തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരമേറ്റതിന് പിന്നാലെ വന്ദേമാതരത്തെച്ചൊല്ലിയുള്ള വിവാദങ്ങൾ ഒന്നിന് പുറകെ ഒന്നായി സംസ്ഥാന രാഷ്ട്രീയത്തെ ചൂടുപിടിപ്പിക്കുകയാണ്. മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിലെ വന്ദേമാതര ആലാപനത്തെച്ചൊല്ലിയുള്ള തർക്കങ്ങൾ കെട്ടടങ്ങുന്നതിന് മുൻപാണ് നയപ്രഖ്യാപനത്തിനായി ചേർന്ന നിയമസഭാ സമ്മേളനത്തിൽ മുഖ്യമന്ത്രി വിഡി സതീശൻ നേരിട്ട് ഇടപെട്ട് വന്ദേമാതരം ആദ്യ ഭാഗം മാത്രമാക്കി ചുരുക്കിയത് പുതിയ വിവാദങ്ങൾക്ക് വഴിതുറന്നത്. ഇത് ഗുരുതരമായ പ്രോട്ടോക്കോൾ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ഗവർണ്ണർ ആർലെക്കർ തന്നെ പരസ്യമായി രംഗത്തെത്തിക്കഴിഞ്ഞു. എന്തുകൊണ്ട് വന്ദേമാതരം മുഴുവനായി പാടിയില്ല എന്ന് താൻ സ്പീക്കറോട് നേരിട്ട് ചോദിച്ചതായും രാജ്ഭവൻ ഇക്കാര്യം മുൻകൂട്ടി നിർദ്ദേശിച്ചിരുന്നുവെന്നും ഗവർണ്ണർ വ്യക്തമാക്കി.
ഈ നടപടി ഗവർണ്ണറോടും ദേശീയ ഗീതത്തോടുമുള്ള അവഹേളനമാണെന്ന് ബി.ജെ.പി. കുറ്റപ്പെടുത്തുമ്പോൾ, വന്ദേമാതരം മുഴുവനായി ആലപിക്കേണ്ടതില്ലെന്നും അത് ആർഎസ്എസ്. അജണ്ടയാണെന്നുമാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വാദം. വന്ദേമാതരം ആലപിക്കുമ്പോൾ എഴുന്നേറ്റ് നിൽക്കേണ്ടതില്ലെന്നും അദ്ദേഹം അവകാശപ്പെടുന്നു. ഈ പശ്ചാത്തലത്തിൽ വന്ദേമാതരവുമായി ബന്ധപ്പെട്ട യഥാർത്ഥ നിയമവശങ്ങളും പ്രോട്ടോക്കോൾ നിർദ്ദേശങ്ങളും പരിശോധിക്കാം.
വന്ദേമാതരവും ദേശീയഗാനവും: കേന്ദ്രത്തിന്റെ പുതിയ നിയമ ഭേദഗതികൾ
വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് 2026 ജനുവരിയിൽ കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച പുതിയ ഔദ്യോഗിക ഉത്തരവ് പ്രകാരം എല്ലാത്തരം ഔദ്യോഗിക ചടങ്ങുകളിലും വന്ദേമാതരത്തിന്റെ പൂർണ്ണരൂപം ആലപിക്കുന്നത് പ്രോത്സാഹിപ്പിക്കണമെന്ന് കൃത്യമായി നിർദ്ദേശിച്ചിട്ടുണ്ട്. ഇതിന് പുറമെ, നമ്മുടെ ദേശീയഗാനമായ ജനഗണമനയ്ക്ക് ഭരണഘടനാപരമായി നൽകുന്ന അതേ ബഹുമാനവും പദവിയും പവിത്രതയും ദേശീയ ഗീതമായ വന്ദേമാതരത്തിനും നൽകുന്ന രീതിയിൽ 'ദേശീയ ബഹുമതികളെ അപമാനിക്കുന്നത് തടയൽ നിയമത്തിൽ'ഭേദഗതി വരുത്താൻ കേന്ദ്ര മന്ത്രിസഭ അടുത്തിടെ അംഗീകാരം നൽകിയിരുന്നു. പുതിയ ഭേദഗതി പ്രകാരം വന്ദേമാതരത്തെ ഏതെങ്കിലും രീതിയിൽ അപമാനിക്കുകയോ ആദരിക്കാതിരിക്കുകയോ ചെയ്യുന്നത് മുതൽ രാജ്യത്ത് കരിനിയമപ്രകാരമുള്ള ക്രിമിനൽ കുറ്റമാണ്.
ഗവർണ്ണർ പങ്കെടുക്കുന്ന ചടങ്ങുകളിലെ പുതിയ ഔദ്യോഗിക പ്രോട്ടോക്കോൾ
കേന്ദ്ര ഗവൺമെന്റ് പുതുതായി നിശ്ചയിച്ചിട്ടുള്ള ഔദ്യോഗിക പ്രോട്ടോക്കോൾ അനുസരിച്ച്, സംസ്ഥാന ഗവർണ്ണറുടെ സാന്നിധ്യത്തിൽ നടക്കുന്ന ഔദ്യോഗിക ചടങ്ങുകൾക്ക് കൃത്യമായ നിബന്ധനകളാണ് നിലവിലുള്ളത്. ഗവർണ്ണർ ഔദ്യോഗികമായി ഒരു പൊതുചടങ്ങിലേക്ക് എത്തുമ്പോഴും, ചടങ്ങുകൾ പൂർത്തിയാക്കി അദ്ദേഹം വേദിയിൽ നിന്നും മടങ്ങുമ്പോഴും വന്ദേമാതരത്തിന്റെ പൂർണ്ണരൂപം നിർബന്ധമായും ആലപിച്ചിരിക്കണം. പുതിയ നിയമപ്രകാരം ദേശീയഗാനം ആലപിക്കുമ്പോൾ രാജ്യത്ത് പാലിക്കേണ്ട അതേ തത്തുല്യമായ പ്രോട്ടോക്കോൾ തന്നെയാണ് വന്ദേമാതരത്തിനും ബാധകമാക്കിയിരിക്കുന്നത്. അതിനാൽ വന്ദേമാതരം ആലപിക്കുന്ന സമയം മുഴുവൻ ചടങ്ങിൽ പങ്കെടുക്കുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ള എല്ലാവരും നിർബന്ധമായും എഴുന്നേറ്റു നിന്ന് കൃത്യമായ ആദരവ് പ്രകടിപ്പിക്കേണ്ടതുണ്ട്.
എഴുന്നേറ്റ് നിൽക്കൽ നിർബന്ധമാണോ? സുപ്രീം കോടതി വിധി പറയുന്നത് എന്ത്?
ദേശീയഗാനവും വന്ദേമാതരവും തമ്മിലുള്ള നിയമപരമായ വ്യത്യാസങ്ങളെക്കുറിച്ചും അവ ആലപിക്കുമ്പോൾ പാലിക്കേണ്ട മര്യാദകളെക്കുറിച്ചും രാജ്യത്തിന്റെ പരമോന്നത കോടതിയായ സുപ്രീം കോടതി മുൻപ് കൃത്യമായ ഭരണഘടനാപരമായ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഭരണഘടനയുടെ 51-എ (എ) വകുപ്പ് പ്രകാരം ദേശീയഗാനത്തെയും ദേശീയ പതാകയെയും ആദരിക്കേണ്ടത് ഓരോ പൗരന്റെയും മൗലികമായ കടമയാണ്. എന്നാൽ വന്ദേമാതരത്തിന് 'ദേശീയ ഗീതം' (National Song) എന്ന പദവിയുണ്ടെങ്കിലും, അത് ആലപിക്കുമ്പോൾ എല്ലാവരും നിർബന്ധമായും എഴുന്നേറ്റ് നിൽക്കണമെന്ന് വ്യവസ്ഥ ചെയ്യുന്ന യാതൊരുവിധ നിയമപരമായ ബാധ്യതയും ഭരണഘടനയിലില്ലെന്ന് സുപ്രീം കോടതി മുൻപ് ഉത്തരവിട്ടിട്ടുണ്ട്. വന്ദേമാതരം പാടാൻ ഒരാളെയും നിയമപരമായി നിർബന്ധിക്കാൻ കഴിയില്ലെന്നും, അത് പാടുമ്പോൾ എഴുന്നേറ്റ് നിൽക്കാത്തതിന്റെ പേരിൽ മാത്രം ഒരാൾക്കെതിരെ കേസ് എടുക്കാൻ കഴിയില്ലെന്നുമാണ് സുപ്രീം കോടതിവ്യക്തമാക്കിയിട്ടുള്ളത്.
പ്രതിപക്ഷ നേതാവ് പിണറായി വിജയൻ അവകാശപ്പെടുന്നത് പോലെ ആദ്യത്തെ രണ്ട് ഭാഗങ്ങൾ മാത്രം പാടിയാൽ പോരെന്നും, കേന്ദ്രത്തിന്റെ പുതിയ നിർദ്ദേശങ്ങൾ പ്രകാരം ഔദ്യോഗിക വേദിയിൽ വന്ദേമാതരം പൂർണ്ണമായി ആലപിക്കേണ്ടതുണ്ടെന്നുമാണ് ഭരണഘടനാ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്. അതേസമയം, സുപ്രീം കോടതിയുടെ മുൻ ഉത്തരവുകൾ നിലനിൽക്കുന്നതിനാൽ ഇതിനെച്ചൊല്ലി വ്യക്തികൾക്കെതിരെ ക്രിമിനൽ നടപടികൾ സാധ്യമല്ലെങ്കിലും ഒരു ഔദ്യോഗിക സർക്കാർ ചടങ്ങിൽ പ്രോട്ടോക്കോൾ പാലിക്കാൻ സംസ്ഥാന ഭരണകൂടങ്ങൾ ബാധ്യസ്ഥരാണ്. യുഡിഎഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതര ഗാനം പൂർണ്ണരൂപത്തിൽ അവതരിപ്പിച്ചത് മതേതരത്വത്തിന് പോറലേൽപ്പിക്കുന്ന നടപടിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് നേരത്തെ കുറ്റപ്പെടുത്തിയിരുന്നു. ബംഗാളിലെ ബിജെപി സർക്കാർ പോലും ചെയ്യാത്ത കാര്യമാണ് കേരളത്തിൽ കോൺഗ്രസ് സർക്കാർ ചെയ്യുന്നതെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആക്ഷേപം.
എന്നാൽ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം മുഴുവൻ ആലപിക്കുന്നത് തങ്ങൾക്ക് മുൻകൂട്ടി അറിയില്ലായിരുന്നുവെന്നും രാജ്ഭവനിൽ നിന്നുള്ള ഔദ്യോഗിക നിർദ്ദേശം അനുസരിച്ചാണ് അത് ചെയ്തതെന്നുമാണ് മുഖ്യമന്ത്രി വിഡി സതീശൻ വ്യക്തമാക്കിയത്. സാധാരണ ദേശീയഗാനമാണ് ആലപിക്കാറുള്ളതെന്നും വന്ദേമാതരം അവിടെ ആലപിച്ചത് തങ്ങൾ അറിഞ്ഞുകൊണ്ടല്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചിരുന്നു. എങ്കിലും കേന്ദ്രത്തിന്റെ പുതിയ നിയമ പരിഷ്കാരങ്ങളും സുപ്രീം കോടതിയുടെ മുൻകാല വിധികളും സംബന്ധിച്ച നിയമപരമായ വശങ്ങളാണ് ഈ വിവാദത്തിൽ പ്രധാന ചർച്ചയാകുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates