തൃശൂര്‍: തിരി വാരിക്കെട്ടുന്നതിനിടെ കനത്ത ചൂടു മൂലമുണ്ടായ തീപ്പൊരിയാകാം മുണ്ടത്തിക്കോട് വെട്ടിക്കെട്ട് പുരയിലുണ്ടായ സ്‌ഫോടനത്തിലേക്ക് നയിച്ചതെന്ന് സംശയിക്കുന്നു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പരിക്കേറ്റവരിലൊരാള്‍ പൊലീസിനു നല്‍കിയ മൊഴിയിലാണ് ഈ സൂചനയുള്ളത്. അമിട്ട്, കുഴിമിന്നല്‍, ഡൈന തുടങ്ങിയവയില്‍ കരിമരുന്ന് കൊളുത്താന്‍ ഉപയോഗിക്കുന്ന തിരി വെടിക്കെട്ടുപുരയ്ക്കു സമീപം കൂട്ടത്തോടെ ഉണക്കാനിട്ടിരുന്നു. രാസലായനിയില്‍ മുക്കിയ ശേഷം പായയിലിട്ടാണ് ഇവ ഉണക്കിയെടുക്കുക. കടുത്ത വെയിലും ചൂടും കാരണം തിരി വേഗമുണങ്ങി.
3 മണിക്കു ശേഷം തിരി ഒന്നിച്ചു വാരിക്കെട്ടുന്നതിനിടെ പെട്ടെന്നു തീപ്പൊരിയുണ്ടായി ആളിക്കത്തുകയായിരുന്നുവെന്നാണ് സൂചന. വാരിക്കെട്ടുന്നയാള്‍ ഉടന്‍ തിരി നിലത്തിട്ട് ഓടിയെങ്കിലും നിമിഷനേരത്തിനകം വെടിക്കെട്ടുപുരയിലേക്കു തീയാളി എന്നാണ് മൊഴിയില്‍ സൂചനയുള്ളത്. നിലത്തു ചമ്രംപടിഞ്ഞിരുന്നു വെടിക്കോപ്പുകളില്‍ കരിമരുന്നു നിറയ്ക്കുകയായിരുന്ന തൊഴിലാളികള്‍ക്ക് എഴുന്നേറ്റോടാന്‍ സാവകാശം ലഭിച്ചില്ല. ഒന്നാമത്തെ വെടിക്കെട്ടുപുര പൊട്ടിത്തെറിച്ചയുടന്‍ അടുത്തടുത്ത പുരകളിലും സ്‌ഫോടനങ്ങളുണ്ടായി. നിലത്തിരുന്നവരൊഴികെ മറ്റുള്ളവര്‍ ഓടുന്നതിനിടെ സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ പല ഭാഗങ്ങളിലേക്കു തെറിച്ചുവീണെന്നും മൊഴിയില്‍ പറയുന്നു.
ഇന്നലെ ഉച്ച കഴിഞ്ഞ് 3.20ന് ആയിരുന്നു നാടിനെ നടുക്കിയ പൊട്ടിത്തെറികളുടെ പരമ്പര. മുണ്ടത്തിക്കോട് കുട്ടംകുളം പാടത്തിനു നടുവില്‍ തുരുത്തിനു സമാനമായ അഞ്ചേക്കര്‍ പറമ്പിലായി 8 പുരകളിലായിട്ടായിരുന്നു വെടിക്കെട്ടു നിര്‍മാണം. തൃശൂര്‍ പൂരത്തിന്റ സാംപിള്‍ വെടിക്കെട്ടിനും പ്രധാന വെടിക്കെട്ടിനും വേണ്ടി കുഴിമിന്നല്‍, ഗുണ്ട്, ഡൈന, പലതരം അമിട്ടുകള്‍, മാലപ്പടക്കം തുടങ്ങിയവ നിര്‍മിച്ചു പല പുരകളിലായി സൂക്ഷിച്ചിരുന്നു. അമിട്ടുകള്‍ സംഭരിച്ചിരുന്ന ഭാഗത്തുനിന്നാണ് ആദ്യ സ്‌ഫോടനങ്ങളുണ്ടായത്. മറ്റു പുരകളിലുണ്ടായിരുന്നവര്‍ പുറത്തേക്കോടുന്നതിനിടെ എല്ലാ വെടിക്കോപ്പുകളിലേക്കും തീപടര്‍ന്നു. 3 ഉഗ്ര സ്‌ഫോടനങ്ങളില്‍ വെടിക്കെട്ടുപുരകള്‍ 100 മീറ്ററിലേറെ ദൂരേക്കു ചിതറിത്തെറിച്ചു. പറമ്പിനു ചുറ്റുമുള്ള പാടത്തു 100 മീറ്റര്‍ ചുറ്റളവിലേക്കുവരെ ശരീര ഭാഗങ്ങള്‍ തെറിച്ചുവീണു. സമീപവാസികള്‍ ഓടിക്കൂടിയെങ്കിലും സ്‌ഫോടനങ്ങള്‍ തുടര്‍ന്നതോടെ അടുക്കാന്‍ കഴിഞ്ഞില്ല. പുറത്തേക്കു തെറിച്ചുവീണ ശരീരങ്ങള്‍ പൊലീസും അഗ്‌നിരക്ഷാസേനയുമെത്തി ആംബുലന്‍സുകളില്‍ മെഡിക്കല്‍ കോളജിലേക്കു മാറ്റി.
എന്നാല്‍, വെടിക്കെട്ടുപുര സ്ഥിതി ചെയ്യുന്ന പറമ്പിന്റെ പരിസരത്തേക്ക് അടുക്കാന്‍ കഴിയാത്തവിധം കുഴിമിന്നലും ഡൈനയും രണ്ടര മണിക്കൂറോളം തുടര്‍ച്ചയായി പൊട്ടി. പാടത്തുകൂടി ഫയര്‍ എന്‍ജിനുകളെത്തിച്ചു ഘട്ടംഘട്ടമായി വെള്ളം ചീറ്റിച്ച് അപകടസാധ്യത കുറച്ചശേഷം 6 മണിയോടെയാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് ഉള്ളില്‍ കടക്കാന്‍ കഴിഞ്ഞത്. ആറരയോടെ തീ നിയന്ത്രണവിധേയമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates