തൃശൂർ: ഓപ്പറേഷൻ കാപ്പയുടെ ഭാഗമായി രണ്ട് വനിതാ ഗുണ്ടകളെ നാടുകടത്തി. വലപ്പാട് കരയാമുട്ടം സ്വദേശി ചിക്കവയലിൽ വീട്ടിൽ സ്വാതി (28), വലപ്പാട് സ്വദേശി ഈയാനി വീട്ടിൽ ഹിമ (25) എന്നിവരെയാണ് കാപ്പ പ്രകാരം ഒരു വർഷത്തേക്ക് നാടു കടത്തിയത്. ഹിമ, സ്വാതി എന്നിവരെ മറ്റ് കുറ്റകൃത്യങ്ങളിൽ ഏർപ്പെടാതിരിക്കുന്നതിനായി 2025 ജൂൺ 16 മുതൽ കാപ്പ നിയമ പ്രകാരം ആറ് മാസക്കാലത്തേക്ക് കൊടുങ്ങല്ലൂർ ഡിവൈഎസ്പി ഓഫീസിൽ ഒപ്പിടുന്നതിനായി ഉത്തരവിട്ടിരുന്നു.
ഈ ഉത്തരവ് ലംഘിച്ച് മരണ വീട്ടിൽ കയറി ആക്രമണം നടത്തിയ കേസിൽ ഉൾപ്പെട്ടതിനെ തുടർന്നാണ് ഇരുവരേയും നാടു കടത്തുന്നത്. ഹിമ, സ്വാതി എന്നിവർ വലപ്പാട് പൊലീസ് സ്റ്റേഷനിൽ ഒരു കവർച്ചക്കേസിലും, വീടുകയറി ആക്രമണം നടത്തിയ രണ്ട് കേസിലും, ഒരു അടിപിടിക്കേസിലും അടക്കം നാല് ക്രിമിനൽ കേസുകളിലെ പ്രതികളാണ്.
ഈ വർഷം മാത്രം ഇതുവരെ തൃശൂർ റൂറൽ ജില്ലയിൽ 179 ഗുണ്ടകൾക്കെതിരെയാണ് കാപ്പ പ്രകാരം നടപടികൾ സ്വീകരിച്ചിട്ടുള്ളത്. ഇതിൽ 57 ഗുണ്ടകളെ ജയിലിലടച്ചു, 122 ഗുണ്ടകളെ നാടുകടത്തുന്നതുൾപ്പടെയുള്ള നടപടികൾ സ്വീകരിച്ചു.
തൃശൂർ റൂറൽ ജില്ല പൊലീസ് മേധാവി ബി കൃഷ്ണകുമാർ നൽകിയ ശുപാർശയിൽ തൃശൂർ റെയ്ഞ്ച് ഡിഐജി ഹരിശങ്കർ ആണ് കാപ്പ പ്രകാരമുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. വലപ്പാട് ഇൻസ്പെക്ടർ അനിൽ കുമാർ കെ, സബ് ഇൻസ്പെക്ടർ ഹരി, സിവിൽ പൊലീസ് ഓഫീസർമാരായ, ആഷിക്, സുബി സെബാസ്റ്റ്യൻ എന്നിവർ കാപ്പ ചുമത്തുന്നതിലും, ഉത്തരവ് നടപ്പാക്കുന്നതിലും പ്രധാന പങ്ക് വഹിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates