G Sudhakaran 
Kerala

എല്‍ഡിഎഫിന് ജനം വോട്ടു ചെയ്യില്ല; അമ്പലപ്പുഴയില്‍ മത്സരിക്കുന്നത് ജനകീയ സ്വതന്ത്രനായി: ജി സുധാകരന്‍

കൊള്ളാവുന്നവരെയാണ് പണ്ടുകാലത്ത് അയച്ചിരുന്നത്; ഇപ്പോള്‍ പോകുന്നവര്‍ക്ക് പാര്‍ലമെന്‍ററി വ്യാമോഹം എന്നല്ല, ശ്വസിക്കുന്നു പോലുമില്ലെന്ന് സുധാകരന്‍ പരിഹസിച്ചു

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് ജനം വോട്ടു ചെയ്യില്ലെന്ന് മുന്‍മന്ത്രി ജി സുധാകരന്‍. അമ്പലപ്പുഴയില്‍ ജനകീയ സ്വതന്ത്രനായാണ് മത്സരിക്കുന്നത്. കോണ്‍ഗ്രസ് നേതാക്കള്‍ വീട്ടിലെത്തി തനിക്ക് സ്വീകരണം നല്‍കിയിരുന്നു. അവര്‍ പിന്തുണ അറിയിച്ചിട്ടുണ്ട്. രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കും അടക്കം ഇഷ്ടമുള്ളവര്‍ക്കെല്ലാം പിന്തുണയ്ക്കാം. ബിജെപി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ബിജെപി പിന്തുണ സംബന്ധിച്ച ചോദ്യത്തിന് അര്‍ത്ഥമില്ലെന്നും സുധാകരന്‍ പറഞ്ഞു.

പിണറായി വിജയന് മൂന്നാമൂഴം ലഭിക്കുന്നതില്‍ സന്തോഷമുണ്ടോ എന്ന ചോദ്യത്തിനാണ് സന്തോഷമുണ്ടെന്ന് പറഞ്ഞത്. എന്നാല്‍ പൊളിറ്റിക്കല്‍ ക്രിമിനല്‍സെല്ലാം ഇപ്പോള്‍ രംഗത്തിറങ്ങി പാര്‍ട്ടിയുടെ പേരില്‍ പ്രവര്‍ത്തിക്കുകയാണ്. അതുകൊണ്ട് ജനം വോട്ടു ചെയ്യില്ല. അതുകൊണ്ട് സര്‍ക്കാരിന് മൂന്നാമൂഴം ലഭിക്കില്ല. ഭരണത്തുടര്‍ച്ച ഉണ്ടാകാന്‍ പ്രയാസമാണ്. അക്കാര്യമാണ് താന്‍ പറഞ്ഞതെന്ന് ജി സുധാകരന്‍ വ്യക്തമാക്കി. ഇതില്‍ തനിക്ക് ആശയക്കുഴപ്പമില്ല. നിലപാടും മാറ്റിയിട്ടില്ല. ജി സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

ഉപരിപ്ലവമായിട്ട് കാണുന്നവര്‍ക്കാണ് ആശയക്കുഴപ്പം തോന്നുന്നത്. തെരഞ്ഞെടുപ്പില്‍ ചുമരെഴുത്ത് വേണ്ടെന്ന് പറഞ്ഞിട്ടുണ്ട്. ആരെങ്കിലും ചുമരെഴുതിയാല്‍ താന്‍ ഉത്തരവാദിയല്ല. തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ താന്‍ നടത്തില്ല. മറ്റാരെങ്കിലും എനിക്കു വേണ്ടി കണ്‍വെന്‍ഷന്‍ നടത്തിയാല്‍ അതില്‍ പങ്കെടുക്കും. എനിക്ക് വോട്ടു ചോദിച്ചുകൊണ്ട് കണ്‍വെന്‍ഷന്‍ നടത്തുമ്പോള്‍ അതില്‍ പങ്കെടുക്കുന്നതില്‍ എന്താണ് തെറ്റ്?. താനായിട്ട് ഇലക്ഷന്‍ കമ്മിറ്റിയും ഉണ്ടാക്കില്ലെന്നും ജി സുധാകരന്‍ പറഞ്ഞു.

അമ്പലപ്പുഴയ്ക്ക് വെളിയില്‍ ഒരിടത്തു പോലും പോയി പ്രസംഗിക്കേണ്ട എന്നായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ ചേര്‍ത്തലയില്‍ പോയി മന്ത്രി പി പ്രസാദിനെതിരെ പ്രസംഗിക്കും. അയാള്‍ എനിക്കെതിരെ അനാവശ്യമായ പ്രസ്താവന നടത്തി. പാര്‍ട്ടിയോടൊന്നും ചോദിക്കാതെ, പൊളിറ്റിക്കല്‍ ക്രിമിനല്‍സിനോട് ചോദിച്ചിട്ടാണ് പ്രസാദ് പ്രസ്താവന നടത്തിയത്. സിപിഐ പോലും തനിക്കെതിരെ പറഞ്ഞിട്ടില്ല. അതുകൊണ്ട് പ്രസാദിനെ തോല്‍പ്പിക്കണമെന്ന് അവിടെ പോയി പ്രസംഗിക്കാന്‍ അവകാശമുണ്ടെന്നും ജി സുധാകരന്‍ പറഞ്ഞു. ഈ തെരഞ്ഞെടുപ്പില്‍ പ്രസാദിന്റെ രാഷ്ട്രീയഭാവി തുലാസിലാണ്.

എംവി ഗോവിന്ദന്റെ ഭാര്യയ്ക്ക് സീറ്റ് നല്‍കിയ വിഷയം കണ്ണൂരിലേതാണ്. അതില്‍ പ്രതികരിക്കാനില്ല. സിപിഎമ്മുകാര്‍ തനിക്ക് പാര്‍ലമെന്ററി വ്യാമോഹമാണെന്നാണ് പറയുന്നത്. ബാക്കി പാര്‍ലമെന്റിലും അസംബ്ലിയിലും പോകുന്നവരെല്ലാം കണ്ണടച്ച് വ്യാമോഹമില്ലാതെയാണ് പോകുന്നത്. അവര്‍ക്ക് യാതൊരു വ്യാമോഹവുമില്ല. അവര്‍ ശ്വാസോച്ഛാസം പോലും വിടുന്നില്ല. നാണവും മാനവുമുണ്ടോ?. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പാര്‍ലമെന്ററി തീസിസ് ഇവര്‍ വായിച്ചിട്ടുണ്ടോ?. പാര്‍ട്ടി അയക്കുന്നത് അവിടെ പോയി കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനു വേണ്ടി വാദിക്കാനാണ്.

കൊള്ളാവുന്നവരെയാണ് പണ്ടുകാലത്ത് അയച്ചിരുന്നത്. ഇപ്പോള്‍ അയക്കുന്നത് ആരെയൊക്കെയാണെന്ന് നിങ്ങള്‍ നോക്കിയാല്‍ മനസ്സിലാകും. കഴിഞ്ഞ നിയമസഭയില്‍ കേരളം അറിയപ്പെടുന്ന പ്രസംഗം നടത്തിയ ഒരാളുടെ പേരു പറയാന്‍ പറ്റുമോ?. ആലപ്പുഴയില്‍ നിന്നും പോയിരുന്നല്ലോ എട്ടുപേര്‍. കേരളം ശ്രദ്ധിച്ച ഒരു പ്രസംഗം നടത്തിയ ഒരാളുടെ പേരു പറയാനാകില്ല. അവരെല്ലാം വീണ്ടും മത്സരിക്കുകയാണ്. അതൊന്നും പാര്‍ലമെന്ററി വ്യാമോഹമല്ലേ?. ആറാമത്തെ തവണ മത്സരിക്കുന്ന ആരിഫിനൊന്നും പാര്‍ലമെന്ററി വ്യാമോഹമില്ല. ഇപ്പോള്‍ ആലുവയില്‍ പോയാണ് മത്സരിക്കുന്നതെന്നും ജി സുധാകരന്‍ പരിഹസിച്ചു.

നോമിനേഷന്‍ നല്‍കാന്‍ ആവശ്യത്തിന് സാവകാശം ലഭിച്ചിട്ടില്ല. മൂന്നു ദിവസം അവധിയായിപ്പോയി. ചെറിയ പെരുന്നാള്‍ ഒഴിച്ച് ബാക്കി ദിവസം നോമിനേഷന്‍ സ്വീകരിക്കാവുന്ന ദിവസമായി ഇലക്ഷന്‍ കമ്മീഷന്‍ പ്രഖ്യാപിക്കണമായിരുന്നു. അതു നല്‍കിയിട്ടില്ല. ഇതിനെതിരെ ബിനോയ് വിശ്വം പരാതി നല്‍കിയിട്ടുണ്ട്. നോമിനേഷന്‍ കൊടുക്കാന്‍ മൂന്നു ദിവസം കൂടി നീട്ടി നല്‍കേണ്ടതായിരുന്നു. വോട്ടെടുപ്പ് തീയതി നീട്ടണമെന്ന് അഭിപ്രായം ഇല്ലെന്നും കെ സുധാകരന്‍ പറഞ്ഞു.

Former Minister G Sudhakaran says people will not vote for the Left in the elections.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രൂപയ്ക്ക് റെക്കോര്‍ഡ് വീഴ്ച, ഡോളറിനെതിരെ 93ലേക്ക് കൂപ്പുകുത്തി

കൂപ്പുകുത്തിയ ഓഹരി വിപണി തിരിച്ചുകയറി; സെന്‍സെക്‌സിലും നിഫ്റ്റിയിലും ഉയര്‍ച്ച

'നടൻമാരുടെ കാര്യത്തിലെന്താണ് നിങ്ങൾ പ്രായം പറയാത്തത്, ഇതാണോ പത്രപ്രവർത്തനം'; വിവാഹവാർത്തകൾ തള്ളി അനുഷ്കയുടെ ടീം

പെരുന്നാളിന് നല്ല നാടൻ മലബാർ സ്റ്റൈൽ ബീഫ് വരട്ടിയത് ഉണ്ടാക്കാം

യുദ്ധം തുടരാന്‍ 20,000 കോടി വേണം, യുഎസ് കോണ്‍ഗ്രസിനോട് പെന്റഗണ്‍; അമേരിക്കയ്ക്ക് നഷ്ടം ശതകോടികള്‍

SCROLL FOR NEXT