mv govindan 
Kerala

പാര്‍ട്ടിക്ക് ബാധ്യത ഇല്ല, ആരായാലും കണക്കുകള്‍ ശരിയാക്കണം; അയ്യപ്പസംഗമ വിവാദത്തില്‍ എംവി ഗോവിന്ദന്‍

വിവാദങ്ങളെ ന്യായീകരിക്കാന്‍ പാര്‍ട്ടി നില്‍ക്കില്ല. ഉത്തരവാദിത്വപ്പെട്ടവര്‍ തന്നെ ഇതിന് മറുപടി പറയണമെന്നും അദ്ദേഹം പറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട വരവുചെലവു കണക്കുകള്‍ കൃത്യമായി ബോധിപ്പിക്കേണ്ടത് അത് നടത്തിയവരുടെ ഉത്തരവാദിത്വമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി. ഗോവിന്ദന്‍. കണക്കുകള്‍ ശരിയാക്കണമെന്ന് പറഞ്ഞ അദ്ദേഹം അതിന്റെ ഉത്തരവാദിത്വം പാര്‍ട്ടിക്കില്ലെന്നും കൂട്ടിച്ചേര്‍ത്തു. അയ്യപ്പസംഗമവുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്ക് യാതൊരുവിധ ബാധ്യതയുമില്ലെന്നും പിഴവുകള്‍ ഉണ്ടെങ്കില്‍ അത് തിരുത്തണമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

വിവാദങ്ങളെ ന്യായീകരിക്കാന്‍ പാര്‍ട്ടി നില്‍ക്കില്ല. ഉത്തരവാദിത്വപ്പെട്ടവര്‍ തന്നെ ഇതിന് മറുപടി പറയണമെന്നും അദ്ദേഹം പറഞ്ഞു. ആഗോള അയ്യപ്പസംഗമം നടത്തിയതിലെ വരവുചെലവു കണക്കുകളില്‍ കണ്ടെത്തിയ പൊരുത്തക്കേടുകളില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും സംസ്ഥാന ഓഡിറ്റ് വകുപ്പും വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി വ്യക്തമാക്കിയതോടെയാണ് പരിപാടി സംഘടിപ്പിച്ച സര്‍ക്കാര്‍ വെട്ടിലായത്.

പൊരുത്തക്കേടുകളില്‍ ഫെബ്രുവരി 27-നകം വിശദീകരണം നല്‍കാനാണ് ജസ്റ്റിസ് വി രാജ വിജയരാഘവന്‍, ജസ്റ്റിസ് കെവി ജയകുമാര്‍ എന്നിവരുള്‍പ്പെട്ട ദേവസ്വം ബെഞ്ച് ഉത്തരവിട്ടത്. ബോര്‍ഡിനുവേണ്ടി വിജയന്‍ ആന്‍ഡ് അസോസിയേറ്റ് എന്ന ചാര്‍ട്ടേഡ് അക്കൗണ്ട് സ്ഥാപനമാണ് ഓഡിറ്റിങ് നടത്തിയത്. അയ്യപ്പസംഗമത്തിന്റെ നടത്തിപ്പ് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്കുകീഴിലുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന് ടെന്‍ഡറില്ലാതെ കരാര്‍ നല്‍കിയത് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

അയ്യപ്പസംഗമത്തിനുള്ള തുക സ്‌പോണ്‍സര്‍ഷിപ്പിലൂടെ കണ്ടെത്തുമെന്നാണ് സര്‍ക്കാരും ബോര്‍ഡും പറഞ്ഞിരുന്നത്. എന്നാല്‍, ഇത് പൂര്‍ണമായും സാധിക്കാതെവന്നതോടെ ബോര്‍ഡിന് 3.40 കോടി രൂപ ചെലവഴിക്കേണ്ടിവന്നു. അഞ്ചുകോടി രൂപയാണ് സംഗമത്തിന് ആകെ ചെലവ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, ആറുകോടിയിലേറെ ചെലവായി എന്നാണ് ഓഡിറ്റിങ്ങില്‍ വ്യക്തമാകുന്നത്. എന്നാല്‍, ആഗോള അയ്യപ്പ സംഗമത്തിന്റെ സംഘാടനച്ചെലവുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ പരത്തുവാന്‍ ശ്രമിക്കുകയാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു. അയ്യപ്പ സംഗമത്തിന്റെ സംഘടനത്തിനായി ഇത് വരെ ചെലവഴിച്ചത് വെറും മൂന്ന് കോടി മാത്രമാണ്. ഈ മൂന്ന് കോടി രൂപയും പൂര്‍ണ്ണമായും സ്പോണ്‍സര്‍ഷിപ്പായി കിട്ടിയതാണെന്നും പ്രശാന്ത് ഫെയ്സ്ബുക്ക് കുറിപ്പില്‍ അറിയിച്ചു.

The party bears no liability; accounts must be settled regardless of who it is: MV Govindan on the Ayyappa Sangamam controversy

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പ സംഗമത്തിന് ചെലവഴിച്ചത് മൂന്നു കോടി മാത്രം, മുഴുവന്‍ തുകയും സ്പോണ്‍സര്‍ഷിപ്പ്, തെറ്റിദ്ധാരണ പരത്താന്‍ ശ്രമമെന്ന് പി എസ് പ്രശാന്ത്

കാട്ടുപന്നിയുടെ ആക്രമണം: തോട്ടം തൊഴിലാളി മരിച്ചു

എഐ അധിഷ്ഠിത സൗജന്യ എൻട്രൻസ് പരിശീലനവുമായി കൈറ്റ്; ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്ക് ചേരാം

തരംഗമാകാന്‍ സ്‌പെഷ്യല്‍ എഡിഷനുമായി വെസ്പ; വിലയും ഫീച്ചറുകളും അറിയാം

ഇറാസ്മസിനു മുന്നില്‍ വീണവര്‍ താരിഖിനെ എങ്ങനെ നേരിടും? ഇന്ത്യയ്ക്കു പുതിയ വെല്ലുവിളി

SCROLL FOR NEXT