തിരുവനന്തപുരം: മുന്‍ ഡിജിപി ആര്‍ ശ്രീലേഖയെ തിരുവനന്തപുരത്ത് സ്ഥാനാര്‍ഥിയാക്കിയ ബിജെപിയെ വിമർശിച്ച് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. ആറ്റുകാല്‍ ക്ഷേത്രത്തിലെ ചടങ്ങായ കുത്തിയോട്ടവുമായി ബന്ധപ്പെട്ട വിവാദം ഓര്‍മ്മിച്ചാണ് സന്ദീപ് വാര്യര്‍ ശ്രീലേഖയ്ക്ക് എതിരെ രംഗത്തെത്തിയിരിക്കുന്നത്.
തിരുവനന്തപുരത്തെ ഹിന്ദു സംഘടന പ്രവര്‍ത്തകരോടാണ് തന്റെ ചോദ്യം എന്ന പേരിലാണ് സന്ദീപ് വാര്യര്‍ പഴയ വിവാദം ഓർമിപ്പിക്കുന്നത്. ആറ്റുകാല്‍ പൊങ്കാല കുത്തിയോട്ടത്തിനെതിരെ ബാലാവകാശ കമ്മീഷനെക്കൊണ്ട് കേസെടുപ്പിച്ച ആര്‍ ശ്രീലേഖക്ക് വേണ്ടിയാണോ നിങ്ങള്‍ പ്രവര്‍ത്തിക്കാന്‍ പോകുന്നത് എന്ന ചോദ്യമാണ് കെപിസിസി ജനറല്‍ സെക്രട്ടറി ഉയര്‍ത്തുന്നത്.
2018 ല്‍ ആയിരുന്നു ആര്‍ ശ്രീലേഖ കുത്തിയോട്ടത്തെ വിമര്‍ശിച്ച് രംഗത്തെത്തിയത്. കുത്തിയോട്ടം വഴി കുട്ടികള്‍ക്ക് ശാരീരികവും മാനസ്സികവുമായ കടുത്ത പീഡനം ഏറ്റുവാങ്ങേണ്ടിവരുന്നു എന്ന് ശ്രീലേഖ തന്റെ ബ്ലോഗില്‍ കുറിച്ചിരുന്നു. ഇത്തരം ആചാരങ്ങള്‍ ശിക്ഷാര്‍ഹമായ കുറ്റമായിട്ടും ആരും പരാതി നല്‍കുന്നില്ല. ആണ്‍കുട്ടികളെ ആചാരത്തിന്റെ ഭാഗമായി മാനസികമായും ശാരീരികമായും പീഡനത്തിരയാക്കുന്ന പ്രവണതയാണ് കണ്ടുവരുതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പിന്നാലെ, ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് നടത്തുന്ന കുത്തിയോട്ടത്തില്‍ ബാലവകാശ കമ്മീഷന്‍ കേസെടുക്കുകയും ചെയ്തിരുന്നു.
ഞായറാഴ്ച പ്രഖ്യാപിച്ച തിരുവനന്തപുരത്തെ ആദ്യഘട്ട പട്ടികയിലാണ് സ്ഥാനാര്‍ഥിയായി ആര്‍ ശ്രീലേഖ ഇടം പിടിച്ചത്. ശാസ്തമംഗലം വാര്‍ഡിലാണ് ശ്രീലേഖ മത്സരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates