കണ്ണൂർ: കണ്ണൂർ നഗരത്തിലെ പഴയ ബസ് സ്റ്റാൻഡിന് സമീപമുള്ള വ്യാപാര സ്ഥാപനങ്ങളിൽ വീണ്ടും കവർച്ച. യോഗശാല റോഡിന് സമീപത്തെ രണ്ട് സ്ഥാപനങ്ങളിൽ കയറിയ മോഷ്ടാക്കൾ പണം കവർന്നു. യോഗശാല റോഡിലെ കെ റഫീഖിൻ്റെ ഉടമസ്ഥതയിലുള്ള ഐപിഎച്ച് ബുക്സ്റ്റാളിൻ്റെ ഷട്ടറിന്റെ പൂട്ട് തകർത്ത് അകത്ത് കയറിയ മോഷ്ടാവ് മേശവലിപ്പിൽ സൂക്ഷിച്ച 50,000 രൂപ എടുത്താണ് സ്ഥലം വിട്ടത്. ഈ കടയ്ക്കു സമീപത്തുള്ള കെപി സ്വാലിഹിന്റെ ഉടമസ്ഥതയിലുള്ള സ്വാലിഹ് ഹോളിഡെയ്സ് ടൂർസ് ആന്റ് ട്രാവൽസിന്റെ ഷട്ടർ തകർത്ത് അകത്തു കയറിയ മോഷ്ടാവ് മേശവലിപ്പിൽ സൂക്ഷിച്ച 2,100 രൂപയും കവർന്നു.
കടയുടെ പുറത്ത് സ്ഥിരമായി നാടോടികൾ കിടന്നുറങ്ങാറുണ്ടെന്ന് ഉടമ പറഞ്ഞു. കണ്ണൂർ ടൗൺ എസ്ഐ ടിഎം വിപിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്ത് പരിശോധന നടത്തി. പൊലീസിൻ്റെ രാത്രി പട്രോളിങ് ശക്തമല്ലാത്തതിനാലാണ് മോഷ്‌ടാക്കൾ നഗരത്തിലെങ്ങും വിലസാൻ കാരണമെന്ന് വ്യാപാരി വ്യവസായി സമിതി കണ്ണൂർ വെസ്റ്റ് മേഖലാ കമ്മിറ്റി ഭാരവാഹികൾ കുറ്റപ്പെടുത്തി.
പഴയ ബസ് സ്റ്റാൻഡിന് സമീപത്തെ വ്യാപാര സ്ഥാപനങ്ങളിൽ നടന്ന മോഷണത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി കണ്ണൂർ മണ്ഡലം പ്രസിഡന്റ് കെവി സലീം പ്രതിഷേധിച്ചു. ഈ കാര്യത്തിൽ കോർപറേഷൻ അധികൃതരും പൊലീസും ഇനിയെങ്കിലും ജാഗ്രത പാലിക്കണം. പഴയ ബസ് സ്റ്റാന്റ് കേന്ദ്രീകരിച്ച് സാമൂഹ്യവിരുദ്ധരുടെ വിളയാട്ടം വ്യാപകമാവുകയാണ്. ഇതിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് കെവി സലീം ആവശ്യപ്പെട്ടു.
ഒരു മാസം മുൻപ് കണ്ണൂർ പ്രസ് ക്ലബ് റോഡിലെ ആറ് കടകളിൽ മോഷണം നടത്തി പണവും സാധനങ്ങളും കവർന്ന കേസിലെ പ്രതിയെ ഇനിയും കണ്ടെത്താനായിട്ടില്ല. അതിനിടെയാണ് വീണ്ടും മോഷണം നടന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates