കണ്ണൂർ: രാജ്യസഭാ എംപിയാക്കുന്നതിന് രണ്ട് ദിവസം മുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ വിളിച്ചുവെന്ന് നിയുക്ത രാജ്യസഭാ എംപി സി സദാനന്ദൻ. കണ്ണൂർ മട്ടന്നൂർ ഉരുവച്ചാൽ പെരിഞ്ചേരിയിലെ വീട്ടിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി വിളിച്ചപ്പോൾ പറഞ്ഞത് ഒരു ദൗത്യം ഏൽപ്പിക്കുന്നുവെന്നാണ്. ഞായറാഴ്ച്ച രാവിലെ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ വിളിച്ചിരുന്നു. നോട്ടിഫിക്കേഷൻ വന്നുവെന്ന് പറഞ്ഞു. പാർട്ടി ഏൽപ്പിച്ച നിയോഗമാണിത്. അഥപൂർണമായ വിധത്തിൽ അതു നിർവഹിക്കും. വികസിത കേരളമെന്ന സങ്കൽപ്പം സാക്ഷാത്കരിക്കും.
പാർലമെൻ്റിൻ്റെ ഉപരിസഭയാണ് രാജ്യസഭ കുറച്ചുകൂടി ഗൗരവത്തിൽ കാണും. ഇതര പ്രസ്ഥാനങ്ങളുടെയും പാർട്ടിയെ എതിർക്കുന്നവരുടെയും നിലപാടുകൾ ആഴത്തിൽ പഠിക്കും. രണ്ടു കാലുകൾ പോയതിൽ തനിക്ക് വിഷമമില്ല. കൃത്രിമമായുള്ള രണ്ടു കാലുകൾ ഉൾപ്പെടെ നാലു കാലുകൾ ഇപ്പോഴുണ്ടെന്നാണ് ഞാൻ തമാശയായി പറയുക. തന്നെപ്പോലെ അംഗഭേദം വന്ന ആയിരക്കണക്കിന് പ്രവർത്തകരുണ്ട്. ജീവൻ നഷ്ടപ്പെട്ടവരും ജയിലിൽ കിടക്കുന്നുവരുമുണ്ട്. മക്കൾ നഷ്ടപ്പെട്ട അമ്മമാരും ഭർത്താവ് നഷ്ടപ്പെട്ട ഭാര്യമാരും പിതാവ് നഷ്ടപ്പെട്ട മക്കളുമുണ്ട്.
തനിക്ക് നേരെയുണ്ടായ അക്രമം ഒരു ദുഃസ്വപ്നമായേ കാണുന്നുള്ളു. അൻപതിലേറെപ്പേർ തനിക്ക് രക്തം തന്നിട്ടുണ്ട്. എല്ലായിടത്തും സഹായത്തിന് പാർട്ടി പ്രവർത്തകരുണ്ട്. കൈ പിടിച്ചു കയറ്റാനും ഇറക്കാനും സുഖവിവരം അറിയാനും. അതുകൊണ്ടു യാത്ര ഒരു പ്രശ്നമാവില്ല ഡൽഹിയിലേക്ക് പോയി ദേശീയ നേതാക്കളെ കാണും. കണ്ണൂരിൽ അക്രമ രാഷ്ട്രീയം ഇപ്പോഴില്ലെങ്കിലും അതിൻ്റെ അലയൊലികൾ ഇപ്പോഴും പലരുടെ ഉള്ളിലുമുണ്ട്. മഴ പെയ്താലും മരം പെയ്യുമെന്ന് പറയാറില്ലേ അതുപോലെയാണിത്. അതും പരിഹരിക്കേണ്ടതുണ്ട്. അക്രമരാഷ്ട്രീയവുമായി ബന്ധപ്പെട്ട വിഷയങ്ങൾ രാജ്യസഭയിൽ ചർച്ചയിൽ വന്നാൽ തീർച്ചയായും ഇടപെടും. എന്താണ് വിഷയമെന്നു മനസിലാക്കും. അതിന് പരിഹാരം നിർദ്ദേശിക്കും.
അധികാര സ്ഥാനങ്ങളെ കുറിച്ചു ഇതുവരെ ചിന്തിച്ചിട്ടില്ല. 1924 ൽ രാഷ്ട്രീയ സ്വയം സേവക് സംഘ് രൂപീകരിച്ചപ്പോഴോ 1980 ൽ ബിജെപിയുണ്ടായപ്പോഴോ വിരലിൽ എണ്ണാവുന്നവർ മാത്രമേയുണ്ടായിരുന്നുള്ളു. അവരൊന്നും ഇപ്പോഴുള്ള സ്ഥിതിയിലേക്ക് എത്തുമെന്ന് ചിന്തിച്ചിട്ടു പോലുമുണ്ടാവില്ല. ആരും അധികാരത്തെ കുറിച്ച് ചിന്തിക്കാതെ രാഷ്ട്രത്തിന് വേണ്ടി സ്വയം സമർപ്പിക്കുകയാണ് ചെയ്തത്. ഞാനും രാഷ്ട്രത്തിന് വേണ്ടി സ്വയം സമർപ്പിക്കുകയാണ്.
കേരളത്തിൽ ഭരണം പിടിക്കുമെന്ന് ബിജെപി പറയുന്നത് ആർക്കെങ്കിലും മുഖ്യമന്ത്രിയാവാനോ മന്ത്രിയാവാനോ അല്ല നാടിൻ്റെ നന്മയ്ക്കു വേണ്ടിയാണ്. തനിക്ക് ലഭിച്ച പുതിയ സ്ഥാനത്തിൽ നാട്ടുകാർ സന്തോഷത്തിലാണ്. ബന്ധുകൾ ഉൾപ്പെടെ രാഷ്ട്രീയ കക്ഷിഭേദമന്യേ പലരും കാണാൻ വരികയും സന്തോഷം പങ്കുവയ്ക്കുന്നുമുണ്ട്. ദേശീയ പ്രസ്ഥാനത്തിൽ പ്രവർത്തിക്കാൻ പുതിയ തലമുറയ്ക്ക് പ്രചോദനമാകും തൻ്റെ എംപി സ്ഥാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates