പത്തനംതിട്ട: വൃദ്ധയെ കൊലപ്പെടുത്തിയ കേസിൽ മകനും പെൺസുഹൃത്തും അറസ്റ്റിൽ. പത്തനംതിട്ട കുമ്പനാട് കോയിപ്പുറം സ്വദേശി പൊന്നമ്മ തോമസ് (75) കൊല്ലപ്പെട്ട കേസിലാണ് അറസ്റ്റ്. പൊന്നമ്മയുടെ മകൻ ടിജോ തോമസ് (37), സുഹൃത്ത് റിൻസി മോൾ (37) എന്നിവരാണ് അറസ്റ്റിലായത്.
ഒരു അജ്ഞാത ഫോൺ സന്ദേശമാണ് കൊലപാതകം പുറത്തറിയാൻ നിർണായകമായത്. കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയിൽ പൊന്നമ്മ തോമസ് എന്ന വയോധികയുടെ മൃതദേഹം സൂക്ഷിച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശം. തുടർന്ന് പൊലീസെത്തി നടത്തിയ പരിശോധനയിൽ മൃതദേഹത്തിൽ ചില അസ്വാഭാവികതകൾ ശ്രദ്ധയിൽപ്പെട്ടു.
കോട്ടയം മെഡിക്കൽ കോളജിലെ ഫോറൻസിക് പൊലീസ് സർജൻ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് പൊന്നമ്മയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്. റിൻസിയും ടിജോയും തമ്മിൽ വഴക്കുണ്ടായപ്പോൾ പൊന്നമ്മ ഇടപെട്ടതാണ് കൊലപാതകത്തിന് കാരണമായത്. ടിജോ അമ്മയെ മർദ്ദിക്കുകയും ശ്വാസംമുട്ടിച്ചും കൊലപ്പെടുത്തുകയുമായിരുന്നു.
ഭാര്യയുമായി പിരിഞ്ഞുകഴിയുന്ന ടിജോ കഴിഞ്ഞ ആറുമാസത്തിലേറെയായി കൊല്ലം സ്വദേശിനിയായ റിൻസിക്കൊപ്പമാണ് താമസിച്ചിരുന്നത്. പൊലീസ് കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലിൽ ടിജോ കുറ്റം സമ്മതിച്ചു. ടിജോയും റിൻസിയെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates