കൊച്ചി: സുദീർഘവും സ്വാധീനവുമുള്ള രാഷ്ട്രീയ ജീവിതത്തിലൂടെയാണ് വി എസ് അച്യുതാനന്ദൻ പ്രധാനമായും ഓർമ്മിക്കപ്പെടുന്നതെങ്കിലും, ആഗോള ഫ്രീ ആൻഡ് ഓപ്പൺ സോഴ്‌സ് സോഫ്റ്റ്‌വെയർ (FOSS) അഥവാ സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രസ്ഥാനവുമായുള്ള കേരളത്തിന്റെ ബന്ധം രൂപപ്പെടുത്തുന്നതിൽ അദ്ദേഹത്തിന്റെ രാഷ്ട്രീയം നിർണ്ണായക പങ്ക് വഹിച്ചു. കുത്തകയ്ക്കും കുത്തക നിയന്ത്രണത്തിനും എതിരായുള്ള അദ്ദേഹത്തിന്റെ കമ്മ്യൂണിസ്റ്റ് കാഴ്ചപ്പാടുകൾ സ്വാഭാവികമായും സ്വതന്ത്ര സോഫ്റ്റ്‌വെയർ എന്ന ആശയത്തിൽ ശക്തമായ ഒരു വിമോചന സാധ്യത കണ്ടെത്തി.
1996 മുതൽ 2001 വരെ ഇ.കെ. നായനാർ മുഖ്യമന്ത്രിയായിരുന്നപ്പോൾ എൽ.ഡി.എഫ് കൺവീനറായിരുന്ന കാലത്താണ് വി എസ് സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ വക്താക്കളുമായി ബന്ധപ്പെടുന്നത്.
കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ നെറ്റ്‌വർക്ക് ചെയ്യാനുള്ള സംരംഭത്തിൽ നിന്നാണ് സ്വതന്ത്ര സോഫ്റ്റ്‌വെയർ രാഷ്ട്രീയ ഉപകരണമായി ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള ആശയം ജനിച്ചതെന്ന് തൃശൂർ എഞ്ചിനീയറിങ് കോളേജിലെ മുൻ എസ് എഫ് ഐ നേതാവും പീപ്പിൾസ് പ്ലാനിങ് കാമ്പെയ്‌നിന്റെ (പി പി സി ) സജീവ അംഗവുമായ കൃഷ്ണദാസ് മേനോൻഓർമ്മിക്കുന്നു.
ബിഎസ്‌എൻഎൽ ജീവനക്കാരനും നാഷണൽ ഫെഡറേഷൻ ഓഫ് പി & ടി എംപ്ലോയീസ് (എൻഎഫ്‌പിടിഇ) യുടെ യൂണിയൻ നേതാവുമായിരുന്ന പരേതനായ ജോസഫ് തോമസാണ് പ്രൊപ്രൈറ്ററി സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകളുമായി വിഎസിനെ സമീപിച്ചതെന്ന് കൃഷ്ണദാസ് പറഞ്ഞു. വികേന്ദ്രീകൃത വികസനം എന്ന ആശയത്തിന്റെ അടിസ്ഥാന രാഷ്ട്രീയത്തെ പ്രൊപ്രൈറ്ററി സോഫ്റ്റ്‌വെയർ എന്നത് തകിടംമറിക്കുമെന്നും, റോയൽറ്റി പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്നും, സർക്കാരിന് ബാധ്യതയായി മാറുമെന്നും ജോസഫ് തോമസ് വിശദീകരിച്ചു.
"എൻ എഫ് പി ടി ഇ വഴി വർഷങ്ങളായി പരിചയമുള്ള ജോസഫ് തോമസ് ഉന്നയിച്ച വാദങ്ങൾ വിഎസ് വിശ്വാസത്തിലെടുത്തു. സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രസ്ഥാനത്തെ പിന്തുണയ്ക്കുന്നതിനു പിന്നിലെ രാഷ്ട്രീയവുമായി കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന് കൈകോർക്കുന്നതിന് തടസ്സങ്ങളൊന്നുമുണ്ടായിരു ന്നില്ല, പാർട്ടിയിൽ ഇക്കാര്യം അറിയിക്കാൻ വിഎസ് ഞങ്ങളോട് ആവശ്യപ്പെട്ടു. അന്നുമുതൽ അദ്ദേഹം അതിൽ പങ്കാളിയായി," കൃഷ്ണദാസ് പറഞ്ഞു.
അതേസമയം, 1996 ഓടെ കേരളത്തിലെ സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രസ്ഥാനം സജീവമായി, വിവിധ ഗ്രൂപ്പുകൾ ഈ വിഷയത്തിൽ സമ്മേളനങ്ങളും പരിപാടികളും സംഘടിപ്പിച്ചു. 2001 ജൂലൈയിൽ തിരുവനന്തപുരത്ത് നടന്ന 'സ്വാതന്ത്ര്യം ആദ്യം!' (‘Freedom First!’) എന്ന സമ്മേളനമായിരുന്നു ഒരു പ്രധാന പരിപാടി. 'ഗ്നു' പ്രോജക്ടിന്റെ സ്ഥാപകനായ റിച്ചാർഡ് സ്റ്റാൾമാൻ ഫ്രീ സോഫ്റ്റ്‌വെയർ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ (എഫ്എസ്എഫ് ഇന്ത്യ) ഉദ്ഘാടനം ചെയ്തത് അവിടെ വെച്ചാണ്.
"സ്വതന്ത്ര സോഫ്റ്റ്‌വെയർ അതിന്റെ രാഷ്ട്രീയം കണക്കിലെടുത്താണ് തിരഞ്ഞെടുത്തത്. സംസ്ഥാനത്തെ നിരവധി രാഷ്ട്രീയ നേതാക്കളെ ഞങ്ങൾ സമീപിച്ചു, പക്ഷേ അതിൽ താൽപ്പര്യം കാണിച്ചതും അതിനെ പിന്തുണച്ചതും വി.എസ് ആയിരുന്നു. അതുകൊണ്ട്, പൊതുവിദ്യാഭ്യാസ പാഠ്യപദ്ധതിയിൽ സ്വതന്ത്ര സോഫ്റ്റ്‌വെയർ ഉൾപ്പെടുത്തി. ഇപ്പോൾ അത് നമ്മുടെ ഭരണത്തിന്റെ അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു. വി.എസിന്റെ പിന്തുണ ദേശീയ തലത്തിലും സ്വതന്ത്ര സോഫ്റ്റ്‌വെയറിന് ദൃശ്യത നൽകി."അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെ, മുഖ്യമന്ത്രിയുടെ ഐടി ഉപദേഷ്ടാവായിരുന്ന ജോസഫ് സി മാത്യു പറഞ്ഞു,
ഐടി ഒരു വിഷയമായി നിർബന്ധമാക്കിയ ആദ്യ സംസ്ഥാനം കേരളമാണെന്നും, കുറഞ്ഞത് 10 കമ്പ്യൂട്ടറുകളുള്ള എല്ലാ സ്കൂളുകളിലും ഒരു ഐടി ലാബ് നിർബന്ധമാക്കിയെന്നും ഐടി@സ്കൂളിന്റെ മുൻ ഡയറക്ടർ പറഞ്ഞു. “ഈ കമ്പ്യൂട്ടറുകളിൽ പ്രൊപ്രൈറ്ററി സോഫ്റ്റ്‌വെയർ നടപ്പിലാക്കുമായിരുന്നുവെങ്കിൽ സർക്കാർ സ്കൂളുകളിലെ വിദ്യാർത്ഥികളെ പഠിപ്പിക്കുന്നതിന് സംസ്ഥാന ഖജനാവിൽ കാര്യമായ സാമ്പത്തിക ബാധ്യത ചെലുത്തുമായിരുന്നു.
ഇന്ന്, സ്വതന്ത്ര സോഫ്റ്റ്‌വെയറിൽ പ്രവർത്തിക്കുന്ന ഏകദേശം 14,000 സ്‌കൂളുകൾ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസം നൽകുന്നു. ആഗോളതലത്തിൽ ഇത്തരത്തിലുള്ള ഏറ്റവും വലിയ പ്രസ്ഥാനമായിരിക്കാമിത്. 2006-ൽ വി.എസ് മുഖ്യമന്ത്രിയായപ്പോൾ, അദ്ദേഹം ഒരു പടി കൂടി മുന്നോട്ട് പോയി, സ്വതന്ത്രസോഫ്റ്റ്‌വെയറിന് അനുകൂലമായ ഐടി നയം ഔദ്യോഗികമായി സ്വീകരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമായി കേരളത്തെ മാറ്റിയ ഒരു നയം അദ്ദേഹം പാസാക്കി, ഇത് വി എസ് സർക്കാരിന്റെ ഇക്കാര്യത്തിലുള്ള പ്രതിജ്ഞാബദ്ധതയ്ക്കുള്ള തെളിവായിരുന്നു, ”അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ കെ സ്മാര്‍ട്ട് ഉള്‍പ്പെടെ കേരള സര്‍ക്കാരിന്‍റെ ഡിജിറ്റല്‍ സംരംഭങ്ങളില്‍ മിക്കതും സ്വതന്ത്ര സോഫ്റ്റ്വെയറിലാണ് പ്രവര്‍ത്തിക്കുന്നത്.
കേരള സ്കൂൾ ടീച്ചേഴ്‌സ് അസോസിയേഷന്റെ (കെഎസ്ടിഎ) യൂണിയൻ നേതാക്കൾ സ്‌കൂളുകളിൽ സ്വതന്ത്ര സോഫ്‌റ്റ്‌വെയർ ഉപയോഗിക്കുന്നതിനായി വാദിച്ചു, അത് ഇക്കാര്യത്തിൽ നിർണായക ഘടകമായിരുന്നുവെന്നും കൃഷ്ണദാസ് ഓർമ്മിച്ചു.
"സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രസ്ഥാനത്തെ സജീവമാക്കുന്നതിൽ വിഎസിന്റെ സാന്നിധ്യം നിർണായക പങ്ക് വഹിച്ചു, പ്രത്യേകിച്ചും സർക്കാരിലും സിപിഎമ്മിലും സ്വതന്ത്ര സോഫ്റ്റ്‌വെയറും സ്വകാര്യ സോഫ്റ്റ്‌വെയറും സംയോജിപ്പിക്കുന്നതിനെ അനുകൂലിക്കുന്നവരോ സ്വകാര്യ സോഫ്റ്റ്‌വെയർ മാത്രമേ പ്രായോഗികമാകൂ എന്ന് വിശ്വസിക്കുന്നവരോ ഉണ്ടായിരുന്നപ്പോൾ," അദ്ദേഹം പറഞ്ഞു.
വി.എസിന്റെ നേതൃത്വത്തിലുള്ള സർക്കാർ 2009-ൽ ഇന്റർനാഷണൽ സെന്റർ ഫോർ ഫ്രീ ആൻഡ് ഓപ്പൺ സോഴ്‌സ് സോഫ്റ്റ്‌വെയർ (ICFOSS) സ്ഥാപിച്ചു. കേരളത്തിലും പുറത്തുമുള്ള സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രേമികൾ, വക്താക്കൾ, ഡെവലപ്പർമാർ, എന്നിവരുടെ ഒരു ദശാബ്ദക്കാലത്തെ പരിശ്രമത്തിന്റെ പരിസമാപ്തിയാണ് നിലവിലുള്ള ഐ സി ഫോസ് (ICFOSS).
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates