കൊച്ചി: അഴിമതിക്കേസില്‍ മുന്‍ ഡിജപി ടോമിന്‍ ജെ തച്ചങ്കരിയെ നാലുവര്‍ഷം തടവിന് ശിക്ഷിച്ചതിന് പിന്നാലെ മുഖ്യമന്ത്രിയെന്ന നിലയിലും പ്രതിപക്ഷ നേതാവ് എന്ന നിലയിലും വിഎസ് അച്യുതാനന്ദന്‍ ഉയര്‍ത്തിപ്പിടിച്ച നിലപാടുകള്‍ അനുസ്മരിച്ച് മകന്‍ വിഎ അരുണ്‍കുമാര്‍. വിഎസിന്റേത് എത്രമാത്രം ദീര്‍ഘവീക്ഷണമുള്ളതായിരുന്നുവെന്ന് പൊതുസമൂഹം ഓര്‍ത്തെടുക്കുകയാണെന്ന് അരുണ്‍ കുമാര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
കോട്ടയം വിജിലന്‍സ് കോടതിയാണ് അനധികൃത സ്വത്തു സമ്പാദനക്കേസില്‍ മുന്‍ ഡിജിപി ടോമിന്‍ ജെ തച്ചങ്കരിക്ക് 4 വര്‍ഷം തടവും 30.84 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്. 2003 ജനുവരി ഒന്നു മുതല്‍ 2007 ജൂലൈ 7 വരെയുള്ള കാലയളവില്‍ 64 ലക്ഷം രൂപ വിലമതിക്കുന്ന, വരവില്‍ കവിഞ്ഞ സ്വത്ത് സ്വന്തമാക്കിയെന്നായിരുന്നു കേസ്. സര്‍വീസിലിരിേക്ക വീടുകള്‍, ഫ്‌ലാറ്റുകള്‍, വസ്തുവകകള്‍ തുടങ്ങിയവ വരുമാനത്തിന് നിരക്കാത്തവിധം സമ്പാദിച്ചെന്നുകാട്ടി ബോബി കുരുവിള നല്‍കിയ പരാതിയിലാണ് അന്വേഷണം നടത്തിയത്.
അരുണ്‍ കുമാറിന്റെ കുറിപ്പ്
ശ്രീ. ടോമിൻ ജെ തച്ചങ്കരി അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട ഒരു കേസിൽ ജയിലിലായിരിക്കുന്നു. ഇത്രയേറെ വാർത്തകളിൽ നിറഞ്ഞുനിന്ന മറ്റൊരു സീനിയർ പോലീസ് ഉദ്യോഗസ്ഥൻ വേറെ ഉണ്ടോ എന്ന് സംശയമാണ്. സർവ്വീസിലിരുന്ന കാലത്തെല്ലാം അദ്ദേഹം മാധ്യമങ്ങളിൽ വിവാദ നായകനായി നിറഞ്ഞു നിന്നതാണ് ഇപ്പോൾ ഓർമ്മ വരുന്നത്.
1987 മുതൽ സർവീസിലിരിക്കെ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന ആരോപണത്തിൽ വിജിലൻസ് എടുത്ത കേസാണ് തച്ചങ്കരിയെ ദീർഘകാലം വേട്ടയാടിയത്. എറണാകുളം, ആലപ്പുഴ, ഇടുക്കി ജില്ലകളിലും വിദേശത്തുമടക്കം കോടിക്കണക്കിന് രൂപയുടെ ബിനാമി ഇടപാടുകളും സ്വത്തുക്കളും ഉള്ളതായി ആരോപണങ്ങൾ ഉയർന്നിരുന്നു.
കണ്ണൂർ ഐ.ജി. ആയിരിക്കെ സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ തച്ചങ്കരി നടത്തിയ ഗൾഫ് യാത്ര വൻ വിവാദമായി. വിദേശത്ത് വെച്ച് ചില സാമ്പത്തിക കുറ്റവാളികളുമായും സംശയാസ്പദമായ പശ്ചാത്തലമുള്ള വ്യക്തികളുമായും കൂടിക്കാഴ്ച നടത്തിയെന്ന ഇന്റലിജൻസ് റിപ്പോർട്ട് കേന്ദ്ര-സംസ്ഥാന തലങ്ങളിൽ വലിയ ചർച്ചയായി.
തച്ചങ്കരിയുടെ ഭാര്യയുടെയും ബന്ധുക്കളുടെയും ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് വ്യാജ കാസറ്റ്/സിഡി നിർമ്മാണം, കടത്തൽ ആരോപണങ്ങൾ ഉയർന്ന കാലത്ത് അദ്ദേഹത്തിനെതിരെ അന്വേഷണങ്ങൾ നടന്നിരുന്നു. ഇതിൽ ഇടപെടാൻ ശ്രമിച്ചുവെന്ന ആക്ഷേപങ്ങളും ഉണ്ടായിരുന്നു.
കളമശ്ശേരി ബസ് കത്തിക്കൽ കേസുമായി ബന്ധപ്പെട്ട ചില സാമ്പത്തിക-ഫോൺ ഇടപാടുകൾ സംബന്ധിച്ച് എൻ.ഐ.എ. വിവരങ്ങൾ ശേഖരിച്ച ഉദ്യോഗസ്ഥരിൽ ഒരാളായിരുന്നു തച്ചങ്കരി എന്നും അക്കാലത്ത് വാർത്തയുണ്ടായിരുന്നു.
തച്ചങ്കരി സർക്കാരിന്റെ അനുമതിയില്ലാതെ വിദേശയാത്ര നടത്തിയ വിവരം ഇന്റലിജൻസ് സ്ഥിരീകരിച്ചയുടൻ, പാർട്ടിയിലെയും മന്ത്രിസഭയിലെയും ചിലരുടെ എതിർപ്പുകൾ വകവെക്കാതെ മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദൻ അദ്ദേഹത്തെ ഐ.ജി. പദവിയിൽ നിന്ന് അടിയന്തരമായി സസ്പെൻഡ് ചെയ്തു എന്ന മട്ടിലായിരുന്നു അന്നത്തെ വാർത്തകൾ.
തച്ചങ്കരിയുടെ വിദേശ ബന്ധങ്ങളെക്കുറിച്ചും ദുരൂഹ ഇടപാടുകളെക്കുറിച്ചും നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (NIA) അന്വേഷണം ആവശ്യപ്പെട്ട സാഹചര്യത്തിൽ വിഎസ് സർക്കാർ അന്വേഷണ അനുമതി നൽകുകയുമുണ്ടായി.
ഏത് സർക്കാരുകളുടെ കാലത്തും ഏതെങ്കിലുമൊക്കെ ഉദ്യോഗസ്ഥർക്കെതിരെ നടപടികളുണ്ടാവുക സ്വാഭാവികമാണല്ലോ. എന്നാൽ, തച്ചങ്കരിക്കെതിരെ നടപടികളും അന്വേഷണങ്ങളുമൊക്കെ നടന്നത് വിഎസ് സർക്കാരിന്റെ കാലത്തായിരുന്നു എന്ന പ്രതീതി സൃഷ്ടിക്കപ്പെട്ടിരുന്നു. ആ പ്രതീതിക്ക് സ്ഥിരപ്രതിഷ്ഠ നേടാൻ പിന്നീട് വന്ന സർക്കാരുകളുടെ നിലപാടുകളും കാരണമായി എന്ന് വേണം വിചാരിക്കാൻ.
പിന്നീട് വന്ന സർക്കാരുകൾ തച്ചങ്കരിക്ക് എ.ഡി.ജി.പി., ഡി.ജി.പി. പദവികളിലേക്ക് സ്ഥാനക്കയറ്റം നൽകാൻ ആലോചിച്ച ഘട്ടങ്ങളിലെല്ലാം പ്രതിപക്ഷ നേതാവെന്ന നിലയിലും മുതിർന്ന നേതാവെന്ന നിലയിലും വി.എസ്. അതിശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി. അഴിമതിക്കേസുകൾ നേരിടുന്ന ഉദ്യോഗസ്ഥർക്ക് സുപ്രധാന ക്രമസമാധാന ചുമതലകൾ നൽകരുതെന്ന് വി.എസ്. പരസ്യ നിലപാടെടുത്തു.
തച്ചങ്കരിയെ ഒരുവിഭാഗം നേതാക്കൾ സംരക്ഷിക്കുന്നു എന്ന ആരോപണം മാധ്യമ വൃത്തങ്ങളിൽ ശക്തമായി നിലനിന്നപ്പോഴും, തന്റെ നിലപാടിൽ ഒരു വിട്ടുവീഴ്ചയ്ക്കും വി.എസ്. തയ്യാറായില്ല. ഭരണസംവിധാനത്തിലെ അഴിമതിക്കെതിരായ തന്റെ ലൈൻ സ്വന്തം മന്ത്രിസഭയിലെ ഉദ്യോഗസ്ഥർക്കെതിരെയും ഒരുപോലെ ബാധകമാണെന്ന് അദ്ദേഹം വിശ്വസിച്ചു.
വർഷങ്ങൾക്കിപ്പുറം കോടതിയിൽ നിന്ന് അഴിമതിക്കേസിൽ ശിക്ഷാവിധി വരുമ്പോൾ, അന്ന് വി.എസ്. അച്യുതാനന്ദൻ ഉയർത്തിപ്പിടിച്ച നിലപാടുകൾ എത്രമാത്രം ദീർഘവീക്ഷണമുള്ളതായിരുന്നുവെന്ന് പൊതുസമൂഹം ഓർത്തെടുക്കുകയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates