തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജി വയ്ക്കില്ലെന്നു സൂചനകൾ. എംഎൽഎ സ്ഥാനത്തു തുടരാൻ അനുവദിക്കുമെങ്കിലും പാർട്ടിൽ നിന്നു രാഹുലിനെ സസ്പെൻഡ് ചെയ്യാമെന്ന തീരുമാനത്തിനാണ് നിലവിൽ മുൻതൂക്കം. വിഷയത്തിൽ നാളെ രാവിലെ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് വിവരം.
എംഎൽഎ സ്ഥാനം രാജിവച്ചാൽ ഉപതെരഞ്ഞെടുപ്പ് നടക്കാനിടയുണ്ടെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കോൺഗ്രസ് സസ്പെൻഷൻ എന്ന തീരുമാനത്തിലേക്ക് എത്തിയിരിക്കുന്നത്. രണ്ട് ഉപതെരഞ്ഞെടുപ്പുകൾ അടിച്ചേൽപ്പിച്ചെന്ന പ്രശ്നം തിരിച്ചടിയാകുമെന്ന വിലയിരുത്തലാണ് രാജി ആവശ്യത്തിൽ നിന്നു പിന്നാക്കം പോകുന്നതിന്റെ മുഖ്യ കാരണം. രാഹുലിനെ ഹൈക്കമാൻഡും കൈവിട്ടതോടെ രാജി വയ്ക്കുന്നതാണ് നല്ലത് എന്ന നിലപാടിലേക്ക് രമേശ് ചെന്നിത്തലയും വിഡി സതീശനും എത്തിയിരുന്നു. ഇരുവരും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിനെ ഇക്കാര്യം അറിയിക്കുകയും ചെയ്തു.
രാഹുലിനെതിരെ പാർട്ടി തലത്തിൽ കടുത്ത നടപടിയെന്ന ആലോചനകളാണ് സസ്പെൻഷനിൽ എത്തി നിൽക്കുന്നത്. പാർലമെന്ററി പാർട്ടിയിൽ നിന്നു മാറ്റി നിർത്താനും സാധ്യതയുണ്ട്. നിയമസഭാ നടപടികളിൽ അവസരം നൽകാതെ മാറ്റിനിർത്താൻ തീരുമാനിച്ചാൽ 15നു ആരംഭിക്കുന്ന നിയമസഭാ സമ്മേളന കാലത്ത് രാഹുൽ അവധിയിൽ പോയേക്കും.
രാഹുലിന്റെ രാജിക്കായി കോൺഗ്രസിലെ പല നേതാക്കളും രംഗത്തെത്തിയിരുന്നു. എത്രയും വേഗം രാജി വച്ചാൽ പാർട്ടിക്ക് അത്രയും നല്ലത് എന്ന നിലപാടാണ് മുൻ കെപിസിസി അധ്യക്ഷൻ വിഎം സുധീരൻ പാർട്ടി നേതൃത്വത്തെ അറിയിച്ചത്. വിഴുപ്പ് ചുമക്കേണ്ട ബാധ്യതയൊന്നും പാർട്ടിക്കില്ലെന്ന കടുത്ത നിലപാടുമായി ജോസഫ് വാഴയ്ക്കനും രംഗത്തെത്തിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates