തിരുവനന്തപുരം: ഇന്ത്യ സ്വതന്ത്രമായപ്പോള്‍ തിരുവിതാംകൂറിലെ പരമാധികാര പ്രദേശമായി നിലനിര്‍ത്താനുള്ള ചിത്തിര തിരുനാളിന്റെ തീരുമാനം തെറ്റായിരുന്നെന്ന് ചരിത്രകാരന്‍ എം ജി ശശിഭൂഷണ്‍. ഹൈദരാബാദ്, ജുനഗഡ്, തിരുവിതാംകൂര്‍ തുടങ്ങിയ പ്രദേശങ്ങളായിരുന്നു ഇന്ത്യന്‍ യൂണിയന്‍ എന്ന ആശയത്തോട് മുഖം തിരിച്ചത്. സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ശക്തമായ തീരുമാനമെടുത്തില്ലായിരുന്നുവെങ്കില്‍, സംയോജന പ്രക്രിയ ഇഴഞ്ഞു നീങ്ങുമായിരുന്നു. എന്നാല്‍ ദിവാന്‍ സി പി രാമസ്വാമി അയ്യര്‍ രാജകുടുംബത്തെ നിയന്ത്രിച്ചാണ് ഇത്തരം ഒരു തീരുമാനം എടുപ്പിച്ചതെന്ന് പറയാനാകില്ലെന്നും ശശിഭൂഷണ്‍ ചൂണ്ടിക്കാട്ടുന്നു. ദ ന്യൂ ഇന്ത്യന്‍ എക്സ്രപ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സിലാണ് ശശിഭൂഷണ്‍ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.
ദിവാനും രാജകുടുംബത്തിനും ഈ തീരുമാനത്തില്‍ പങ്കുണ്ട്. ചിത്തിര തിരുനാളിനെ നിയന്ത്രിച്ചതില്‍ സേതു പാര്‍വതി ബായിയും സി.പി. രാമസ്വാമി അയ്യരും ഉള്‍പ്പെടുന്നു. ചിത്തിര തിരുനാള്‍ ആചാരപരമായി മാത്രമായിരുന്നു രാജപദവി വഹിച്ചിരുന്നത്. അമ്മയുടെ തിരുമാനങ്ങളായിരുന്നു നടപ്പായിരുന്നത്. പരമാധികാര തിരുവിതാംകൂറിന്റെ പ്രഖ്യാപനം ദിവാന്‍ നടത്തി എന്നത് കൃത്യമായിരിക്കാം. എന്നാല്‍, അമേരിക്കയില്‍ നിന്നും ആയുധങ്ങളും വിമാനങ്ങളും വാങ്ങുന്നതുള്‍പ്പെടെയുള്ള ചര്‍ച്ചകള്‍ കവടിയാര്‍ കൊട്ടാരത്തില്‍ നടന്നിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ തന്റെ ഗവേഷണത്തില്‍ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ഇത്തരം ഇടപാടുകളെ കമ്മീഷനില്‍ ദിവാന്‍ സിപിക്ക് താത്പര്യം ഉണ്ടായിരുന്നിരിക്കണം. പുന്നപ്ര-വയലാര്‍ കലാപം അടിച്ചമര്‍ത്താന്‍ ഒരു യുഎസ് ഡീലറില്‍ നിന്ന് മെഷീന്‍ ഗണ്‍ പോലും ഇറക്കുമതി ചെയ്തിരുന്നു. സാഹചര്യം കൈകാര്യം ചെയ്യാന്‍ തിരുവിതാംകൂര്‍ സൈന്യത്തിന്റെ ഒരു വിഭാഗത്തെ ആലുവ കൊട്ടാരത്തിലേക്ക് അയച്ചു, പക്ഷേ ഒന്നും സംഭവിച്ചില്ല. തീകൊണ്ട് കളിക്കരുതെന്ന് അന്ന് ദിവാന്‍ രാജകുടുംബത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഇന്ത്യന്‍ യൂണിയനില്‍ ലയിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ദിവാന്‍ സിപിയുമായി ഒരു പ്രത്യേക യോഗം വിളിച്ചിരുന്നു. ഇതിനായി ഡല്‍ഹിയില്‍ എത്തിയ ദിവാന് മുന്നില്‍ മൂന്ന് കസേരകളാണ് ഉണ്ടായിരുന്നത്. ഒന്നില്‍ ജുനാഗഡിലെ ദിവാനും മറ്റൊന്നില്‍ ഭോപ്പാലിലെ ദിവാനും ഇരിക്കുകയും ചെയ്തിരുന്നു. 'ഇരുവരെയും താന്‍ ഷോക്കടിപ്പിക്കാന്‍ പോകുന്നു എന്നാണ് അന്ന് പട്ടേല്‍ സി പിയെ അറിയിച്ചത്. അതൊരു തമാശയോ ഭീഷണിയോ ആയിരിക്കാം. എന്നാല്‍ ഈ കൂടിക്കാഴ്ചയ്ക്ക് ശേഷം തിരിച്ചെത്തിയ സിപി ഈ കളി നിര്‍ത്താം എന്ന് രാജകുടുംബത്തെ അറിയിക്കുകയാണ് ഉണ്ടായത്. തിരുവിതാംകൂര്‍ ഇന്ത്യന്‍ യൂണിയനില്‍ ലയിച്ചത് ഭീഷണിയിലൂടെ ആയിരുന്നു എന്നും ശശിഭൂഷന്‍ ചൂണ്ടിക്കാട്ടുന്നു.
തിരുവിതാംകൂര്‍ ഇന്ത്യന്‍ യൂണിയനില്‍ ചേരാന്‍ വൈകിയിരുന്നു എങ്കില്‍ സൈനിക നീക്കം ഉണ്ടാകുമായിരുന്നു. ഗവര്‍ണര്‍ ജനറലിന്റെ ഇടപെടലാണ് ആ നീക്കം തടഞ്ഞത്. ചിത്തിര തിരുനാള്‍ ഭക്തനായ ഹിന്ദു രാജാവാണെന്നും അദ്ദേഹത്തെ തടവിലാക്കുന്നത് ബുദ്ധിയല്ലെന്നും ഗവര്‍ണര്‍ ജനറല്‍ പട്ടേലിനോട് പറഞ്ഞിരുന്നു എന്നും ശശിഭൂഷണ്‍ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates