തിരുവനന്തപുരം: കാസർകോട്ട് എൽപി സ്കൂൾ ക്വിസ് മത്സരത്തിൽ വിഡി സവർക്കറുമായി ബന്ധപ്പെട്ട ചോദ്യത്തിന്റെ പേരിൽ അധ്യാപകനെ സസ്പെൻഡ് ചെയ്ത സംഭവത്തിൽ മുസ്ലിം ലീഗിനും യുഡിഎഫ് സർക്കാരിനും മുന്നറിയിപ്പുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. സവർക്കറുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മുസ്ലിം ലീഗ് ഇടപെടരുതെന്നും ബിജെപിയെ പ്രകോപിപ്പിക്കാൻ ശ്രമിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ പൊതുവിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുന്ന മുസ്ലിം ലീഗ്, തങ്ങൾക്ക് താത്പര്യമുള്ള പ്രത്യേക ചരിത്രവിവരണം സൃഷ്ടിക്കുന്ന പഴയ രീതി വീണ്ടും തിരികെ കൊണ്ടുവരാനാണ് ശ്രമിക്കുന്നതെങ്കിൽ ബി.ജെ.പി അടങ്ങിയിരിക്കില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കൾ ഉയർത്തുന്ന എതിർപ്പുകളെയും രാജീവ് ചന്ദ്രശേഖർ പരിഹസിച്ചു."ഇന്ത്യയിലെ പൗരന്മാരായ നമ്മൾ വന്ദേമാതരവും ദേശീയഗാനമായ ജനഗണമനയും പൂർണ്ണരൂപത്തിൽ തന്നെ പാടും. അതിൽ കോൺഗ്രസിന് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ ഞാൻ വേണമെങ്കിൽ ഇറ്റാലിയൻ ദേശീയഗാനത്തിന്റെ ഒരു കോപ്പി അയച്ചു കൊടുക്കാം. എങ്കിൽ പിന്നെ അവർക്ക് ഇറ്റാലിയൻ ദേശീയഗാനം പാടാമല്ലോ," എന്ന് മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ഇറ്റാലിയൻ പശ്ചാത്തലത്തെ പരോക്ഷമായി പരാമർശിച്ച് രാജീവ് ചന്ദ്രശേഖർ പരിഹസിച്ചു. ഇടതുപക്ഷം തങ്ങൾക്ക് ഇഷ്ടമുള്ള ഏതെങ്കിലും ജർമ്മൻ കാൾ മാർക്സ് ഗാനം പാടിക്കോട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിഡി സവർക്കറുമായി ബന്ധപ്പെട്ട ചോദ്യത്തിന്റെ പേരിൽ അധ്യാപകനെ സസ്പെൻഡ് ചെയ്യാനുള്ള വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീന്റെ തീരുമാനത്തെയും കൂടുതൽ അധ്യാപകർക്കെതിരെ നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പിനെയും ബിജെപി അധ്യക്ഷൻ ചോദ്യം ചെയ്തു. ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രത്തിലെ സുപ്രധാന വ്യക്തിത്വമാണ് വീർ സവർക്കർ. നിങ്ങൾക്ക് ഇദ്ദേഹത്തെ ഇഷ്ടമല്ലെങ്കിൽ അത് നിങ്ങളുടെ വ്യക്തിപരമായ കാര്യം മാത്രമാണ്. അധികാരത്തിലിരുന്ന കാലത്ത് സുഭാഷ് ചന്ദ്രബോസ്, ബാലഗംഗാധര തിലകൻ, സർദാർ വല്ലഭ്ഭായി പട്ടേൽ എന്നിവരെ ചരിത്രത്തിൽ നിന്ന് തഴഞ്ഞ രീതിയിലാണ് കോൺഗ്രസ് സവർക്കറോടും പെരുമാറുന്നത്.
വലതുപക്ഷ നിരീക്ഷകൻ ടിജി മോഹൻദാസിനെ കൊച്ചിയിലെ വസതിയിൽ നിന്ന് അർദ്ധരാത്രി കസ്റ്റഡിയിലെടുത്ത നടപടിയെയും രാജീവ് ചന്ദ്രശേഖർ വിമർശിച്ചു. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയിലും വ്യക്തിസ്വാതന്ത്ര്യത്തിലും 100 ശതമാനം വിശ്വസിക്കുന്ന പാർട്ടിയാണ് ബിജെപിയെന്നും, മോഹൻദാസ് നടത്തിയെന്ന് പറയപ്പെടുന്ന പരാമർശങ്ങൾ സത്യമാണെങ്കിൽ അതിനെ പാർട്ടി പിന്തുണയ്ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ അർദ്ധരാത്രിയിലെ പൊലീസിന്റെ ഈ ധൃതിപിടിച്ച അറസ്റ്റ് ഇരട്ടത്താപ്പാണെന്നും, കാണാതായ മത്സ്യത്തൊഴിലാളികളുടെ രക്ഷാപ്രവർത്തനത്തിലെ വീഴ്ചയിൽ നിന്നും സവർക്കർ വിവാദത്തിൽ നിന്നും ജനശ്രദ്ധ തിരിച്ചുവിടാനുള്ള സർക്കാരിന്റെ രാഷ്ട്രീയ നാടകമാണിതെന്നും അദ്ദേഹം ആരോപിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates