തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ വാക്കുകൾ അധിക പ്രസംഗമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഛത്തീസ്ഗഢിലെ കന്യാസ്ത്രീകൾക്കെതിരായ അതിക്രമവുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ രാഹുൽ ഗാന്ധി നടത്തിയ പരാമർശങ്ങൾക്കാണ് മുഖ്യമന്ത്രി മറുപടി നൽകിയത്.
ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെട്ടപ്പോഴും ന്യൂനപക്ഷ വിരുദ്ധ നിയമങ്ങൾ ബിജെപി കൊണ്ടുവന്നപ്പോഴും കോൺഗ്രസ് എന്തു ചെയ്തു എന്നും മുഖ്യമന്ത്രി ചോദിച്ചു. ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
2022-23 ലെ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾക്കിടയിൽ നിന്ന് ആയിരക്കണക്കിന് ഗോത്ര വിഭാഗത്തിൽപ്പെട്ട ക്രൈസ്തവരെ സംഘപരിവാർ പ്രേരണയാൽ ആട്ടിയോടിച്ചപ്പോൾ കോൺഗ്രസ് ഭരണമായിരുന്നില്ലേ അവിടെ? അന്ന് രാഹുൽ ഗാന്ധി പാർട്ടി നേതൃത്വത്തിൽ നിന്ന് അവധിയെടുത്തിരുന്നുവോ എന്നും അദ്ദേഹം ചോദിച്ചു.
കന്യാസ്ത്രീകളെ അന്യായമായി അറസ്റ്റ് ചെയ്യാൻ ബിജെപി സർക്കാരിന് ആയുധമായത് കോൺഗ്രസ് നടപ്പിലാക്കിയ നിയമങ്ങളാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഛത്തീസ്ഗഢ് മതസ്വാതന്ത്ര്യ നിയമത്തിലെ നാലാംവകുപ്പ് പ്രകാരമാണ് കന്യാസ്ത്രീകളെ ബിജെപി സർക്കാർ അറസ്റ്റ് ചെയ്തത്.
2000 ൽ ഛത്തീസ്ഗഢ് രൂപവത്കരിച്ചപ്പോൾ അജിത് ജോഗിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരാണ് മധ്യപ്രദേശിലെ വിവാദമായ ഈ മതസ്വാതന്ത്ര്യനിയമം അതേപടി ഛത്തീസ്ഗഢിലും നിലനിർത്തിയത്. ന്യൂനപക്ഷങ്ങൾക്കെതിരെ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്ന ഈ നിയമം റദ്ദാക്കാൻ വർഷങ്ങളോളം ഭരണം കയ്യിലിരുന്നിട്ടും കോൺഗ്രസ് തയ്യാറായില്ല.
ഭരണഘടനാവിരുദ്ധമായ ഇത്തരം നിയമങ്ങൾ റദ്ദാക്കണമെന്നതാണ് ഇടതുപക്ഷത്തിന്റെ നിലപാട്. 2024 ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സിപിഎം പ്രകടനപത്രികയിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു. കന്യാസ്ത്രീകൾ അറസ്റ്റ് ചെയ്യപ്പെട്ടപ്പോൾ സിപിഎമ്മിന്റെ അഖിലേന്ത്യാ നേതാക്കൾ നേരിട്ട് ഇടപെട്ടു.
എന്നാൽ, കോൺഗ്രസ് നേതൃത്വത്തിന്റെ ഇടപെടലുകൾ ആത്മാർഥതയില്ലാത്തതായിരുന്നു. കേരളത്തിലെ കോൺഗ്രസ് നേതാക്കൾ രംഗത്തുവന്നപ്പോൾ ഛത്തീസ്ഗഢിലെ നേതാക്കൾ മാറിനിന്നത് കോൺഗ്രസിന്റെ ഇരട്ടത്താപ്പാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിലവിൽ കോൺഗ്രസ് ഭരണത്തിലുള്ള ഹിമാചൽ പ്രദേശിലെങ്കിലും ഇത്തരത്തിലുള്ള മതസ്വാതന്ത്ര്യ നിയമം റദ്ദാക്കാൻ രാഹുൽ ഗാന്ധി തയ്യാറാണോ എന്ന് വെല്ലുവിളിച്ച മുഖ്യമന്ത്രി, കോൺഗ്രസിന്റെ സ്വഭാവം വെച്ച് സിപിഎമ്മിനെ അളന്നുനോക്കാനും മാർക്കിടാനും രാഹുൽ ഗാന്ധി വരേണ്ടതില്ലെന്നും കുറിപ്പിൽ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates