significant rise in applications from foreign students s in Kerala ഫയല്‍
Kerala

വിദേശ വിദ്യാര്‍ഥികള്‍ക്ക് കേരളത്തോട് പ്രിയമേറുന്നു, അപേക്ഷകളില്‍ വന്‍ വര്‍ധന

കേരള സര്‍വകലാശാലയാണ് വിദേശ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ മുന്നില്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേരളത്തിലെ കോളജുകളിലും സര്‍വകലാശാലകളിലും പഠനത്തിന് താത്പര്യം പ്രകടിപ്പിക്കുന്ന വിദേശ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വര്‍ധന. ബിരുദം, ബിരുദാനന്തര ബിരുദം, ഗവേഷണം തുടങ്ങിയ മേഖലകളില്‍ കേരളത്തെ ഉന്നത പഠനത്തിന് തെരഞ്ഞെടുക്കുന്ന വിദ്യാര്‍ഥികളുടെ എണ്ണം പതിന്‍മടങ്ങ് വര്‍ധിച്ചെന്നാണ് കണക്കുകള്‍. കേരള സര്‍വകലാശാലയാണ് വിദേശ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ മുന്നില്‍.

പുതിയ അധ്യയന വര്‍ഷം ആരംഭിക്കുമ്പോള്‍ ഇതുവരെ 81 രാജ്യങ്ങളില്‍നിന്ന് 2620 പേരാണ് കേരള സര്‍വകലാശാലയില്‍ മാത്രം വിവിധ വിഭാഗങ്ങളില്‍ പഠനത്തിനായി വിദേശത്ത് നിന്നും അപേക്ഷിച്ചിെട്ടുള്ളത്. കുസാറ്റാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. 1761 അപേക്ഷകളാണ് കുസാറ്റില്‍ ലഭിച്ചിട്ടുള്ളത്. എം ജി സര്‍വകലാശാലയില്‍ ഇതുവരെ 982 അപേക്ഷകള്‍ വിദേശ വിദ്യാര്‍ഥികളില്‍ നിന്നും ലഭിച്ചിട്ടുണ്ടെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. പൊളിറ്റിക്കല്‍ സയന്‍സ് പഠന വിഭാഗത്തിലാണ് കേരള സര്‍വകലാശാലയില്‍ കൂടുതല്‍ അപേക്ഷകള്‍ ലഭിച്ചിരിക്കുന്നത്.

2021ല്‍ കേരള സര്‍വകലാശാലയില്‍ പഠനത്തിനായി 1100 വിദേശ വിദ്യാര്‍ഥികള്‍ അപേക്ഷിച്ചിരുന്നു. 2022ല്‍ 1400 പേരും 2023-ല്‍ 1,600 പേരും 2024-ല്‍ 2,600 പേരും അപേക്ഷിച്ചു. ഈ വര്‍ഷത്തെ 2620 അപേക്ഷകളില്‍ 1,265 എണ്ണം ബിരുദ കോഴ്‌സുകളിലേക്കും 1,020 എണ്ണം ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്കും 335 എണ്ണം പിഎച്ച്ഡി പ്രോഗ്രാമുകളിലേക്കുമാണ്. നിലവില്‍, കൊളംബിയ, പെറു, യുഎസ്എ തുടങ്ങി 52 രാജ്യങ്ങളില്‍ നിന്നുള്ള 205 വിദേശ വിദ്യാര്‍ത്ഥികള്‍ ഐസിസിആര്‍ സ്‌കോളര്‍ഷിപ്പുകളിലൂടെയും സ്വയം ധനസഹായത്തോടെയും കേരള സര്‍വ്വകലാശാലയില്‍ പഠിക്കുന്നുണ്ട്.

എംജി, കാലിക്കറ്റ് സര്‍വകലാശാലകളില്‍ ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ പഠന വിഭാഗത്തിലും കുസാറ്റ്, സാങ്കേതിക സര്‍വകലാശാല എന്നിവിടങ്ങളില്‍ ബി ടെക് കോഴ്‌സിനും വിദേശ വിദ്യാര്‍ഥികള്‍ താത്പര്യം പ്രകടിപ്പിക്കുന്നു. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നാണ് അപേക്ഷകരില്‍ ഭൂരിഭാഗവും. യുഎസ്എ, നേപ്പാള്‍, അഫ്ഗാനിസ്ഥാന്‍, ശ്രീലങ്ക, ഈജിപ്ത്, ചൈന, ഇറാഖ്, സെനഗല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്നും സര്‍വകലാശാല വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

വിവിധ സര്‍വകലാശാലകള്‍ കോളജുകള്‍ എന്നിവിടങ്ങളിലായി കേരളത്തില്‍ നിലവില്‍ അഞ്ഞുറില്‍ അധികം വിദേശ വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്. കേരള സര്‍വകലാശാല (215), എം ജി (141), സാങ്കേതിക സര്‍വകലാശാല (50), കാലിക്കറ്റ് (46), കുസാറ്റ് (63), ന്യുവാല്‍സ് (2), കണ്ണൂര്‍ (1) എന്നിങ്ങനെയാണ് വിദേശ വിദ്യാര്‍ഥികളുടെ കണക്ക്. വിദേശ വിദ്യാര്‍ഥികള്‍ പഠനത്തിനായി കേരളത്തെ തെരഞ്ഞെടുക്കുന്നത് സംസ്ഥാനത്തെ മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍, വിദ്യാഭ്യാസ നിലവാരം എന്നിവയ്ക്കുള്ള അംഗീകാരമാണെന്നാണ് സര്‍ക്കാര്‍ തലത്തില്‍ ഉരുന്ന വാദം.

significant rise in applications from foreign students s in Kerala.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, കേന്ദ്രമന്ത്രിസഭായോ​ഗം അൽപ്പസമയത്തിനകം, ധനമന്ത്രി- രാഷ്ട്രപതി കൂടിക്കാഴ്ച

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT