കൊച്ചി: മതം,ധാർമികത,ശാസ്ത്രം എന്ന വിഷയത്തിൽ പരിപാടി സംഘടിപ്പിച്ചു എന്ന വാർത്ത അടിസ്ഥാന രഹിതമെന്ന് കുസാറ്റ്. ഇതുമായി പ്രചരിക്കുന്ന വിഡിയോയും ചിത്രങ്ങൾക്കും യൂണിവേഴ്സിറ്റിയുമായി ബന്ധമില്ല. തെറ്റായ വിവരങ്ങൾ വിശ്വസിക്കരുതെന്നും അവ പ്രചരിപ്പിക്കരുതെന്നും അധികൃതർ അഭ്യർത്ഥിച്ചു.
ഒക്ടോബറിൽ മംഗലൂരുവിൽ നടക്കാനിരിക്കുന്ന വിസ്ഡം കോൺഫറൻസിന്റെ ഭാഗമായി കുസാറ്റിൽ സെപ്റ്റംബർ 15 ന് 'പ്രൊഫ്കോൺ' എന്ന പരിപാടി നടത്തിയെന്ന തരത്തിലാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചാരണം നടക്കുന്നത്.
ഈ വിവരം പൂർണമായും അസത്യവും തെറ്റിദ്ധരിപ്പിക്കുന്നതുമായ ഒന്നാണ്. 'പ്രൊഫ്കോൺ' എന്ന പേരിൽ ഒരു പരിപാടി കുസാറ്റ് സംഘടിപ്പിച്ചിട്ടോ നടത്തിയിട്ടോ ഇല്ല. പരിപാടിയിൽ സർവകലാശാലയുടെ പങ്കാളിത്തം ഉണ്ടെന്ന തരത്തിലുള്ള എല്ലാ അവകാശവാദങ്ങളും അടിസ്ഥാനരഹിതവും ആണെന്നും യൂണിവേഴ്സിറ്റി അറിയിച്ചു.
പ്രചരിക്കുന്ന ചിത്രങ്ങളിൽ ലിംഗാടിസ്ഥാനത്തിൽ വിഭജിച്ച ഇരിപ്പിടങ്ങളിൽ സ്ത്രീകളെയും പുരുഷന്മാരെയും മറ കെട്ടി വേർതിരിച്ച് ഇരുത്തിയ ഫോട്ടോകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവ കുസാറ്റിൽ ലിംഗവിവേചനം ഉണ്ടെന്ന തരത്തിലുള്ള തെറ്റായ സൂചന നൽകുന്നു. കുസാറ്റ് ഇതിനെ ശക്തമായി തള്ളിക്കളയുന്നു.
സമത്വാശയങ്ങളെ എന്നും ഉയർത്തിപ്പിടിച്ചിട്ടുള്ള സർവകലാശാല വിവേചനാത്മകമായ സമീപനങ്ങൾക്കോ പരിപാടികൾക്കോ പിന്തുണ നൽകുകയോ അവ സംഘടിപ്പിക്കുകയോ ചെയ്യുകയില്ല. വിസ്ഡം കോൺഫറൻസിന്റെ ഭാഗമായോ, അല്ലാതെയോ, കുസാറ്റിലോ മറ്റേതെങ്കിലും സ്ഥലത്തോ, പ്രൊഫ്കോൺ എന്ന പരിപാടി കുസാറ്റ് സംഘടിപ്പിച്ചിട്ടില്ല എന്നും അധികൃതർ വ്യക്തമാക്കി.
എല്ലാ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും വിവേചനരഹിതവും സമത്വാധിഷ്ഠിതവുമായ അക്കാദമിക അന്തരീക്ഷം ഒരുക്കാൻ കുസാറ്റ് എന്നും പ്രതിജ്ഞാബദ്ധമാണ്. സർവകലാശാലയെക്കുറിച്ചുള്ള ഇത്തരം തെറ്റായ ആരോപണങ്ങളെ സർവകലാശാല ഗൗരവപൂർവമായാണ് കാണുന്നത്. അതിനാൽ, മാധ്യമങ്ങളും വിദ്യാർത്ഥികളും തെറ്റായ, സ്ഥിരീകരിക്കാത്ത വിവരങ്ങൾ പ്രചരിപ്പിക്കാതിരിക്കണമെന്നും കുസാറ്റ് അധികൃതർ അഭ്യർത്ഥിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates