തിരുവനന്തപുരം : നേമത്ത് പാർട്ടിയുടെ പിന്തുണ ഇടതു സ്ഥാനാർത്ഥി വി ശിവൻകുട്ടിക്കാണെന്ന് എസ്ഡിപിഐ. എസ്ഡിപിഐ വോട്ട് വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറയാതിരുന്നത് സ്വാഗതാർഹമാണെന്നും എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ് പറഞ്ഞു. സിപിഎം-എസ്ഡിപിഐ ഡീൽ എന്ന കോൺഗ്രസ് ആരോപണം രാഷ്ട്രീയവിവാദമായിരിക്കെയാണ്, എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്.
കഴിഞ്ഞ തെരഞ്ഞെടുപ്പിലും എസ്ഡിപിഐ പിന്തുണ ശിവൻകുട്ടിക്കായിരുന്നു. നേമം ബിജെപിക്ക് ജയസാധ്യത കൽപ്പിക്കുന്ന മണ്ഡലമാണ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപിയും സിപിഎമ്മുമാണ് മുന്നിലുള്ളതെന്ന് മനസിലാക്കി. അങ്ങനെ ബിജെപിക്കെതിരേയുള്ള നിലപാടിന്റെ പേരിലാണ് സിപിഎമ്മിനെ പിന്തുണച്ചത്. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ഞങ്ങളുടെ കാഴ്ചപ്പാട് ശരിയാണെന്ന് വ്യക്തമായെന്ന് ലത്തീഫ് പറഞ്ഞു.
എന്നാൽ കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിലും പാലക്കാട് ഉപതെരഞ്ഞെടുപ്പിലും യുഡിഎഫിനെയാണ് എസ്ഡിപിഐ പിന്തുണച്ചത്. ബിജെപി ജയിക്കുമെന്ന് കരുതി കോൺഗ്രസിന് അനുകൂലമായി തീരുമാനമെടുക്കുകയായിരുന്നു. എന്നിട്ടും വിഡി സതീശൻ ഞങ്ങളെ അപരവൽക്കരിക്കുകയാണ്. പാർട്ടിക്ക് അയിത്തം കൽപ്പിക്കുന്നതിന്റെ മാനദണ്ഡം മനസിലാകുന്നില്ല. അതിന് വിഡി സതീശനും യുഡിഎഫും ലീഗുമാണ് മറുപടി പറയേണ്ടതെന്നും സിപിഎ ലത്തീഫ് പറഞ്ഞു.
എസ്ഡിപിഐ വോട്ട് വേണ്ടെന്ന് വെക്കുമോയെന്ന ചോദ്യത്തിന് മുഖ്യമന്ത്രി വ്യക്തമായ മറുപടി നൽകിയില്ല. ഇടതുപക്ഷം എല്ലാവർഗീയ ശക്തികളെയും ഒരുപോലെ എതിർക്കുന്നവരാണ്. എസ്ഡിപിഐ പിന്തുണയെക്കുറിച്ച് ആ പാർട്ടിയോട് പോയി ചോദിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ എസ്ഡിപിയുമായി യാതൊരു നീക്കുപോക്കോ ധാരണയോ ഉണ്ടാക്കിയിട്ടില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി പ്രതികരിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates