തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എ യുവതിയെ മൂന്നു സ്ഥലത്ത് എത്തിച്ച് ബലാത്സംഗം ചെയ്തുവെന്ന് എഫ്‌ഐആര്‍. പാലക്കാട്ട് എത്തിച്ചും പീഡിപ്പിച്ചു. തിരുവനന്തപുരത്ത് വെച്ചും ബലാത്സംഗം ചെയ്തു. യുവതിയുടെ നഗ്നദൃശ്യങ്ങള്‍ രാഹുല്‍ പകര്‍ത്തി. ഈ ദൃശ്യങ്ങള്‍ പരസ്യപ്പെടുത്തുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. ഗര്‍ഭച്ഛിദ്രത്തിന് വിസമ്മതിച്ചപ്പോഴും നഗ്നദൃശ്യങ്ങള്‍ ഉള്ള കാര്യം പറഞ്ഞ് രാഹുല്‍ ഭീഷണിപ്പെടുത്തിയതായി എഫ്‌ഐആറില്‍ വ്യക്തമാക്കുന്നു.
യുവതിയെ നിര്‍ബന്ധമായി ഗര്‍ഭച്ഛിദ്രത്തിന് വിധേയയാക്കിയെന്നും എഫ്‌ഐആറില്‍ പറയുന്നു. സുഹൃത്ത് വഴിയാണ് ഗര്‍ഭനിരോധന ഗുളിക എത്തിച്ചു നല്‍കിയതെന്ന് യുവതി മൊഴിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. കുട്ടിയുണ്ടായാല്‍ രാഷ്ട്രീയ ഭാവി നശിക്കുമെന്ന് പറഞ്ഞാണ് ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിച്ചത്. എതിര്‍ത്തപ്പോള്‍ ചീത്ത വിളിച്ചു, കൊല്ലുമെന്നു ഭീഷണിപ്പെടുത്തി. സുഹൃത്ത് എത്തിച്ച ഗുളിക കഴിച്ചോയെന്ന് വീഡിയോകോള്‍ ചെയ്ത് രാഹുല്‍ ഉറപ്പാക്കിയെന്നും യുവതി പൊലീസിന് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കിയിരുന്നു.
20 പേജുള്ള മൊഴിയാണ് യുവതി പൊലീസിന് നല്‍കിയിട്ടുള്ളത്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ രാഹുലിന്റെ സുഹൃത്ത് ജോബി ജോസഫിനെയും പ്രതി ചേര്‍ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അതിനിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ സംസ്ഥാനം വിടുന്നത് തടയാനായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. വിമാനത്താവളങ്ങളില്‍ അടക്കം നോട്ടീസ് കൈമാറിയിട്ടുണ്ട്. യുവതി പരാതി നല്‍കിയതിനു പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. രാഹുല്‍ സംസ്ഥാനം വിട്ടതായും അഭ്യൂഹം ഉയര്‍ന്നിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates