Shashi Tharoor 
Kerala

അദാനിക്ക് വിമുഖത, വിമാനയാത്രയ്ക്കിടെ മനസ് മാറ്റി; വിഴിഞ്ഞത്തിൽ ഉമ്മൻ ചാണ്ടിയുടെ പങ്ക് ഓർത്തെടുത്ത് ശശി തരൂർ

ന്യൂയോർക്ക് വിമാനയാത്രയിലെ നിർണായക കൂടിക്കാഴ്ച വെളിപ്പെടുത്തി തരൂർ; വിഴിഞ്ഞം തുറമുഖത്ത് ഉമ്മൻ ചാണ്ടിയുടെ പ്രതിമ സ്ഥാപിക്കാൻ സർക്കാർ മുൻകൈ എടുക്കണമെന്നും ആവശ്യം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ഓഗസ്റ്റ് 18-ന് സമ്പൂർണ്ണ വാണിജ്യ പ്രവർത്തനം ആരംഭിക്കാനിരിക്കെ, പദ്ധതിയുടെ പിന്നാമ്പുറങ്ങളിലെ നിർണായക ചരിത്രം വെളിപ്പെടുത്തി കോൺഗ്രസ് നേതാവ് ശശി തരൂർ എം.പി. തുടക്കത്തിൽ വിഴിഞ്ഞം പദ്ധതിയോട് വ്യവസായ പ്രമുഖൻ ഗൗതം അദാനിക്ക് വിമുഖതയായിരുന്നുവെന്നും ഒരു വിമാനയാത്രയ്ക്കിടെ താൻ നടത്തിയ ഇടപെടലാണ് അദ്ദേഹത്തിന്റെ മനസ്സ് മാറ്റിയതെന്നും തരൂർ പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൂന്നാം ചരമവാർഷിക അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഴിഞ്ഞം പദ്ധതി നടപ്പിലാകാതെ പോയാൽ അത് കേരളത്തിന് തന്നെ വലിയ നാണക്കേടാകുമെന്ന് കരുതി, ഇതിനായി സർവ്വവും ത്യജിച്ച് ഇറങ്ങിത്തിരിച്ച ധീരനായ നേതാവായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് ശശി തരൂർ അനുസ്മരിച്ചു.

'ദേശീയ-അന്തർദേശീയ ബന്ധങ്ങൾ ഉപയോഗിക്കണം'; തരൂരിനോട് ഉമ്മൻ ചാണ്ടി

ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായി അധികാരമേറ്റ ഉടൻ തന്നെ എന്നെ വിളിച്ച് സംസാരിച്ചിരുന്നു. വിഴിഞ്ഞം കേരളത്തിന്റെ അഭിമാന പദ്ധതിയാണെന്നും ഇത് നടപ്പിൽ വരുത്താനായി എന്റെ ദേശീയ-അന്തർദേശീയ തലത്തിലുള്ള ബന്ധങ്ങൾ പൂർണ്ണമായും ഉപയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തുടക്കത്തിൽ ഇറക്കിയ ടെൻഡറിനോട് ആരും അനുകൂലമായി പ്രതികരിച്ചിരുന്നില്ല. മുൻപുണ്ടായിരുന്ന വി.എസ്. അച്യുതാനന്ദൻ സർക്കാർ ഇറക്കിയ രണ്ട് ടെൻഡറുകളോട് അനുകൂലമായി പ്രതികരിച്ച കമ്പനികളെ കേന്ദ്ര സർക്കാർ ചൈന ബന്ധം ചൂണ്ടിക്കാട്ടി നിരാകരിച്ചതായിരുന്നു ഇതിന് കാരണം. ആരും താല്പര്യം പ്രകടിപ്പിക്കാതെ പദ്ധതി നഷ്ടമായാൽ അത് വലിയ നാണക്കേടാകുമെന്ന് ഉമ്മൻ ചാണ്ടി ആശങ്കപ്പെട്ടിരുന്നു. തുടർന്ന് വെറും 10 ദിവസത്തെ സമയം നൽകി രണ്ടാമതൊരു ടെൻഡർ ഇറക്കാൻ അദ്ദേഹം ധീരമായ തീരുമാനമെടുത്തു.

ന്യൂയോർക്ക് വിമാനയാത്രയും അദാനിയുടെ മനസ്സ് മാറ്റവും

രണ്ടാം ടെൻഡർ ഇറക്കി ആദ്യ രണ്ട് ദിവസങ്ങളിലും ആരും സന്നദ്ധത അറിയിച്ചില്ല. ആ സമയത്താണ് തികച്ചും അപ്രതീക്ഷിതമായി ന്യൂയോർക്കിലേക്കുള്ള വിമാനത്തിനായി വരിയിൽ നിൽക്കുമ്പോൾ താൻ ഗൗതം അദാനിയെ കാണുന്നത്.

തുറമുഖ നടത്തിപ്പിലൊക്കെ താങ്കളുടെ കമ്പനി പതിവായി താൽപര്യം പ്രകടിപ്പിക്കാറുള്ളതല്ലേ, എന്തുകൊണ്ട് വിഴിഞ്ഞം ടെൻഡറിനോട് പ്രതികരിച്ചില്ല എന്ന് ഞാൻ അഡാനിയോട് ചോദിച്ചു. ഇല്ല, ഞങ്ങൾ വിഴിഞ്ഞം ചെയ്യുന്നില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എന്നാൽ ഇതേക്കുറിച്ച് സംസാരിക്കാൻ കുറച്ചു സമയം ഉണ്ടാകുമോ എന്ന് ചോദിച്ചപ്പോൾ അദ്ദേഹം സമ്മതിച്ചു. തുടർന്ന് വിമാനയാത്രയിലുടനീളം അദ്ദേഹത്തിന്റെ അടുത്തിരുന്ന് വിഴിഞ്ഞത്തിന്റെ ഭൂമിശാസ്ത്രപരമായ ഗുണങ്ങളും ഉമ്മൻ ചാണ്ടി സർക്കാരിന്റെ പൂർണ്ണ പിന്തുണയും ഞാൻ വിശദീകരിച്ചു. - ശശി തരൂർ വ്യക്തമാക്കി.

യാത്ര അവസാനിക്കുന്നതിന് തൊട്ടുമുമ്പ്, ന്യൂയോർക്കിൽ ഇറങ്ങിയാലുടൻ തന്റെ കമ്പനിയോട് വിഴിഞ്ഞം ടെൻഡർ രേഖ വാങ്ങാൻ പറയാമെന്ന് അദാനി തരൂരിന് ഉറപ്പ് നൽകി. അത്തരത്തിലാണ് അഡാനി ഗ്രൂപ്പ് വിഴിഞ്ഞത്തിൽ താൽപര്യം അറിയിച്ചതും ടെൻഡറിൽ പങ്കാളിയായതും.

'ഇതിൽ രാഷ്ട്രീയമില്ല, വികസനമാണ് വേണ്ടത്'

ടെൻഡറിൽ അഡാനി പങ്കാളിയാകാമെന്ന് അറിയിച്ച വിവരം ഉമ്മൻ ചാണ്ടിയോട് പറഞ്ഞപ്പോൾ, "ഇത് നമ്മുടെ സംസ്ഥാനത്തിന്റെ കാര്യമാണ്, ഇതിൽ രാഷ്ട്രീയമില്ല, നമുക്ക് വികസനമാണ് വേണ്ടത്" എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ആ സമയത്ത് കോൺഗ്രസിനകത്ത് തന്നെ പലവിധ ചിന്തകളുണ്ടായിരുന്നു. ഹൈക്കമാൻഡിനോട് സംസാരിച്ച് കാര്യങ്ങൾ ബോധ്യപ്പെടുത്താൻ ഉമ്മൻ ചാണ്ടി എന്നെയാണ് ചുമതലപ്പെടുത്തിയത്.

ഇത്തരത്തിൽ രാഷ്ട്രീയത്തിനതീതമായി ത്യാഗം ചെയ്താണ് ഉമ്മൻ ചാണ്ടി വിഴിഞ്ഞം യാഥാർത്ഥ്യമാക്കിയത്. അതുകൊണ്ടുതന്നെ വിഴിഞ്ഞം എന്ന ആശയം കൊണ്ടുവന്ന് അത് യാഥാർത്ഥ്യമാക്കാൻ ഇത്രത്തോളം ത്യാഗം ചെയ്ത ഉമ്മൻ ചാണ്ടിയുടെ ഒരു വെങ്കല പ്രതിമ വിഴിഞ്ഞം തുറമുഖത്ത് സ്ഥാപിക്കാൻ സംസ്ഥാന സർക്കാർ മുൻകൈയെടുക്കണമെന്നും ശശി തരൂർ ആവശ്യപ്പെട്ടു.

Senior Congress leader Shashi Tharoor MP revealed a crucial historic footnote behind the realization of the Vizhinjam International Seaport, emphasizing the late CM Oommen Chandy's relentless dedication. Speaking at a commemoration event in Thiruvananthapuram

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മലപ്പുറത്ത് വീട്ടില്‍ ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ കടിച്ചു; കാസര്‍കോട് ഒന്നര വയസ്സുകാരനും കടിയേറ്റു

20 ദിവസത്തെ നിരാഹാരം; സോനം വാങ്ചുക്കിന്റെ ശരീരത്തിൽ സംഭവിക്കുന്നത്..., ഡോക്റുടെ കുറിപ്പ്

'രോഹിത് ശർമ ഇനിയും കളിക്കും, വിരമിക്കില്ല'

ഉച്ചയ്ക്കു ശേഷമുള്ള പരീക്ഷയുടെ ചോദ്യപേപ്പര്‍ രാവിലെ നല്‍കി; പിഎസ് സി പരീക്ഷ റദ്ദാക്കി

ദിവസവും നടക്കാറുണ്ടോ? സമയം മാറിയാൽ ഗുണവും മാറുമോ?