Kodikkunnil Suresh ഫെയ്‌സ്ബുക്ക്
Kerala

പാര്‍ട്ടിയിലും പിടിമുറുക്കാന്‍ സതീശന്‍; കൊടിക്കുന്നിലിനെ കെപിസിസി പ്രസിഡന്റാക്കാൻ ചരടുവലി; പിന്തുണച്ച് സുധീരൻ

സുധീരൻ-സതീശൻ ക്യാമ്പാണ് കൊടിക്കുന്നിലിനെ ഉയർത്തിക്കാട്ടുന്നത്

Author : കെഎസ് ശ്രീജിത്ത്

തിരുവനന്തപുരം: സണ്ണി ജോസഫ് മന്ത്രിയായതോടെ പുതിയ കെപിസിസി അധ്യക്ഷനെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നടത്തിവരികയാണ്. പുതിയ കെപിസിസി അധ്യക്ഷനെ നിയമിക്കുന്നതില്‍ മുഖ്യമന്ത്രി വിഡി സതീശന്റെയും മുന്‍ കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെയും നിലപാട് നിര്‍ണായകമായേക്കും. കൂടിയാലോചനകളും ലോബിയിങ്ങും പുരോഗമിക്കുന്നതിനിടെ, ലോക്സഭാ ചീഫ് വിപ്പ് കൊടിക്കുന്നില്‍ സുരേഷിനെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് സതീശന്‍-സുധീരന്‍ ക്യാമ്പ് പിന്തുണയ്ക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ നീക്കത്തിലൂടെ, പാര്‍ട്ടിയിലും സര്‍ക്കാരിലും തന്റെ സ്വാധീനം ഉറപ്പിക്കാന്‍ സതീശന്‍ ശ്രമിക്കുന്നതായി വിലയിരുത്തപ്പെടുന്നു. മുഖ്യമന്ത്രി സ്ഥാനത്തിനായി സതീശനും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും തമ്മിലുള്ള തീവ്രമായ പോരാട്ടത്തിനിടയിലാണ് പുതിയ സമവാക്യം രൂപപ്പെട്ടതെന്ന് കരുതപ്പെടുന്നു. ന്യൂഡല്‍ഹിയില്‍ പാര്‍ട്ടി ഹൈക്കമാന്‍ഡിന് മുന്നില്‍ വിഡി സതീശന് വേണ്ടി ലോബിയിങ് ചെയ്യുന്നതില്‍ വി എം സുധീരന്‍ നിര്‍ണായക പങ്ക് വഹിച്ചതായി പറയപ്പെടുന്നു. ഇത് സതീശനും സുധീരനും തമ്മിലുള്ള അടുപ്പം ശക്തമാകാന്‍ കാരണമായിട്ടുണ്ട്.

കൊടിക്കുന്നില്‍ സുരേഷിന് പുറമേ, മുന്‍ യുഡിഎഫ് കണ്‍വീനറായ ബെന്നി ബെഹനാന്‍ എംപിയാണ് പരിഗണനയിലുള്ള മറ്റൊരു നേതാവ്. പുതിയ സാഹചര്യത്തില്‍ കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് കൊടിക്കുന്നില്‍ സുരേഷ്- ബെന്നി ബെഹനാന്‍ എന്നിവര്‍ തമ്മില്‍ നേരിട്ടുള്ള പോരിന് കളമൊരുങ്ങുന്നുവെന്നാണ് സൂചന. മുഖ്യമന്ത്രി വിഡി സതീശന്‍ തന്റെ നിലപാട് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ അറിയിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

പുതിയ സംഭവവികാസങ്ങള്‍ സംസ്ഥാന കോണ്‍ഗ്രസിലെ അധികാര സന്തുലിതാവസ്ഥയെ സ്വാധീനിച്ചേക്കാമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. അതേസമയം പുതിയ സാഹചര്യത്തില്‍ സ്വീകരിക്കേണ്ട തന്ത്രം സംബന്ധിച്ച് കെ സി വേണുഗോപാല്‍ ക്യാമ്പില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. എട്ട് തവണ എംപിയായ കൊടിക്കുന്നില്‍ സുരേഷ്, വളരെക്കാലമായി കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ (കെപിസിസി) പ്രസിഡന്റ് ആകാൻ ശ്രമിച്ചു വരികയാണ്. നിയമിക്കപ്പെട്ടാൽ കെപിസിസിയുടെ ആദ്യ ദലിത് പ്രസിഡന്റാകും കൊടിക്കുന്നിൽ സുരേഷ്.

കഴിഞ്ഞതവണയും കൊടിക്കുന്നില്‍ ശ്രമിച്ചെങ്കിലും, ഹൈക്കമാന്‍ഡ് സണ്ണി ജോസഫിനെ കെപിസിസി അധ്യക്ഷനായി നിയമിക്കുകയായിരുന്നു. ഏറെ നാളായി കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് സജീവമായി ഉയര്‍ന്നു കേള്‍ക്കുന്ന പേരാണ് ബെന്നി ബെഹനാന്റേത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ സണ്ണി ജോസഫിന് മത്സരിക്കാന്‍ ടിക്കറ്റ് അനുവദിച്ചപ്പോള്‍ ബെന്നി ബഹനാനെ പകരം കെപിസിസി അധ്യക്ഷനായി നിയമിക്കുമെന്ന് ഉറപ്പ് ലഭിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പാര്‍ട്ടിയിലെ ഭിന്നത കണക്കിലെടുത്ത് അവസാന നിമിഷം ആ നീക്കം ഉപേക്ഷിക്കുകയായിരുന്നു.

കൊടിക്കുന്നില്‍ സുരേഷിഷിനെ ഉയര്‍ത്തിക്കാട്ടുന്നതിലൂടെ പുതിയ സോഷ്യല്‍ എഞ്ചിനീയറിംഗ് ഫോര്‍മുല തങ്ങളുടെ സ്ഥാനങ്ങള്‍ കൂടുതല്‍ ശക്തമാക്കുമെന്ന് സതീശനുമായും സുധീരനുമായും അടുത്ത വൃത്തങ്ങള്‍ വിലയിരുത്തുന്നു. കേരള ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനായി വി എം സുധീരനെ സര്‍ക്കാര്‍ നിയമിച്ചേക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. പുതിയ കെപിസിസി പ്രസിഡന്റിനെ നിയമിക്കുമ്പോള്‍ ഹൈക്കമാന്‍ഡിന് തന്റെ അഭിപ്രായങ്ങള്‍ അവഗണിക്കാന്‍ കഴിയില്ലെന്ന് വിഡി സതീശന്‍ കണക്കുകൂട്ടുന്നു. ഒരു കോണ്‍ഗ്രസ് എംഎല്‍എ പറഞ്ഞു.

അന്തിമ തീരുമാനം എടുത്തിട്ടില്ലെങ്കിലും, നിയമനം അന്തിമമാക്കുന്നതിന് മുമ്പ് മുഖ്യമന്ത്രിയുടെ അഭിപ്രായം പരിഗണിക്കുമെന്ന് ഹൈക്കമാന്‍ഡുമായി അടുത്ത നേതാക്കള്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. ''സര്‍ക്കാരും പാര്‍ട്ടിയും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിര്‍ത്തേണ്ടത് പ്രധാനമാണ്'' ഒരു മുതിര്‍ന്ന നേതാവ് പറഞ്ഞു. സംഘടനയില്‍ തന്റെ സ്വാധീനം ശക്തിപ്പെടുത്താന്‍ സതീശന്‍ ഈ അവസരം ഉപയോഗിക്കുകയാണ്. 'പട്ടികജാതി, മറ്റ് പിന്നോക്ക വിഭാഗങ്ങളില്‍ നിന്നുള്ള നേതാക്കള്‍ക്ക് പാര്‍ട്ടിയിലും സര്‍ക്കാരിലും പ്രധാന സ്ഥാനങ്ങള്‍ നല്‍കുന്നതില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ഊന്നല്‍ എല്ലാവര്‍ക്കും അറിയാം' സതീശന്‍ അനുകൂലിയായ നേതാവ് പറഞ്ഞു.

സുധീരന്റെയും സതീശന്റെയും പിന്തുണയോടെ, കൊടിക്കുന്നില്‍ സുരേഷ് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റാകാനുള്ള സാധ്യത വളരെ കൂടുതലാണ്'. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, സുധീരനുമായി സതീശന്‍ പുലര്‍ത്തുന്ന അടുപ്പത്തില്‍ പാര്‍ട്ടിയില്‍ നിന്ന് എതിര്‍പ്പ് നേരിടേണ്ടി വന്നേക്കാമെന്ന് പാര്‍ട്ടി നേതാക്കള്‍ സൂചിപ്പിച്ചു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് സുധീരന്‍ കെപിസിസി പ്രസിഡന്റായിരുന്നപ്പോഴുള്ള സംഭവവികാസങ്ങളാണ് ഈ ആശങ്കയ്ക്ക് കാരണമായിട്ടുള്ളത്. കെ.സി വേണുഗോപാല്‍ പക്ഷം കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് തങ്ങളുടെ സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ ഇതുവരെ അന്തിമ തീരുമാനത്തിലെത്തിയിട്ടില്ല. ഇത് കൊടിക്കുന്നില്‍ സുരേഷും ബെന്നി ബഹനാന്റെയും നേരിട്ടുള്ള മത്സരത്തിന് വഴിതുറന്നിരിക്കുകയാണ്.'

Satheesan-Sudheeran axis backs Kodikkunnil Suresh for KPCC president post

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒമാന്‍ തീരത്തെ കപ്പലാക്രമണം; മൂന്ന് ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ടു, അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി പ്രതിഷേധം

നാമനിര്‍ദേശപത്രിക തള്ളിയതിനെതിരെ മീനാക്ഷി നടരാജന്‍ സുപ്രീംകോടതിയില്‍; ഹര്‍ജി നാളെ പരിഗണിക്കും

'സൈജുവിന് നട്ടെല്ല് ഇല്ലേ... എന്ന് എന്റെ ഭാര്യ പോലും ചോദിച്ചിട്ടുണ്ട്; പ്രതികരിച്ചാൽ അല്ലേ ആളുകൾക്ക് പ്രശ്നം ഉണ്ടാവുകയുള്ളൂ'

വീട്ടമ്മമാർ രാഷ്ട്രശില്പികൾ; അപകട ക്ലെയിമുകളിൽ പ്രതിമാസ വരുമാനം കുറഞ്ഞത് 30,000 രൂപയായി കണക്കാക്കണമെന്ന് സുപ്രീം കോടതി

പ്രശോഭ് വത്സന് കൗൺസിലർ സ്ഥാനം നഷ്ടമായേക്കും; അവധി അപേക്ഷ പാലക്കാട് നഗരസഭ തള്ളി

SCROLL FOR NEXT