കോട്ടയം: കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി ചര്‍ച്ച തുടരുന്നതിനിടെ, കെ സി വേണുഗോപാലിനെതിരെ വിമര്‍ശനവുമായി ഓര്‍ത്തഡോക്‌സ് സഭ. എംപിമാര്‍ മുഖ്യമന്ത്രിമാര്‍ ആകുന്നതില്‍ നിയമതടസ്സമില്ല. എന്നാല്‍ എംപിമാര്‍ മത്സരിക്കേണ്ട എന്നു തീരുമാനിച്ചിട്ട് മുഖ്യമന്ത്രിയുടെ സ്ഥാനത്തേക്ക് ഒരു എംപിയുടെ പേര് ഉയര്‍ന്നു വരുന്നത് വിരോധാഭാസമാണെന്ന് ഓർത്തഡോക്സ് സഭ ഭദ്രാസന മെത്രാപൊലീത്ത ഡോ. യൂഹാനോൻ മാർ ദിയസ്കോറസ് പറഞ്ഞു. ആലിപ്പഴം പഴുത്തപ്പോള്‍ കാക്കയ്ക്ക് വായ്പ്പുണ്ണ് എന്ന സ്ഥിതിയിലാണ് ഇപ്പോഴത്തെ കാര്യങ്ങളെന്നും അദ്ദേഹം വിമര്‍ശിച്ചു.
എംപിമാര്‍ ആരും നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ട എന്നായിരുന്നു പാര്‍ട്ടി തീരുമാനിച്ചത്. ഇപ്പോള്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒരു എംപിയുടെ പേര് ഉയര്‍ന്നു കേള്‍ക്കുന്നു. കോണ്‍ഗ്രസ് പാര്‍ട്ടി ഒരു നല്ല തീരുമാനം എടുക്കുമായിരിക്കും. പക്ഷെ ജനം ഇതിനെയൊക്കെ എങ്ങനെ കാണുമെന്ന് കുറച്ചു കഴിയുമ്പോഴേ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുകയുള്ളൂ.
മുഖ്യമന്ത്രി സ്ഥാനത്തിന് എന്തോ ചില ബഹളങ്ങള്‍ നടക്കുന്ന കാഴ്ചകള്‍ കാണുന്നുണ്ട്. അതു ശരിയാണെങ്കില്‍, മലയാളത്തിലെ പഴഞ്ചൊല്ലായ ആലിപ്പഴം പഴുക്കുമ്പോള്‍ കാക്കയ്ക്ക് വായ്പ്പുണ്ണ് എന്നു പറയുന്ന അതേ പ്രവണതയാണ് കാണുന്നത്. ഞങ്ങള്‍ ജയിച്ചു എന്നതുകൊണ്ട് ഇങ്ങനെ ഓരോ വിഷയങ്ങളുണ്ടാക്കി ജനത്തെ ബുദ്ധിമുട്ടിക്കാന്‍ പാടില്ല എന്നത് ജയിച്ചവരും മനസ്സിലാക്കണം എന്നതു യാഥാര്‍ത്ഥ്യമാണ്. ഡോ. യൂഹാനോൻ മാർ ദിയസ്കോറസ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates