ന്യൂഡല്‍ഹി: ഡല്‍ഹി ചലോ സമരത്തിനായി സിപിഐ ബുക്ക് ചെയ്ത സ്‌പെഷല്‍ ട്രെയിന്‍ റെയില്‍വേ റദ്ദാക്കി. ട്രെയിന്‍ ബുക്ക് ചെയ്തപ്പോൾ അഡ്വാന്‍സായി നല്‍കിയ 10 ലക്ഷം രൂപ സിപിഐക്ക് തിരികെ നല്‍കി. കേന്ദ്രത്തിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ സെപ്റ്റംബര്‍ ഒന്നിന് ഡല്‍ഹി രാംലീല മൈതാനത്ത് നടക്കുന്ന പ്രതിഷേധ റാലിയില്‍ പങ്കെടുക്കാനാണ് സിപിഐ നേതൃത്വം ട്രെയിന്‍ ബുക്ക് ചെയ്തത്.
ട്രെയിനിലെ തിരക്ക് പരിഗണിച്ചാണ് ഒരു ട്രെയിന്‍ മുഴുവനായി വാടകയ്ക്ക് എടുത്ത് ഡല്‍ഹിയിലേക്ക് പോകാന്‍ സിപിഐ തീരുമാനിച്ചത്. ഇതിനായി അഡ്വാന്‍സായി 10 ലക്ഷം രൂപയും നല്‍കി. കേരളത്തില്‍ നിന്നും പ്രവര്‍ത്തകരും വോളണ്ടിയര്‍മാരും അടക്കം 1400 പേരെയെങ്കിലും സമരത്തിനായി ഡല്‍ഹിയിലെത്തിക്കാനാണ് പാര്‍ട്ടി പദ്ധതിയിട്ടിരുന്നത്. ഈ മാസം 29 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടാനായിരുന്നു നിശ്ചയിച്ചത്.
കൊച്ചുവേളിയില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ ഈ മാസം 31ന് ഡല്‍ഹിയിലെത്തും. 18 തേര്‍ഡ് ക്ലാസ് എസി കമ്പാര്‍ട്ട്മെന്റുകളും രണ്ട് നോണ്‍ എസി ബോഗികളുമുള്ള ട്രെയിനാണ് പാര്‍ട്ടി നേതൃത്വം ബുക്ക് ചെയ്തത്. സമരത്തിന് ശേഷം സെപ്റ്റംബര്‍ രണ്ടിന് ഡല്‍ഹിയില്‍ നിന്നും യാത്ര തിരിക്കുന്ന ട്രെയിന്‍ നാലാം തീയതി തിരുവനന്തപുരത്ത് തിരിച്ചെത്തുന്ന തരത്തിലാണ് യാത്ര ക്രമീകരിച്ചിരുന്നത്.
തമിഴ്‌നാട്ടില്‍ നിന്നുള്ള ആളുകളെ എത്തിക്കാന്‍ മറ്റു രണ്ട് ട്രെയിനുകളും സിപിഐ ബുക്ക് ചെയ്തിരുന്നു. ഇവയും റദ്ദാക്കിയെന്നാണ് റിപ്പോര്‍ട്ട്. സമരം പൊളിക്കാനുള്ള കേന്ദ്രനീക്കമാണ് ഇതിനു പിന്നിലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആരോപിച്ചു. സമരവുമായി മുന്നോട്ടു പോകാനാണ് തീരുമാനിച്ചിട്ടുള്ളത്. സാധ്യമായ എല്ലാ വഴിയില്‍ക്കൂടിയും ഡല്‍ഹിയില്‍ എത്തുമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates