കൊച്ചി: മോഡലിംഗിന്റെ മറവിൽ യുവതികളെ സെക്സ് റാക്കറ്റിൽ എത്തിച്ച കേസിൽ ഒന്നാം പ്രതി സിന്ധുവിന് ഗുണ്ടാസംഘങ്ങളുമായി ബന്ധമുണ്ടെന്ന് പൊലീസ്. റിമാൻഡ് റിപ്പോർട്ടിലാണ് പൊലീസ് ഇക്കാര്യം വ്യക്തമാക്കിയത്. മോഡലിങ് കെണിയുടെ മുഖ്യ ആസൂത്രക സിന്ധുവാണ്. കേരളത്തിൽ നിന്ന് കടത്തിക്കൊണ്ടു പോകുന്ന പെൺകുട്ടികളുടെ ചിത്രങ്ങൾ സിന്ധു ഇടപാടുകാർക്ക് അയച്ചു കൊടുത്തു. വിലപേശൽ നടക്കുന്നതിന്റെ സ്ക്രീൻ ഷോട്ടുകൾ പൊലീസിന് ലഭിച്ചു.
വിദേശത്ത് ജോലിയടക്കം വാഗ്ദാനം ചെയ്ത് കൊണ്ടുപോയ പരാതിക്കാരിയായ യുവതിയെ കോളയിൽ വെളുത്ത പൊടി കലർത്തി കുടിപ്പിച്ചു. ശേഷം കൂട്ട ബലാൽസംഗത്തിന്റെ ദൃശ്യങ്ങൾ സിന്ധു ഫോണിൽ പകർത്തി. ഇത് പരാതിക്കാരിയുടെ ഭർത്താവിന്‍റെ ഫോണിലേക്ക് അയച്ചു. പരാതിക്കാരിയെ രണ്ടാം പ്രതി ചൂരൽ ഉപയോഗിച്ച് മർദിച്ചു. ശാരീരികവും മാനസികവുമായി പീഡിപ്പിച്ച അഞ്ചാം പ്രതി പരാതിപ്പെട്ടാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
തൃശൂർ സ്വദേശിനി സിന്ധു എന്ന സ്റ്റോയ്‌സി, മരടിലെ ഫ്ളാറ്റിൽ താമസിക്കുന്ന ആലുവ സ്വദേശിനി അലീന, പൊന്നാനി സ്വദേശി മഞ്ജിമ എന്നിവരാണ് നിലവിൽ പൊലീസ് പിടിയിലായത്. പെൺകുട്ടികളെ കണ്ടെത്തുന്നത് അലീനയും മഞ്ജിമയും ചേർന്നാണ്. സിന്ധുവാണ് ഇവർക്ക് ദുബായിലേക്കുള്ള വിമാനടിക്കറ്റ്, വിസിറ്റിങ് വിസ എന്നിവ തരപ്പെടുത്തുന്നത്. യുവതികളെ ദുബായിൽ എത്തിച്ചാലുടൻ ഇവരുടെ ഫോട്ടോകൾ വാട്സാപ്പ് വഴി കൈമാറിയാണ് സംഘം 'ഡീൽ' ഉറപ്പിക്കുന്നത്.
സിന്ധുവിനു കീഴിൽ ദുബായിലുള്ള അലീസ ഇവന്റ്‌സ് മാനേജ്മെന്റ് കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്ത് നിരവധി യുവതികളെ വിദേശത്തെത്തിക്കുകയും ലൈംഗിക പീഡനത്തിനിരയാക്കുകയും ചെയ്തുവെന്നാണ് പരാതിയിൽ സൂചിപ്പിക്കുന്നത്. രണ്ടുമാസത്തെ വിസിറ്റിങ് വിസയിലാണ് സിന്ധു യുവതികളെ ദുബായിലെത്തിച്ചിരുന്നത്. കേസുമായി ബന്ധപ്പെട്ട് ചില സിനിമ- സീരിയൽ താരങ്ങൾക്ക് ബന്ധമുണ്ടെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമാകുന്നത്. ഇതുമായി ബന്ധപ്പെട്ട് പൊലീസ് ചിലരുടെ മൊഴികൾ രേഖപ്പെടുത്തിയിട്ടുള്ളതായാണ് സൂചന. കേസിലെ ഒന്നാം പ്രതിയായ സിന്ധുവിനെ കോടതി റിമാൻഡ് ചെയ്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates