കൊച്ചി: ഇയര്‍ബാക്കിനെ തുടര്‍ന്ന് വിദ്യാര്‍ഥി ജീവനൊടുക്കിയ കോതമംഗലം എംഎ എഞ്ചിനീയറിങ് കോളജില്‍ സംഘര്‍ഷം. വിദ്യാര്‍ഥി പ്രതിഷേധത്തെത്തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. മൂന്നാം വര്‍ഷ സിവില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥി മിച്ചി മര്‍പ്പുവിന്റെ മരണത്തില്‍ പൊലീസ് അന്വേഷണം നടക്കുകയാണ്. അതിനോട് കോളജ് മാനേജ്‌മെന്റ് സഹകരിക്കുമെന്ന്, വിദ്യാര്‍ഥികളുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം പ്രിന്‍സിപ്പല്‍ അറിയിച്ചു. പിടിഎ മീറ്റിങ്ങ് ഉടന്‍ വിളിച്ചു ചേര്‍ക്കുമെന്നും പ്രിന്‍സിപ്പല്‍ വ്യക്തമാക്കി.
കോളജിലെ വിദ്യാര്‍ഥികളുടെ അടക്കം പ്രശ്‌നങ്ങള്‍ ഇന്റേണല്‍ ഗ്രീവന്‍സ് കമ്മിറ്റി പരിശോധിക്കുകയും, പരാതികളില്‍ നടപടി സ്വീകരിക്കുകയും ചെയ്യും. മിച്ചി മര്‍പ്പുവിന്റെ മരണത്തില്‍ പൊലീസിനൊപ്പം മാനേജ്‌മെന്റും അന്വേഷണം നടത്തും. ആരെങ്കിലും ഉത്തരവാദികളാണെന്ന് കണ്ടെത്തിയാല്‍ അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. വിദ്യാര്‍ഥിയുടെ സംസ്‌കാരത്തിന് ശേഷം ഉചിതമായ ധനസഹായം മാനേജ്‌മെന്റ് നല്‍കും. പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്കെതിരെ കേസുകള്‍ ഉണ്ടാകില്ലെന്നും പ്രിന്‍സിപ്പല്‍ അറിയിച്ചു.
വിദ്യാര്‍ഥികളുടെ സേ പരീക്ഷ ഓണത്തിന് ശേഷം നടത്തും. പരീക്ഷാ ഫീസ് 6000 രൂപയില്‍ നിന്നും 1000 രൂപയായി കുറച്ചിട്ടുണ്ടെന്നും പ്രിന്‍സിപ്പല്‍ വ്യക്തമാക്കി. എന്നാല്‍ എഴുതി തയ്യാറാക്കിയ കാര്യങ്ങള്‍ പറയുക മാത്രമാണ് ചെയ്തതെന്നും, തങ്ങളുടെ ചോദ്യങ്ങളോട് ഇവര്‍ പ്രതികരിക്കാന്‍ കൂട്ടാക്കിയില്ലെന്നും വിദ്യാര്‍ഥികള്‍ കുറ്റപ്പെടുത്തി. ഗേറ്റ് തള്ളിത്തുറന്ന് അകത്തു കടന്ന വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പലിന്റെ മുറിക്ക് മുമ്പില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തങ്ങള്‍ ഉന്നയിച്ച കാര്യങ്ങളില്‍ പകുതി പോലും മാനേജ്‌മെന്റ് പ്രതികരിച്ചിട്ടില്ലെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു.
കെഎസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ പ്രതിഷേധത്തിന് പിന്തുണയുമായി കോളജിലെത്തി. സര്‍ക്കാരിന് മുകളില്ല കോളജ് മാനേജ്‌മെന്റെന്ന് ഓര്‍ക്കണമെന്ന് അലോഷ്യസ് സേവ്യര്‍ പറഞ്ഞു. മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ വലിയ പൊലീസ് സംഘവും കോളജിലെത്തിയിട്ടുണ്ട്. വിദ്യാര്‍ഥി നേതാക്കള്‍ അടക്കമുള്ളവരുമായി പൊലീസ് ചര്‍ച്ച നടത്തുകയാണ്. പ്രിന്‍സിപ്പല്‍ വിദ്യാര്‍ഥികളുമായി നേരില്‍ കാണാന്‍ തയ്യാറാകണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.
സേ പരീക്ഷാ ഫീസ് 6000 രൂപയിൽ നിന്ന് 1000 രൂപയായി കുറയ്ക്കുമെന്ന് കോളജ് അധികൃതർ അറിയിച്ചു. മിനിമം ക്രെഡിറ്റ് സിസ്റ്റം നടപ്പാക്കുമെന്നും വിദ്യാർഥി അക്കാദമി കൗൺസിൽ യോഗങ്ങൾ കൃത്യമായി വിളിച്ചുചേർക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. കുറഞ്ഞ ക്രെഡിറ്റിന്റെ പേരിൽ നേരത്തെ രജിസ്റ്റർ ചെയ്യാൻ കഴിയാതിരുന്ന വിദ്യാർഥികൾക്ക് അഞ്ചാം സെമസ്റ്ററിലേക്ക് രജിസ്റ്റർ ചെയ്യാനുള്ള സൗകര്യവും ഒരുക്കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു. വിദ്യാർഥികൾ അനിശ്ചിതകാല പഠിപ്പുമുടക്ക് സമരം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കോളജ് അധികൃതർ ഉത്തരവിറക്കിയത്. എന്നാൽ കോളജ് പുറത്തിറക്കിയ സർക്കുലർ അംഗീകരിക്കാനാകില്ലെന്നും സമരവുമായി മുന്നോട്ടുപോകുമെന്നുമാണ് വിദ്യാർഥികളുടെ നിലപാട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates