ഏഴാച്ചേരി രാമചന്ദ്രൻ, കെ ജി പരമേശ്വരൻ നായർ, എൻ അശോകൻ ( Swadeshabhimani Kesari Award) 
Kerala

കെ ജി പരമേശ്വരന്‍ നായര്‍, ഏഴാച്ചേരി രാമചന്ദ്രന്‍, എന്‍ അശോകന്‍; സ്വദേശാഭിമാനി കേസരി പുരസ്‌കാരം പ്രഖ്യാപിച്ചു

മാധ്യമരംഗത്തെ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സ്വദേശാഭിമാനി കേസരി പുരസ്‌കാരം പ്രഖ്യാപിച്ചു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മാധ്യമരംഗത്തെ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സ്വദേശാഭിമാനി കേസരി പുരസ്‌കാരം പ്രഖ്യാപിച്ചു. 2021, 2022, 2023 വര്‍ഷങ്ങളിലെ പുരസ്‌കാരം ഒരുമിച്ചാണ് പ്രഖ്യാപിച്ചത്.2021 ലെ പുരസ്‌കാരത്തിന് കെ ജി പരമേശ്വരന്‍ നായരും 2022ലെ പുരസ്‌കാരത്തിന് ഏഴാച്ചേരി രാമചന്ദ്രനും 2023ലെ പുരസ്‌കാരത്തിന് എന്‍ അശോകനും അര്‍ഹരായതായി പി ആര്‍ ഡി ഡയറക്ടര്‍ ടി വി സുഭാഷ് അറിയിച്ചു.

2025 ജൂണ്‍ 26ന് വൈകിട്ട് 5.30ന് തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമന്‍ രൂപകല്‍പന ചെയ്ത ശില്‍പവും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്.

പ്രമുഖ കവിയും പത്രപ്രവര്‍ത്തകനുമാണ് ഏഴാച്ചേരി രാമചന്ദ്രന്‍. 32 വര്‍ഷത്തോളം ദേശാഭിമാനിയില്‍ പ്രവര്‍ത്തിച്ചു. ദേശാഭിമാനി വാരാന്തപ്പതിപ്പിന്റെ പത്രാധിപരായി പത്തു വര്‍ഷത്തിലധികം പ്രവര്‍ത്തിച്ചിട്ടുണ്ട്. കൊച്ചിയിലായിരുന്നു പത്രപ്രവര്‍ത്തന തുടക്കം. ആലപ്പുഴയില്‍ ഒന്നര പതിറ്റാണ്ട് ബ്യൂറോചീഫായി പ്രവര്‍ത്തിച്ചു. പിന്നീട് കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ പത്രപ്രവര്‍ത്തനം തുടര്‍ന്നു. വയലാര്‍ അവാര്‍ഡും കേരള സാഹിത്യ അക്കാഡമി അവാര്‍ഡുമുള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

കെ ജി പരമേശ്വരന്‍ നായര്‍ 35 വര്‍ഷക്കാലം കേരളകൗമുദി ദിനപത്രത്തില്‍ പ്രവര്‍ത്തിച്ചു. അതിനു മുന്‍പ് കൗമുദി വീക്കിലിയുടെ ഭാഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിയമസഭാ റിപ്പോര്‍ട്ടിംഗിലെ പ്രഗത്ഭന്‍. കേരളകൗമുദിയില്‍ പ്രവര്‍ത്തിക്കുന്ന കാലത്ത് കേരള നിയമസഭയിലെ എല്ലാ സെഷനുകളിലെയും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തു. പത്രപ്രവര്‍ത്തന രംഗത്തെ മികവിന് നിരവധി പുരസ്‌കാരങ്ങളും ലഭിച്ചു. കേരള നിയമസഭാ ചരിത്രവും ധര്‍മവും എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

രാജ്യതലസ്ഥാനത്തെ അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തനകനാണ് എന്‍ അശോകന്‍. മാതൃഭൂമി ദിനപത്രത്തിന്റെ ന്യൂഡല്‍ഹി മുന്‍ ബ്യൂറോചീഫ് ആയിരുന്നു. നിലവില്‍ മാതൃഭൂമിയുടെ പ്രത്യേക പ്രതിനിധിയായി സേവനം തുടരുന്നു. ന്യൂഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തനത്തില്‍ നാലു പതിറ്റാണ്ടിലധികമായി പ്രവര്‍ത്തിക്കുന്നു. മാധ്യമ പ്രവര്‍ത്തന രംഗത്ത് അദ്ദേഹം 50 വര്‍ഷം പൂര്‍ത്തിയാക്കി. കോഴിക്കോട്, തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

എസ് ആര്‍ ശക്തിധരന്‍, കെ എ ബീന, പി എസ് രാജശേഖരന്‍ എന്നിവരടങ്ങിയ ജൂറിയാണ് 2021, 2022 വര്‍ഷങ്ങളിലെ ജേതാക്കളെ നിശ്ചയിച്ചത്. ആലങ്കോട് ലീലാകൃഷ്ണന്‍, ഡോ. കെ പി മോഹനന്‍, ടി രാധാമണി എന്നിവരടങ്ങിയ ജൂറിയാണ് 2023ലെ ജേതാവിനെ നിശ്ചയിച്ചത്.

Swadeshabhimani Kesari Award announced

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മസാല ബോണ്ട്: ഇ ഡി നോട്ടീസ് റദ്ദാക്കണം; മുഖ്യമന്ത്രി ഹൈക്കോടതിയില്‍

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ കൈയില്‍ വിലകൂടിയ ഫോണ്‍; തിരക്കിയപ്പോള്‍ തെളിഞ്ഞത് പീഡനവിവരം; ബസ് ഡ്രൈവര്‍ അറസ്റ്റില്‍

മാറ്റിവച്ച തെരഞ്ഞെടുപ്പ് ജനുവരി 12ന്

കൊല്ലം മെഡിക്കൽ കോളജിൽ സീനിയർ റസിഡന്റ് , തിരുവനന്തപുരം എൻജിനിയറിങ് കോളജിൽ അസിസ്റ്റന്റ് പ്രൊഫസർ ഒഴിവുകൾ

ശബരിമലയില്‍ റെക്കോര്‍ഡ് വരുമാനം, 200 കോടി പിന്നിട്ടു; അരവണ നിയന്ത്രണം തുടരും

SCROLL FOR NEXT