കൊച്ചി: തൃശൂര്‍ പൂരം വെടിക്കെട്ടിന്റെ പ്രകമ്പനം വടക്കുനാഥ ക്ഷേത്ര സമുച്ചയത്തിന്റെ നിലനില്‍പ്പിനു ഭീഷണിയാണെന്ന പരാതി വിശദമായി പരിശോധിക്കാന്‍ ഹൈക്കോടതി. ക്ഷേത്ര സംരക്ഷണത്തില്‍ വിട്ടുവീഴ്ച പാടില്ലെന്നു വ്യക്തമാക്കിയ കോടതി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എഎസ്‌ഐ), പാറമേക്കാവ്- തിരുവമ്പാടി ദേവസ്വങ്ങള്‍, തൃശൂര്‍ പൂരം പ്രദര്‍ശന കമ്മിറ്റി എന്നിവരെ സ്വമേധയാ കക്ഷി ചേര്‍ത്തു. ജസ്റ്റിസ് വി രാജാവിജയരാഘവന്‍, ജസ്റ്റിസ് കെവി ജയകുമാര്‍ എന്നിവരുള്‍പ്പെട്ട ദേവസ്വം ബഞ്ചാണ് പരാതി പരിഗണിക്കുന്നത്.
കഴിഞ്ഞ വര്‍ഷത്തെ വെടിക്കെട്ട് പുരാവസ്തു വകുപ്പിന്റെ അനുമതിയില്ലാതെ ക്ഷേത്രത്തോടു ചേര്‍ന്നാണ് നടത്തിയതെന്നും ഇത് ഗോപുരങ്ങള്‍ക്കും കൂത്തമ്പലത്തിനും ബലക്ഷയമുണ്ടാക്കിയെന്നും ആരോപിച്ച് എന്‍കെ മോഹന്‍ദാസ് ഓംബുഡ്‌സ്മാനു പരാതി നല്‍കിയിരുന്നു. ഇത് ഒാംബുഡ്‌സ്മാന്‍ ഹൈക്കോടതിയുടെ പരിഗണനയ്ക്കു വിട്ടു. വെടിക്കെട്ടില്‍ സംഘാടകരുടെ ഭാഗത്തു നിമലംഘനമുണ്ടെങ്കില്‍ നടപടിയെടുക്കാനും അമ്പലത്തിനു കേടുപാടുണ്ടാക്കിയാല്‍ നഷ്ടം തിരിച്ചുപിടിക്കാനും വ്യക്തമായ മാര്‍ഗരേഖ ആവശ്യമാണെന്നു കോടതി പറഞ്ഞു.
വെടിക്കെട്ട് കാരണം ഗോപുരങ്ങളുടെ ഓടുകള്‍ തകരുകയും കെട്ടിടങ്ങള്‍ക്ക് വിള്ളലുണ്ടാകുകയും ചെയ്യുന്നുണ്ടെന്നു ദേവസ്വം അസിസ്റ്റന്റ് എന്‍ജിനീയറുടെ റിപ്പോര്‍ട്ടിലുണ്ട്. പ്രകമ്പനം കാരണം ക്ഷേത്രത്തിനു എത്രത്തോളം ആഘാതമുണ്ടായെന്നു ശാസ്ത്രീയമായി പരിശോധിക്കാന്‍ ബോര്‍ഡിനു വൈദഗ്ധ്യമില്ലെന്നു കോടതി നിരീക്ഷിച്ചു.
പടക്കങ്ങളുടെ അളവ്, പൊട്ടിക്കേണ്ട ദൂരം, സുരക്ഷാ മുന്‍കരുതല്‍ എന്നിവയില്‍ മാര്‍ഗനിര്‍ദ്ദേശമുണ്ടാകണം. ക്ഷേത്രത്തിന്റെ അറ്റകുറ്റപ്പണികള്‍ക്കായി കൊച്ചില്‍ ദേവസ്വം ബോര്‍ഡ് വലിയ തുക ചെലവാക്കുന്നുണ്ട്. എന്നാല്‍ പൂരത്തിന്റെ സംഘാടകരായ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ ഇതില്‍ പങ്കുചേരുന്നില്ലെന്ന ഓംബുഡ്‌സ്മാന്റെ നിരീക്ഷണം കോടതി ഗൗരവമായെടുത്തു. ഹര്‍ജി വീണ്ടും ഈ മാസം 23നു പരിഗണിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates