മുസ്ലീം വിരുദ്ധ നിലപാടുകള്‍ സ്വീകരിച്ചിരുന്നെന്ന നിലയില്‍ അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെതിരെ ഒരു വിഭാഗം പ്രചാരണം നടത്തുമ്പോൾ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ സജീവമാകുന്നു. മലപ്പുറം ജില്ലാ രൂപീകരണത്തിനെതിരെ കോണ്‍ഗ്രസ് നിലപാട് എടുത്തപ്പോള്‍ അതിനെ നിയമസഭയില്‍ എതിര്‍ത്ത വ്യക്തിയാണ് വിഎസ് അച്യുതാനന്ദന്‍ എന്ന് ചൂണ്ടിക്കാട്ടുകയാണ് എന്‍പി ആഷ്‌ലി. ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലാണ് എന്‍ പി ആഷ്‌ലിയുടെ പ്രതികരണം. നിയമസഭയിലെ രേഖകളെ ഉദ്ധരിച്ചാണ് ആഷ്‌ലി വിദ്വേഷ പ്രചാരണങ്ങളെ തള്ളുന്നത്.
കമ്മ്യൂണിസ്റ്റ് സംസ്ഥാനം ഉണ്ടാക്കാന്‍ വേണ്ടി മാപ്പിള ഗറില്ലകളെ ഉപയോഗിച്ച് സംസ്ഥാനഭരണം പിടിച്ചെടുക്കാനുള്ള നീക്കം എന്നായിരുന്നു ഇ എം എസ് നമ്പൂതിരിപ്പാടിന്റെ മലപ്പുറം ജില്ലാ രൂപീകരണ നീക്കത്തെ കെ കരുണാകരന്‍ വിമര്‍ശിച്ചത്. നിയമസഭയിലെ അന്നത്തെ ചര്‍ച്ചകളില്‍ കോണ്‍ഗ്രസ് വാദങ്ങളെ എതിര്‍ത്ത നേതാവ് വി എസ് അച്യുതാനന്ദനായരിന്നു. കോണ്‍ഗ്രസ്സിന്റെ മലപ്പുറം ജില്ലാ വിരുദ്ധ പ്രസ്താവനകള്‍ ജനസംഘത്തിന്റെ വാദം പോലെ എന്നായിരുന്നു അന്ന് വിഎസ് സ്വീകരിച്ച നിലപാട്. മുസ്ലിം ലീഗ് അന്ന് സി പി എം നേതൃത്വം കൊടുക്കുന്ന സപ്തകക്ഷി മന്ത്രിസഭയിലെ അംഗമാണ്. കോണ്‍ഗ്രസ് പ്രതിപക്ഷത്ത് ആയിരുന്നു എന്നും കുറിപ്പ് ചൂണ്ടിക്കാട്ടുന്നു.
പോസ്റ്റ് പൂര്‍ണരൂപം-
1967 മുതല്‍ 1975 വരെയുള്ള കേരളത്തിനെ പഠിക്കാന്‍ ശ്രമിച്ച ഒരാള്‍ എന്ന നിലയില്‍ ആ എട്ടു വര്‍ഷത്തെ നിയമസഭാ രേഖകള്‍ വായിക്കാന്‍ സന്ദര്‍ഭം ഉണ്ടായതു കൊണ്ട് ഒരു കാര്യം പറയേണ്ടതുണ്ട് എന്ന് തോന്നുന്നു.
മാപ്പിള ഗറില്ലകളെ ഉപയോഗിച്ച് സംസ്ഥാനഭരണം പിടിച്ചെടുത്തു കമ്മ്യൂണിസ്റ്റ് സംസ്ഥാനം ഉണ്ടാക്കാന്‍ വേണ്ടിയാണ് ഇ എം എസ് നമ്പൂതിരിപ്പാട് മലപ്പുറം ജില്ലാ രൂപീകരണത്തിന് മുന്‍കൈ എടുക്കുന്നതെന്നു കെ കരുണാകരന്‍ നിയമസഭയില്‍ പറഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസ്സിന്റെ മലപ്പുറം ജില്ലാ വിരുദ്ധ പ്രസ്താവനകള്‍ ജനസംഘത്തിന്റെ വാദം പോലെയാണെന്ന് പറഞ്ഞു ആ ചര്‍ച്ചകളില്‍ കോണ്‍ഗ്രസ് വാദങ്ങളെ എതിര്‍ത്ത നേതാവ് വി എസ് അച്യുതാനന്ദനാണ്. മുസ്ലിം ലീഗ് അന്ന് സി പി എം നേതൃത്വം കൊടുക്കുന്ന സപ്തകക്ഷിമന്ത്രിസഭയിലെ അംഗമാണ്. കൊണ്‌ഗ്രെസ്സ് പ്രതിപക്ഷത്തും. (അറുപതുകളാണ്. ഗള്‍ഫ് തുടങ്ങുന്നതേയുള്ളൂ. കേരള മുസ്ലിംകളുടെ സാമ്പത്തിക സ്ഥിതി തീര്‍ത്തും മോശമാണ്. അന്നത്തെ നിലപാടാണ് ഇപ്പറയുന്നത്!). ഇതു കൂടാതെ രണ്ടു കാരണങ്ങള്‍ കൊണ്ട് കൂടി വി എസ് അച്യുതാനന്ദന്‍ ഏതെങ്കിലും തരത്തില്‍ വര്‍ഗീയവാദിയാണെന്നു പറയുന്നതിനെ ഞാന്‍ എതിര്‍ക്കും.
കേരളത്തിലെ വര്‍ഗീയതയുള്ള പ്രസ്താവനകള്‍ അഴിമതിക്കാരായ രാഷ്ട്രീയക്കാരും സമുദായ നേതാക്കന്മാരും വാര്‍ത്താചക്രം ഉണ്ടാക്കി ജനങ്ങളുടെ ശ്രദ്ധ മാറ്റാന്‍ നടത്തുന്ന ഒരേര്‍പ്പാടാണ്. സാമ്പത്തിക-അധികാര താല്പര്യങ്ങളെ മറച്ചു പിടിക്കാന്‍ അവര്‍ക്കു ഇത്തരം വൈകാരികത വളരെ ഉപകാരപ്രദമാണ്. കേരളത്തിന്റെ കഴിഞ്ഞ കാല്‍ നൂറ്റാണ്ടിലെ ഏറ്റവും അഴിമതിയില്ലാത്ത, ജനകീയനായ നേതാവ് എന്നുറപ്പിച്ചു പറയാവുന്ന നേതാവാണ് വി എസ് അച്യുതാനന്ദന്‍. സൂര്യനെല്ലിയിലും കോഴിക്കോടും അടക്കമുള്ള ക്രൂരമായ പെണ്‍വാണിഭങ്ങള്‍ പാര്‍ട്ടികള്‍ക്കും വിവിധ ഓഫിസുകള്‍ക്കും അടിയില്‍ പടര്‍ന്നു കിടക്കുന്ന ആണ്‌കോയ്മയുടെയും സാമ്പത്തിക തട്ടിപ്പുകളുടെയും പാരിസ്ഥിതിക ചൂഷണത്തിന്റെയും അധോലോകങ്ങളില്‍ ആണ് നിര്‍മ്മിക്കപ്പെടുന്നത്. അവയ്ക്കെതിരെ ഏറ്റവും നിശിതവും നിര്ണായകവുമായ നിലപാടെടുക്കുന്ന ആള്‍ക്കു ഇത്തരം തട്ടിപ്പു നടത്തേണ്ട കാര്യമില്ല.
മറ്റൊരു കാരണം: കേരളത്തിന്റെ സാമാന്യബോധത്തില്‍ കാര്യങ്ങള്‍ വന്നടിഞ്ഞു കിടക്കുന്നത് വാര്‍ത്താശകലങ്ങളും പോസ്റ്ററുകളും മീമുകളും ട്രോളുകളും ചേര്‍ന്ന് പൊലിപ്പിക്കുന്ന സമകാലിക വൈകാരികതയില്‍ നിന്നാണ്. സന്ദര്‍ഭവും സ്വാരസ്യവുമറിയാതെ ഏതെങ്കിലും റിപ്പോര്‍ട്ടില്‍ നിന്ന് അവിടെ നിന്നോ ഇവിടെ നിന്നോ ചില വാക്യങ്ങള്‍ എടുത്തു ഒരാളെ വര്‍ഗീയവാദിയാക്കാം. അതിനെ വൈറല്‍ ആക്കാന്‍ ശേഷിയുള്ള, അതിലൂടെ സ്വന്തം താല്പര്യങ്ങളെ സൂക്ഷിക്കാന്‍ കഴിയുന്ന ആവാസ വ്യവസ്ഥ എല്ലാ വിഭാഗക്കാര്‍ക്കും ഉണ്ട്.
കേരളത്തിലെ എല്ലാ മുസ്ലിം സാമുദായിക-രാഷ്ട്രീയ പാര്‍ട്ടികളും എന്നും തള്ളിക്കളഞ്ഞിട്ടുള്ള സംഘടനയാണ് എന്‍ ഡി എഫ് എന്ന മുസ്ലിം വലതുപക്ഷ-ഭീകര സംഘടന. അവര്‍ക്കെതിരെ തന്റെ ഒരു ചോദ്യത്തിന് ഉത്തരമായി പറഞ്ഞതാണ് വി എസിന്റെ മുസ്ലിം വിരുദ്ധതതക്ക് തെളിവായി അവതരിപ്പിക്കപ്പെടുന്നതെന്നും അത് തീര്‍ത്തും അനീതിയാണെന്നും എം സി എ നാസര്‍ എന്ന പത്രപ്രവര്‍ത്തകന്‍ തന്നെ പറഞ്ഞതില്‍ നിന്ന് ലേബലിംഗ് രീതിക്കുള്ള പരിമിതി വ്യക്തവുമാണ്. നിശ്ചേതനമായ ഓര്മ ശക്തിയും വിശദമായോ ആഴത്തിലോ എന്തെങ്കിലും മനസ്സിലാക്കാനോ ഉള്ള ക്ഷമയോ ശ്രദ്ധയോ ഇല്ലാത്ത അലസതയും ചേര്‍ന്ന ഒരു പൊതുമണ്ഡലത്തിന്റെ ശീലങ്ങളെ അവിശ്വസിക്കുക തന്നെ വേണമല്ലോ.
കേരള നവോത്ഥാനത്തിലെ ഏറ്റവും ഗംഭീരമായ അധ്യായമായ ഈഴവ മുന്നേറ്റത്തിന്റെയും തൊഴിലാളി പ്രസ്ഥാനങ്ങളുടെയും ഊര്‍ജവും പൈതൃകവും ധാര്‍മികതയും സ്വാംശീകരിച്ചതു കൊണ്ടാവാം കേരളത്തിലെ ഏറ്റവും പുതിയ രാഷ്ട്രീയക്കാരനായി നില്‍ക്കാന്‍ വി എസിന് സാധിച്ചത് എന്ന് തോന്നുന്നു.
പരിസ്ഥിതി സമരങ്ങളുടെ ഒപ്പം നില്‍ക്കുക മാത്രമല്ല, 21 ആം നൂറ്റാണ്ടിന്റെ കേരളരാഷ്ട്രീയത്തെ അടയാളപ്പെടുത്തിയ പെമ്പിളൈ ഒരുമൈ അടക്കമുള്ള സ്ത്രീ മുന്നേറ്റങ്ങളില്‍ വി എസ് വലിയ സാന്നിധ്യമോ പിന്തുണയോ പ്രചോദനമോ ആയിരുന്നു.
പുതിയ ഒരു പാട് മാറ്റങ്ങള്‍ക്കു പല നിലയില്‍ വി എസിന്റെ നയങ്ങള്‍ കാരണമായിട്ടുണ്ട്. 'ഹരിത' എന്ന സംഘടനയുടെ യുവപെണ്‍നേതൃത്വം ആണ്‍കോയ്മയെ ചോദ്യം ചെയ്തു കൊണ്ട് മുന്നോട്ടു സമയത്ത് അങ്ങിനെ സ്ത്രീ രാഷ്ട്രീയത്തിനൊരു സാധ്യത തന്നെ ഉണ്ടാവാന്‍ കാരണമായിത്തീര്‍ന്നത് വി എസ് അച്യുതാനന്ദന്‍ സര്‍ക്കാര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പില്‍ സ്ത്രീ സംവരണം നടത്തിയതാണെന്നു ഹരിതയുടെ നേതാക്കളില്‍ ഒരാളായ നജ്മ തബ്ഷീറ പറഞ്ഞത് ആ സമയത്തെ ഒരു ലേഖനത്തില്‍ ഞാന്‍ എഴുതിയിരുന്നു.
ഇതൊക്കെ മാറ്റിവെച്ചു ചര്‍ച്ചകളെ പഴയ ഏതോ കപടവിഷയങ്ങളില്‍ ചുറ്റി നടത്തേണ്ടത് എല്ലാ പക്ഷത്തുമുള്ള മതരാഷ്ട്രവാദികളുടെയും വര്‍ഗീയവാദികളുടെയും അവരൊക്കെ പിന്തുണക്കുന്ന ആണ്‍-മുതലാളി താല്പര്യങ്ങളുടെയും മാത്രം ആവശ്യമാണ്.
- എന്‍ പി ആഷ്ലി
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates