തിരുവനന്തപുരം: പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇതുവരെ പൊലീസിനു ലഭിച്ചത് 3600 പരാതികള്‍. ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ ഏതാണ്ട് 500 കോടിയുടെ തട്ടിപ്പ് നടന്നുവെന്നാണ് ആഭ്യന്തര വകുപ്പിന്റെ പ്രാഥമിക വിലയിരുത്തല്‍. തൊടുപുഴ സ്വദേശി അനന്തു കൃഷ്ണന്റെ ഓഫര്‍ തട്ടിപ്പ് കേസുകള്‍ ക്രൈംബ്രാഞ്ചിന് കൈമാറാന്‍ എഡിജിപി മനോജ് എബ്രഹാം പൊലീസ് മേധാവിക്ക് ശുപാര്‍ശ നല്‍കി.
തട്ടിപ്പുമായി ബന്ധപ്പെട്ട് 72 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 62 കോടി രൂപയാണ് ഇതിലൂടെ തട്ടിയെടുത്തത്. വിവിധ പൊലീസ് സ്റ്റേഷനുകളില്‍ അനന്തുവിനെതിരെ കൂടുതല്‍ പരാതികള്‍ ലഭിക്കുന്നുണ്ട്. അനന്തുവിന്റെ പേരില്‍ 19 ബാങ്ക് അക്കൗണ്ടുകളുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. അനന്തുവിന്റെ നാല് ബാങ്ക് അക്കൗണ്ടുകള്‍ പൊലീസ് മരവിപ്പിച്ചിരുന്നു. അതില്‍ എട്ടുകോടി രൂപയുണ്ടായിരുന്നു. തട്ടിച്ച പണം എവിടെ എങ്ങനെയൊക്കെ ഇയാള്‍ നിക്ഷേപിച്ചെന്ന് കണ്ടെത്തേണ്ടതുണ്ട്.
സംസ്ഥാനത്തൊട്ടാകെ സീഡ് സൊസൈറ്റി അംഗങ്ങളില്‍ നിന്നായി 40,000 വാഹനങ്ങള്‍ നല്‍കുന്നതിനായി പകുതി വിലയായ 60,000 രൂപ വീതം അനന്തു കൈപ്പറ്റിയിട്ടുണ്ടെന്ന് ആദ്യഘട്ട ചോദ്യം ചെയ്യലില്‍ പൊലീസിന് വിവരം ലഭിച്ചു. ഇതുമാത്രം 240 കോടിയോളം രൂപ വരുമെന്നാണ് കണക്കാക്കുന്നത്. ലാപ്‌ടോപ്, തയ്യല്‍മെഷീന്‍, രാസവളം എന്നിവ കൂടാതെയാണിത്. ഇതുവരെ ഒരു കമ്പനിയില്‍ നിന്നും സിഎസ്ആര്‍ ഫണ്ട് ലഭിച്ചിട്ടില്ലെന്നും അനന്തു കൃഷ്ണന്‍ പൊലീസിനോട് സമ്മതിച്ചു.
മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അനന്തുവിനെ ചോദ്യം ചെയ്യുന്നത്. അനന്തുവിനെ ഇന്ന് കൊച്ചിയിലെ ഓഫിസുകളിലും ഫ്ലാറ്റുകളിലുമെത്തിച്ച് തെളിവെടുപ്പ് നടത്തിയേക്കും. പണം ചെലവാക്കിയതുമായി ബന്ധപ്പെട്ട അനന്തുവിന്റെ മൊഴികളിൽ വൈരുധ്യമുണ്ടെന്നാണ് പൊലീസ് പറയുന്നത്. അനന്തുവിന്റെ ജീവനക്കാരിൽ പലരും ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിൽ പോയിരിക്കുകയാണെന്ന് പൊലീസ് സൂചിപ്പിച്ചു. തട്ടിപ്പിൽ കൂടുതൽ പ്രതികളുണ്ടാകുമെന്നും പൊലീസ് സംശയിക്കുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates