കോഴിക്കോട്: "വിഎസിന് നല്ല ആരോഗ്യവും ദീർഘായുസ്സും നൽകണമെന്ന് നമുക്ക് പടച്ച തമ്പുരാനോട് പ്രാർത്ഥിക്കാം," മുസ്ലിംലീഗ് മുഖപത്രമായ ചന്ദ്രിക ദിനപത്രത്തിന്റെ മുൻ എഡിറ്ററും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ശക്തനായ വിമർശകരിലൊരാളുമായിരുന്ന, പരേതനായ റഹീം മേച്ചേരി ഒരിക്കൽ പറഞ്ഞു. 2000 ത്തിന്റെ തുടക്കത്തിലായിരുന്നു റഹീം മേച്ചേരിയുടെ ഈ പ്രാർത്ഥന. ലീഗും സിപിഎമ്മും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഇരുട്ടിൽ നിൽക്കുന്നവർക്ക് അത്ഭുതമായിരിക്കാം ഈ പ്രാർത്ഥനയുടെ കാര്യം.
'ഞാനറിയുന്ന റഹീം മേച്ചേരി' എന്ന തലക്കെട്ടിൽ ഡോ. ടിപി അഷ്റഫ് എഴുതിയ അനുസ്മരണ ലേഖനത്തിലാണ് ഈ പ്രാർത്ഥനയുടെ കാര്യം പറയുന്നത്. " ഒരു ക്രാന്തദർശിയെ പോലെ ഒരിക്കൽ റഹിം മേച്ചേരി പറഞ്ഞു: നാമൊക്കെ പടച്ച തമ്പുരാനോട് പ്രാർത്ഥിക്കേണ്ടിയിരിക്കുന്നു, വി എസ്സിന് ആയുസ്സ് നീട്ടിക്കൊടുക്കണമെന്ന്- ജീവിതത്തിന്റെ സിംഹഭാഗവും കമ്മ്യൂണിസത്തെ വിമർശിച്ച ഒരു പത്രപ്രവർത്തകൻ, വർത്തമാന കേരളീയ സമൂഹത്തിലെ ഏറ്റവും പ്രഗത്ഭനായ കമ്മ്യൂണിസ്റ്റ് നേതാവിന്റെ ആയുസ്സിന് വേണ്ടി പ്രാർത്ഥിക്കുക, വിരോധാഭാസം എന്ന് തോന്നിക്കുന്നതാണ് ഈ നിലപാട്.
ഈ നിലപാടിനെ കുറിച്ച് അറിയണമെങ്കിൽ, സി പി എമ്മിലെ ഉൾപാർട്ടിസമരം എന്ന് പാർട്ടിസൈദ്ധാന്തികമായി വിശേഷിപ്പിച്ച വി എസ് - പിണറായി പോരാട്ടം മറ്റ് പാർട്ടികളിലേക്കും വ്യാപിച്ചിരുന്ന കഥ കൂടി അറിയണം. പ്രത്യക്ഷത്തിൽ ഈ പോരാട്ടത്തിൽ വിമർശന വിധേയമായത് അക്കാലത്ത് സി പി എമ്മിനൊപ്പം എൽ ഡി എഫിലുണ്ടായിരുന്ന ആർ എസ് പിയായിരുന്നു. നാക്ക് വാടകയ്ക്ക് കൊടുക്കുന്ന ചിലർ എന്നായിരുന്നു അന്ന് സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയൻ ആർ എസ് പി ജനറൽസെക്രട്ടറിയായിരുന്ന, പരേതനായ പ്രൊഫ. ടി ജെ ചന്ദ്രചൂഢനെ വിമർശിച്ചത്. എന്നാൽ, അത്തരം വിമർശനമൊന്നും പിണറായിയിൽ നിന്നോ വി എസ്സിൽ നിന്നോ ലീഗ് നേതാക്കൾക്ക് കേൾക്കേണ്ടി വന്നില്ല. കാരണം താരതമ്യേന ഇതൊരു അദൃശ്യബന്ധമായിരുന്നു. പക്ഷേ, പാർട്ടി എന്ന നിലയിൽ ആർ എസ് പിയെയോ എൽ ഡി എഫിലെ മറ്റ് ഘടകകക്ഷികളെയോ അല്ല വി എസ് - പിണറായി വിഭാഗീയത ബാധിച്ചത്. അത് യു ഡി എഫിലെ രണ്ടാമത്തെ വലിയ കക്ഷിയായ ലീഗിനെയായിരുന്നു എന്നതാണ് ഏറെ രസകരം.
സി പി എമ്മും ലീഗുമായുള്ള ബന്ധം സംബന്ധിച്ച ചർച്ചകൾക്കും തർക്കങ്ങൾക്കും ഏതാണ്ട് നാല് പതിറ്റാണ്ടിന്റെ പഴക്കമുണ്ട്. 1985ലെ ബദൽരേഖയുടെ പേരില്‍ 1986 ൽ സി പി എമ്മിൽ നിന്ന് രാഘവൻ പുറത്താകുന്നിടത്ത് തുടങ്ങുന്നു ലീഗ്, സി പി എമ്മിൽ വിഭാഗീയതയുടെ പച്ചക്കൊടി കാണിക്കുന്നത്.
1985 നവംബര്‍ 20 മുതല്‍ 24 വരെ എറണാകുളത്ത് നടന്ന സി.പി.എം. സംസ്ഥാന സമ്മേളനത്തിൽ എം വി രാഘവൻ, ഇ കെ നായനാര്‍, പുത്തലത്ത് നാരായണന്‍, എൽ ഡി എഫ് കൺവീനർ കൂടിയായിരുന്ന പിവി കുഞ്ഞിക്കണ്ണന്‍ എന്നിവർ ചേർന്ന് സമ്മേളനത്തിലെ രാഷ്ട്രീയ പ്രമേയത്തിനോടുള്ള വിയോജനക്കുറിപ്പ് തയ്യാറാക്കി. സമ്മേളന തലേന്നു സെക്രട്ടേറിയറ്റ് യോഗത്തിൽ എം വി ആർ ഈ വിഷയം അവതരിപ്പിച്ചു. സമ്മേളനത്തില്‍ അവതരിപ്പിക്കുന്ന രാഷ്ട്രീയ പ്രമേയത്തോടൊപ്പം വിയോജനക്കുറിപ്പും അവതരിപ്പിക്കണമെന്ന് എം വി ആറിനെ പിന്തുണച്ചുകൊണ്ട് പുത്തലത്ത് നാരായണനും പി വി കുഞ്ഞിക്കണ്ണനും ആവശ്യപ്പെട്ടു. നിര്‍ബന്ധമാണെങ്കില്‍ അവതരിപ്പിച്ചോളൂ എന്ന് അന്ന് അഖിലേന്ത്യ ജനറൽസെക്രട്ടറിയായിരുന്ന ഇ എം എസ് മറുപടിയും നൽകി. ആ വിയോജനക്കുറിപ്പാണ് ബദല്‍ രേഖ എന്ന പേരിൽ പിന്നീട് പ്രശസ്തമായത്. കോൺഗ്രസിനെ തോൽപ്പിക്കാൻ മുസ്ലിം ലീഗിനെയും കേരളാ കോൺഗ്രസിനെയും മുന്നണിയിലെടുക്കണമെന്നതാണ് ബദൽരേഖ എന്ന വിയോജനക്കുറിപ്പിലെ രത്നച്ചുരുക്കം. അന്നുമുതൽ ഇന്നും സി പി എമ്മിൽ ഉൾപ്പോരിന് ഒരു കാരണമായി തുടരുന്നത് ഈ നിലപാടാണ്. എം വി ആർ ലൈനിനെ കണ്ണൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്നുള്ള മുതിർന്ന നേതാക്കൾ അനുകൂലിച്ചിരുന്നെങ്കിലും, പിണറായി ആ ലൈനിനെ എതിർക്കുകയും ഇ എം എസ്സിനും വി എസ്സിനുമൊപ്പം നിൽക്കുകയും ചെയ്തു.
എം വി ആർ തൊട്ടടുത്ത് തന്നെ (1986ൽ) പാർട്ടിക്ക് പുറത്താകുകയും അതിന് ശേഷം 1987 ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വർഗീയ കൂട്ടുകെട്ടില്ലാത്ത മുന്നണി എന്ന പേരിൽ ലീഗിനെയും കേരളാ കോൺഗ്രസുകളെയുമൊക്കെ ഒഴിവാക്കി സി പി എം, സി പി ഐ, ആർ എസ് പി, ജനതാ, ലോക്ദൾ, കോൺഗ്രസ് ( എസ്) എന്നീ പാർട്ടികളുടെ മുന്നണിയായി എൽ ഡി എഫ് മത്സരിക്കുകയും അധികാരത്തിലെത്തുകയും ചെയ്തു.
പിന്നീട് കേരളാ കോൺഗ്രസ് ജോസഫ് ഗ്രൂപ്പും ഐ എൻ എല്ലുമൊക്കെ എൽ ഡി എഫിനൊപ്പം ഉള്ളിലും പുറത്തുമായി വന്നുവെങ്കിലും ലീഗ്- സി പി എം ബന്ധം ഏതാണ്ട്, ഒന്നര പതിറ്റാണ്ടോളം വേർപ്പെട്ടു തന്നെ കിടന്നു. എന്നാൽ, 2001 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് സിപിഎമ്മിൽ ലീഗുമായുള്ള സഖ്യ ചർച്ചകൾ വീണ്ടും ഉയർന്നുവന്നു, അന്ന് സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി, ലീഗ് സഖ്യത്തെ അനുകൂലിച്ചു. എന്നാൽ ലീഗിലെ ഒരു വിഭാഗത്തിൽ നിന്ന് സി പി എമ്മിനോടുള്ള ബന്ധത്തിൽ കടുത്ത എതിർപ്പ് ഉണ്ടായിരുന്നു. ഇതുപോലെ തന്നെ ലീഗുമായി ബന്ധമുണ്ടാക്കാനുള്ള സിപി എമ്മിന്റെ ഓരോ നീക്കവും വിഎസ് ശക്തമായി എതിർത്തു, ഇതിന് കരുനീക്കുന്നതിൽ ലീഗിലെ ഒരു ശാക്തികചേരിയുടെ രഹസ്യ പിന്തുണയും അദ്ദേഹത്തിന് ഉണ്ടായിരുന്നു.
പാർട്ടി നേതൃത്വത്തിനെതിരെ വി.എസ് നടത്തിയ വിമർശനങ്ങള്‍ ലീഗിലെ അസംതൃപ്തരെ ആവേശഭരിതരാക്കിയിരുന്നു. ചില മുതിർന്ന ലീഗ് നേതാക്കളും സി പി എമ്മിനോട് ബന്ധമുണ്ടാക്കാനുള്ള നേതൃത്വത്തിലെ ചിലരുടെ നീക്കങ്ങളിൽ അതൃപ്തരായിരുന്നു, പക്ഷേ, അവർ പരസ്യമായി രംഗത്തെത്തിയില്ല. ലീഗിലെ ചില അനുഭാവികൾ ചേർന്ന് സി എച്ച് കൾച്ചറൽ ഫോറം എന്ന ഒരു അനൗപചാരിക വേദി രൂപീകരിച്ച് ലീഗ് നേതൃത്വം സി പി എമ്മിനോട് സ്വീകരിക്കുന്ന മൃദുസമീപനത്തിനെതിരെ പോരാടി. പിണറായിയും ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും തമ്മിലുള്ള ബന്ധമാണ് തങ്ങളെ ഏറ്റവും അലോസരപ്പെടുത്തിയതെന്ന് ലീഗ് നേതാക്കൾ പരോക്ഷമായി സൂചിപ്പിക്കുകയും ചെയ്തു. ഐസ്ക്രീം പെൺവാണിഭ കേസിൽ വി.എസിന്റെ ഇടപെടൽ ഈ ഘട്ടത്തിലാണ് നടക്കുന്നത്.
ലീഗിലെ വിമതർ, കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ കുഞ്ഞാലിക്കുട്ടി വിമതർ, ലീഗ് - സി പി എം ബാന്ധവം തടയുന്നതിൽ വലിയ പങ്ക് വഹിച്ചു. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കുഞ്ഞാലിക്കുട്ടിക്കെതിരെ വേങ്ങരയിൽ പ്രചാരണത്തിന് വി.എസിനെ കൊണ്ടുവന്നതിൽ ഈ സംഘം നിർണായക പങ്കുവഹിച്ചു. സി പി എം തയ്യാറാക്കിയ പ്രാരംഭ പട്ടികയിൽ വേങ്ങരയിൽ പ്രസംഗിക്കുന്നവരുടെ കൂട്ടത്തിൽ വി എസ് അച്യുതാനന്ദൻ എന്ന പേരുണ്ടായിരുന്നില്ല, എന്നാൽ കുഞ്ഞാലിക്കുട്ടിക്കെതിരെ മണ്ഡലത്തിൽ ഒരു യോഗത്തിൽ വി എസ് പങ്കെടുക്കേണ്ടതിലെ പ്രാധാന്യം ലീഗിലെ വിമത സംഘം വി.എസിനെ ബോധ്യപ്പെടുത്തി. അങ്ങനെയാണ് വി എസ്, വേങ്ങരയിൽ പ്രസംഗിക്കാനെത്തിയത്.
കുഞ്ഞാലിക്കുട്ടിയുടെ പരാജയം ഉറപ്പാക്കാൻ 2006 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കുറ്റിപ്പുറത്ത് കെ ടി ജലീലിനുവേണ്ടി ഈ സംഘം സജീവമായി പ്രചാരണം നടത്തിയിരുന്നു. ലീഗിലെ വിമതരുമായുള്ള ബന്ധം വി എസ് തുടർന്നു, 2016 ൽ കൊണ്ടോട്ടിയിൽ റഹീം മേച്ചേരിയെ അനുസ്മരിക്കാൻ സംഘടിപ്പിച്ച പരിപാടിയിലേക്ക് വി എസ്സിനെ ക്ഷണിക്കുകയും ചെയ്തിരുന്നു. എന്നാൽ, എന്നാൽ പ്രദേശത്തെ ഒരു മരണത്തെത്തുടർന്ന് പരിപാടി റദ്ദാക്കി.
2006ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കുറ്റിപ്പുറത്ത് കെ ടി ജലീലിനോട് ഏറ്റുവാങ്ങിയ പരാജയത്തോടെ കുഞ്ഞാലിക്കുട്ടിയുടെ ശക്തി ലീഗിൽ ക്ഷയിച്ചിരുന്നു. അക്കാലത്ത് ഈ സംഘം സജീവമായിരിന്നു. എന്നാൽ അധികം വൈകാതെ കുഞ്ഞാലിക്കുട്ടി ലീഗിൽ ശക്തനായി തിരിച്ചുവന്നു, മാത്രമല്ല, മറുവശത്തെ ഏറ്റവും വലിയ ശക്തിയായിരുന്ന നേതാക്കളിലൊരാളുടെ നിര്യാണവും 2011 വരെ വി എസ്സിനൊപ്പമുണ്ടായിരുന്ന, കുഞ്ഞാലിക്കുട്ടി വിരുദ്ധനായ ഒരു മുൻ ലീഗുകാരൻ പിന്നീട്, പതുക്കെ പിണറായി പക്ഷത്തേക്ക് മാറുകയും ചെയ്തതും ആ ഗ്രൂപ്പിന് തിരിച്ചടിയായി. കാലക്രമേണ ആ ഗ്രൂപ്പ് അപ്രത്യക്ഷമാവുകയും ചെയ്തു. ഈ സമയമായപ്പോഴേക്കും സിപിഎമ്മിലെ ആഭ്യന്തര പോരാട്ടത്തിൽ വിഎസും ദുർബലനായിക്കഴിഞ്ഞിരുന്നു.
“Let us pray to God to give good health and long life to VS Achuthanandan,” late Rahim Mecheri, former editor of Chandrika daily, the official mouthpiece of the IUML, was quoted as saying. The prayer from an IUML leader, which came in early 2000 when the communist leader was going hammer and tongs on the IUML, may be a surprise for those who are in the dark about the troubled relationship between the party and the CPM.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates