Valsan Thillankeri Criticises Activists Over ‘Brahminical Hegemony’ Narrative 
Kerala

'ബ്രാഹ്മണിക്കൽ ഹിജമണി പറഞ്ഞ് ഭിന്നിപ്പുണ്ടാക്കാൻ ആക്ടിവിസ്റ്റ് നീക്കം': വത്സൻ തില്ലങ്കേരി

ശ്രീനാരായണ ഗുരുദേവനും മഹാത്മാ അയ്യങ്കാളിയും ചട്ടമ്പിസ്വാമികളും സമൂഹത്തിലെ അനാചാരങ്ങൾക്കെതിരെ പോരാടി ജനങ്ങളെ ഒന്നിപ്പിക്കാനാണ് ശ്രമിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

കണ്ണൂർ: കേരളീയ സമൂഹത്തിൽനിന്ന് തൊട്ടുകൂടായ്മയും ജാതീയ വിവേചനങ്ങളും വലിയൊരളവിൽ തുടച്ചു നീക്കപ്പെട്ടിട്ടും നൂറ്റാണ്ടുകൾക്കുമുമ്പുണ്ടായിരുന്ന വിവേചനങ്ങൾ ഉയർത്തിക്കാട്ടി ഹിന്ദു സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാൻ ചില ആക്ടിവിസ്റ്റുകൾ ശ്രമിക്കുകയാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി ആരോപിച്ചു.

ചിറക്കൽ ശ്രീമംഗലം വയോജന സദനത്തിൽ ഓണം, ശ്രീനാരായണ ഗുരു, മഹാത്മാ അയ്യങ്കാളി ജയന്തി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അയ്യപ്പനെയും ദേവപ്രതിഷ്ഠാ സങ്കൽപ്പങ്ങളെയും ‘ബ്രാഹ്മണിക്കൽ ഹെജിമണി’ തുടങ്ങിയ പ്രയോഗങ്ങളിലൂടെ അപമാനിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായും അദ്ദേഹം പറഞ്ഞു.

പഴയകാലത്തെ ബ്രാഹ്മണിക്കൽ ജാതീയത ഇന്നും കേരളീയ സമൂഹത്തിൽ നിലനിൽക്കുന്നുവെന്ന പ്രതീതി സൃഷ്ടിച്ച് സാമൂഹിക ഐക്യം തകർക്കാനാണ് ഇത്തരം ശ്രമങ്ങളിലൂടെ ലക്ഷ്യമിടുന്നതെന്നും വത്സൻ തില്ലങ്കേരി പറഞ്ഞു. നൂറ്റാണ്ടുകൾക്കുമുമ്പുണ്ടായിരുന്ന വിവേചനങ്ങളുടെ പേരിൽ ഒരു സമുദായത്തെ മുഴുവൻ അധിക്ഷേപിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ശ്രീനാരായണ ഗുരുദേവനും മഹാത്മാ അയ്യങ്കാളിയും ചട്ടമ്പിസ്വാമികളും സമൂഹത്തിലെ അനാചാരങ്ങൾക്കെതിരെ പോരാടി ജനങ്ങളെ ഒന്നിപ്പിക്കാനാണ് ശ്രമിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഓണം, ശ്രീനാരായണ ഗുരു ജയന്തി, മഹാത്മാ അയ്യങ്കാളി ജയന്തി തുടങ്ങിയ ആഘോഷങ്ങൾ സമൂഹത്തിന് നൽകുന്നത് ഒരുമയുടെ സന്ദേശമാണെന്നും അദ്ദേഹം പറഞ്ഞു. വിവിധ ജാതി സമുദായങ്ങളുടെ പങ്കാളിത്തത്തോടെ നടക്കുന്ന കൊട്ടിയൂർ വൈശാഖ മഹോത്സവവും സാമൂഹിക ഐക്യത്തിന്റെ ഉദാഹരണമാണെന്ന് വത്സൻ തില്ലങ്കേരി ചൂണ്ടിക്കാട്ടി. വിവിധ സമുദായങ്ങൾ ചേർന്ന് നടത്തുന്ന ഇത്തരം ആചാരങ്ങളും ആഘോഷങ്ങളും കേരളത്തിന്റെ സാമൂഹിക പാരമ്പര്യത്തിലെ കൂട്ടായ്മയുടെ സന്ദേശമാണ് മുന്നോട്ടുവയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ശ്രീമംഗലം വയോജന സദനം പ്രസിഡന്റ് പി.ടി. രമേശ് അധ്യക്ഷത വഹിച്ചു. മലബാർ കാൻസർ കെയർ സൊസൈറ്റി പ്രസിഡന്റ് ഡി. കൃഷ്ണനാഥ് പൈ മുഖ്യാതിഥിയായി. നവോദയ റിട്ടയേർഡ് പ്രിൻസിപ്പൽ കെ.ഒ. രത്നാകരൻ, വാർഡ് മെമ്പർ അർജുൻ മാവിലക്കണ്ടി, ശ്രീമംഗലം സെക്രട്ടറി വി. ജയറാം, സർവമംഗള ചാരിറ്റബിൾ പ്രസിഡന്റ് എം. രാജീവൻ, കെ.എസ്. കൃഷ്ണമൂർത്തി എന്നിവർ സംസാരിച്ചു.

രാവിലെ നടന്ന ആഘോഷ പരിപാടികൾ പത്മശ്രീ എസ്.ആർ.ഡി. പ്രസാദ്, ചിറക്കൽ സി.കെ. രാമവർമ്മ വലിയ രാജ, പ്രഫ. ഇ. കുഞ്ഞിരാമൻ, ഡോ. സി.കെ. അശോകവർമ്മ, കെ.ഒ. ശശിധരൻ എന്നിവർ ചേർന്ന് ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. വിവിധ കലാപരിപാടികളും ശ്രീമംഗലം ടീമിന്റെ പ്രത്യേക വിനോദ പരിപാടികളും അരങ്ങേറി. തുടർന്ന് ഓണസദ്യയും നടന്നു. ഒരു ദിവസം മുഴുവൻ നീണ്ട ആഘോഷ പരിപാടികൾ രാത്രിയോടെ സമാപിച്ചു.

Valsan Thillankeri Criticises Activists Over ‘Brahminical Hegemony’ Narrative

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നേപ്പാൾ പ്രളയം: മരണം 570 കവിഞ്ഞു, കാണാമറയത്ത് ഇനിയും 320 ഇന്ത്യക്കാർ, 8 മലയാളികളെപ്പറ്റിയും വിവരമില്ല

'ഇതൊരുമാതിരി മനുസ്മൃതിയുടെ കാന്തപുരം വേര്‍ഷന്‍!, പൊതു ഇടങ്ങളില്‍ സ്ത്രീകളെ കാണുമ്പോള്‍ കുഴപ്പമുള്ള പുരുഷന്മാരെയല്ലേ ചികിത്സിക്കേണ്ടത്?'

പുഴയില്‍ പൊലിഞ്ഞ് മൂന്നു ജീവനുകള്‍; കോഴിക്കോട് മൂന്നു കുട്ടികള്‍ മുങ്ങിമരിച്ചു

അജ്ഞാത മൃതദേഹമായി 50 ദിവസം; ഒടുവിൽ ബാബുവിനെ തിരിച്ചറിഞ്ഞ് മകൻ, പയ്യാമ്പലത്ത് സംസ്കാരം നടത്തി

നേപ്പാള്‍ മിന്നല്‍ പ്രളയം: 60 മലയാളികൾ സുരക്ഷിതരെന്ന് നോർക്ക, എട്ട് പേർ കാണാമറയത്ത്