പത്തനംതിട്ട: ശബരിമലയിൽ യുവതികൾ പ്രവേശിച്ച ദിവസം തന്നെയും എഡിജിപി ശ്രീജിത്തിനേയും ബോധപൂർവം സന്നിധാനത്തുനിന്ന് മാറ്റി നിർത്തിയെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എ പത്മകുമാർ. ഇതിന് ചരട് വലിച്ചത് പാര്‍ട്ടിയിയിലും അന്നത്തെ ഭരണ നേതൃത്വത്തിലും സ്വാധീനമുണ്ടായിരുന്ന ഒരു ഉന്നതനാണെന്നും പത്മകുമാർ സൂചിപ്പിച്ചു. ആത്മകഥ എഴുതാനുള്ള തയ്യാറെടുപ്പിലാണ് പത്മകുമാർ എന്നാണ് റിപ്പോർട്ട്.
സന്നിധാനത്ത് യുവതികൾ എത്തിയത് ടിവിയിലൂടെയാണ് അറിഞ്ഞത്. ആ ദിവസം ശബരിമലയിലേക്കുള്ള യാത്ര ഒഴിവാക്കി തിരുവനന്തപുരത്ത് എത്താൻ ആവശ്യപ്പെട്ടു. എന്നാല്‍ അവിടെ എത്തിയപ്പോൾ ഉന്നത വ്യക്തിയെ കാണാൻ അനുമതി നൽകിയില്ലെന്നും എ പത്മകുമാർ സൂചിപ്പിച്ചു. ദേവസ്വം രേഖകളിൽ ചെമ്പ് എന്ന് എഴുതിയത് മറ്റാരോ ആണ്. തന്നെ ഒപ്പിടാൻ നിർബന്ധിച്ചെന്നും പത്മകുമാർ വെളിപ്പെടുത്തി.
അടുത്ത സുഹൃത്തുക്കളോടാണ് പത്മകുമാര്‍ ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ആത്മകഥയില്‍ പലതും തുറന്നെഴുതുമെന്നാണ് പത്മകുമാര്‍ സുഹൃത്തുക്കളോട് വ്യക്തമാക്കിയിരിക്കുന്നത്. യുവതിപ്രവേശന കാലത്തെ സംഭവങ്ങളും സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട വിവരങ്ങളും പത്മകുമാറിന്‍റെ ആത്മകഥയിൽ ഇടംപിടിച്ചേക്കുമെന്നാണ് സൂചന.
ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് പത്മകുമാറിനെതിരെ കടുത്ത നടപടി വേണമെന്നാണ് സിപിഎമ്മിൽ അഭിപ്രായം ഉയർന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ നടപടി തീരുമാനിക്കാനായി പത്തനംതിട്ട ജില്ലാ കമ്മിറ്റി നാളെ ചേരാനിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കടുത്ത അച്ചടക്ക നടപടി ഒഴിവാക്കാനുള്ള സമ്മർദ്ദ തന്ത്രത്തിന്റെ ഭാഗമാണ് പത്മകുമാറിന്റെ വെളിപ്പെടുത്തലെന്നും വാദം ഉയർന്നിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates