകീട്ട് നടന്ന അനുരഞ്ജന ചർച്ചയിൽ ഒത്തുതീർന്നത്. കണ്ണൂർ എംഎൽഎ ടിഒ മോഹനൻ, ജില്ലാ കലക്ടർ പി വിഷ്ണുരാജ് എന്നിവരുടെ സാന്നിധ്യത്തിൽ ചൊവ്വാഴ്ച വൈകീട്ട് ജില്ലാ കലക്ടറുടെ ചേംബറിൽ ചേർന്ന അനുരഞ്ജന ചർച്ചയെത്തുടർന്നാണ് തർക്കം പരിഹരിച്ചത്.
ഒത്തുതീർപ്പ് കരാറിൽ കൊയിലി ആശുപത്രി ഒഴികെയുള്ള മാനേജ്മെൻ്റുകൾ ഒപ്പിട്ടു. കൊയിലി ആശുപത്രി കൂടി ഒപ്പിട്ടാൽ മാത്രമേ സമരം അവസാനിപ്പിക്കുകയുള്ളുവെന്ന് ഐഎൻഎ നേതൃത്വം അറിയിച്ചു. ഇതിൻ്റെ ഭാഗമായി കൊയിലി ആശുപത്രിക്ക് മുൻപിൽ പ്രതിഷേധമാർച്ച് നടത്തി. കൊയിലിക്ക് മുൻപിൽ വരും ദിവസങ്ങളിലും സമരം തുടരും. കൊയിലി ആശുപത്രി മാനേജ്മെൻ്റ് ഒത്തുതീർപ്പ് കരാറിൽ ഒപ്പിട്ടാൽ മാത്രമേ സമരം ചെയ്യുന്ന നഴ്സുമാർ തിരികെ ജോലിക്ക് പ്രവേശിക്കുകയുള്ളൂവെന്ന ഐഎൻഎ നേതൃത്വം അറിയിച്ചു.
ഒത്തുതീർപ്പ് കരാറിൽ കണ്ണൂരിലെ ധനലക്ഷ്മി ആശുപത്രി, സ്പെഷ്യാലിറ്റി ആശുപത്രി, കിംസ് ആശുപത്രി, ഫാത്തിമ ആശുപത്രി, ആശിർവാദ് ആശുപത്രി എന്നിവരുടെ പ്രതിനിധികൾ ഒപ്പുവെച്ചു. എഡിഎം പിഎൻ പുരുഷോത്തമൻ, ഐഎൻഎ ജനറൽ സെക്രട്ടറി മുഹമ്മദ് ശിഹാബ് ഇഎ, സംസ്ഥാന ജോയന്റ് സെക്രട്ടറി അനുപമ ഇകെ, ജില്ലാ പ്രസിഡന്റ് സോഫിയ അബ്രഹാം, ആശിർവാദ് ആശുപത്രി ജനറൽ മാനേജർ സിപി ആലിക്കുഞ്ഞി, കിംസ് ആശുപത്രി അഡ്മിനിസ്ട്രേറ്റർ എൻ രാധാകൃഷ്ണൻ, ശിവദാസ് പി.സി (സ്പെഷ്യാലിറ്റി ആശുപത്രി), ആദിൽ നൗഷാദ് (ഫാത്തിമ ആശുപത്രി), കൃഷ്ണപ്രസാദ് പി (ധനലക്ഷ്മി ആശുപത്രി), തൊഴിൽ വകുപ്പ് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
നൂറിൽ കൂടുതൽ കിടക്കകളുള്ള ആശുപത്രികളിലെ ജീവനക്കാരുടെ വേതനം അവരുടെ സേവന കാലയളവിന്റെ അടിസ്ഥാനത്തിൽ താഴെപ്പറയും പ്രകാരം വർദ്ധിപ്പിക്കും ഒന്നു മുതൽ അഞ്ച് വർഷം വരെ സേവന കാലയളവിൽ 2,500/- (ഇടക്കാല ശ്വാസം), 5 മുതൽ 10 വർഷം വരെ 3,500/- (ഇടക്കാല ശ്വാസം), 10 മുതൽ 15 വർഷം വരെ5,500/ (ഇടക്കാലാശ്വാസം)100 ൽ കുറവ് കിടക്കകളുള്ള ആശുപത്രികളിലെ ജീവനക്കാരുടെ വേതനം അവരുടെ സേവന കാലയളവിന്റെ അടിസ്ഥാനത്തിൽ താഴെപ്പറയും പ്രകാരം വർദ്ധിപ്പിക്കും.
ഒന്നു മുതൽ 5 വർഷം വരെ ( സേവന കാലയളവ്) 2,500 ( ഇടക്കാലാശ്വാസം), 5 മുതൽ 10 വർഷം വരെ ( സേവന കാലയളവ്) 3,500/- (ഇടക്കാല ശ്വാസം), 10 മുതൽ 15 വർഷം വരെ ( സേവന കാലയളവ്) 5,000/- (ഇടക്കാലാശ്വാസം), ഏതെങ്കിലും ജീവനക്കാർക്ക് 2017ലെ സർക്കാർ ഉത്തരവ് പ്രകാരമുളള മിനിമം വേതനം ലഭിക്കാതെയുണ്ടെങ്കിൽ അതു നൽകാൻ യോഗത്തിൽ തീരുമാനിച്ചു. 2017ലെ മിനിമം വേതനം ലഭിക്കാത്ത ജീവനക്കാർക്കുളള വേതന കുടിശ്ശിക 30/08/2026 മുതലുളള അഞ്ച് മാസ തവണകളായി നൽകും.
ജീവനക്കാർ അധിക തുക കൈപ്പറ്റിയിട്ടുണ്ടെങ്കിൽ അതു തുടർന്ന് വരുന്ന സാലറിയിൽ നിന്നും തട്ടിക്കിഴിക്കും. ഹോസ്പിറ്റൽ മാനേജെൻ്റ് സമരം ചെയ്തതിന്റെ പേരിൽ സമരക്കാർക്കെതിരെ യാതൊരുവിധ പ്രതികാര നടപടികളിലേക്കും നീങ്ങുന്നതല്ലെന്ന് പ്രതിനിധികൾ ഉറപ്പു നൽകി. ഭാവിയിൽ നഴ്സുമാർ അപേക്ഷിക്കുന്ന മുറയ്ക്ക് എക്സ്‌പീരിയൻസ് സർട്ടിഫിക്കറ്റ് നൽകുമ്പോൾ സമരം നടന്ന കാലയളവിനെ ശൂന്യാവധി വേതനമായി കണക്കാക്കി പ്രത്യേക രേഖപ്പെടുത്തലുകൾ ഇല്ലാതെ നൽകും. മേൽ വ്യവസ്ഥകൾ അംഗീകരിച്ചു കൊണ്ടാണ് അഞ്ച് ആശുപത്രികളിലെ സമരം ഒത്തുതീർന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates