പത്തനംതിട്ട: തിരുവല്ലയില്‍ എഐജിയുടെ വാഹനം അപകടത്തില്‍പ്പെട്ടതിന് പരിക്കേറ്റ കാല്‍നടയാത്രക്കാരന്റെ പേരില്‍ കേസെടുത്ത നടപടി തിരുത്താനൊരുങ്ങി പൊലീസ്. ഇക്കാര്യം വ്യക്തമാക്കി പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. സംഭവം വിവാദമായതോടെ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ജില്ലാ ക്രൈംബ്രാഞ്ചിനോട് അന്വേഷിക്കാന്‍ നിര്‍ദേശിച്ചിരുന്നു. ജില്ലാ ക്രൈംബ്രാഞ്ച് ഉടന്‍ തന്നെ എസ്പിക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നാണ് വിവരം.
തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്തെ എഐജി വി ജി നന്ദകുമാറിന്റെ സ്വകാര്യ വാഹനം ഇടിച്ചാണ് കാല്‍നടയാത്രക്കാരനായ ഹോട്ടല്‍ തൊഴിലാളിയായ നേപ്പാള്‍ സ്വദേശിക്ക് പരിക്കേറ്റത്. തലയ്ക്കും മുഖത്തും തോളിലും പരിക്കേറ്റ ഇയാള്‍ തിരുവല്ല ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവം അന്വേഷിച്ച തിരുവല്ല പൊലീസ്, എഐജിയുടെ സ്വകാര്യ വാഹനത്തിന്റെ ഡ്രൈവറുടെ മൊഴിയെടുത്തശേഷം പരിക്കേറ്റ കാല്‍നടയാത്രക്കാരനെ പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
വാഹനം ഓടിച്ച പൊലീസ് ഡ്രൈവറെ ഒഴിവാക്കി ഗുരുതരമായി പരിക്കേറ്റ കാൽനടക്കാരനായ ഹോട്ടൽ തൊഴിലാളിയെ പ്രതിയാക്കി കേസെടുക്കുകയായിരുന്നു. ഓഗസ്റ്റ് 30ന് രാത്രി തിരുവല്ല കുറ്റൂരിലായിരുന്നു അപകടം. ഡ്രൈവറെ രക്ഷിക്കാൻ വേണ്ടിയാണ് പൊലീസ് ഇത്തരത്തിൽ ഒത്തുകളി നടത്തിയതെന്നാണ് ആക്ഷേപം ഉയർന്നത്. സംഭവം നടക്കുമ്പോൾ പത്തനംതിട്ട എസ്പി ആനന്ദ് അവധിയിലായിരുന്നു. കേസിന്റെ കാര്യം എസ്പിയെ അറിയിച്ചിരുന്നില്ലെന്നാണ് റിപ്പോർട്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates