വിടി ബല്‍റാം/ഫയല്‍ ചിത്രം 
Kerala

ഭരണഘടനയെ തകര്‍ക്കാന്‍ തക്കംപാര്‍ക്കുന്ന സംഘപരിവാറിന് പരസ്യപിന്തുണ; സജി ചെറിയാനെ പുറത്താക്കണം; വിടി ബല്‍റാം

ഭരണഘടനക്കെതിരായ സിപിഎം മന്ത്രിയുടെ പരസ്യ വിമര്‍ശനം ആത്യന്തികമായി സഹായിക്കുന്നത് സംഘ് പരിവാറിനെ

സമകാലിക മലയാളം ഡെസ്ക്


കൊച്ചി: ഭരണഘടനയെ തള്ളിപ്പറഞ്ഞ മന്ത്രി സജി ചെറിയാനെ പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് മുന്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ വിടി ബല്‍റാം. ഭരണഘടനയെ തള്ളിപ്പറയുന്ന ഒരു മന്ത്രിക്ക് ആ സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല. ഭരണഘടനയെ തകര്‍ത്തെറിയാന്‍ തക്കം പാര്‍ത്തുനില്‍ക്കുന്ന സംഘപരിവാറിന് പരസ്യ പിന്തുണ നല്‍കുകയാണ് സിപിഎം നേതാവു കൂടിയായ മന്ത്രി സജി ചെറിയാന്‍ ചെയതതെന്ന് ബല്‍റാം ഫെയ്‌സ്ബുക്കില്‍ കുറിച്ചു

സ്വാതന്ത്ര്യാനന്തരം ദേശീയ പ്രസ്ഥാനത്തിന്റെ നേതാക്കള്‍ ഭരണഘടനക്ക് രൂപം നല്‍കുന്ന വേളയില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യത്തെപ്പോലും അംഗീകരിക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തയ്യാറായിരുന്നില്ല. ജനാധിപത്യ അവകാശങ്ങളും മനുഷ്യാവകാശങ്ങളും ഉയര്‍ത്തിപ്പിടിക്കുന്ന ഭരണഘടന സമഗ്രാധിപത്യത്തില്‍ വിശ്വസിക്കുന്ന കമ്മ്യൂണിസ്റ്റുകള്‍ക്ക് ഒരിക്കലും ഉള്‍ക്കൊള്ളാന്‍ കഴിയില്ല. ജനാധിപത്യ ഭരണത്തെ അട്ടിമറിച്ച് സായുധ കലാപത്തിന് ആഹ്വാനം നല്‍കുന്ന കല്‍ക്കത്ത തീസീസിന്റെ പേരില്‍ അക്കാലത്ത് ഒരു നിരോധിത സംഘടനയായിരുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിന്നീട് നിവൃത്തിയില്ലാതെ വന്നപ്പോഴാണ് ഭരണഘടനയെ അംഗീകരിക്കുന്നതായി പറയാന്‍ തയ്യാറായത്. എന്നാല്‍ അത് വെറുമൊരു അടവുനയമാണെന്നാണ് അന്ന് തൊട്ട് ഇന്നേവരെ കമ്മ്യൂണിസ്റ്റുകളുടെ താത്വിക നിലപാട്.

മതനിരപേക്ഷതയും ബഹുസ്വര ദേശീയതയും ഉയര്‍ത്തിപ്പിടിക്കുന്ന ഭരണഘടന സംഘ് പരിവാറിനെ സംബന്ധിച്ചും അവരുടെ ഹിന്ദുരാഷ്ട്ര ലക്ഷ്യത്തിലേക്കുള്ള ഏറ്റവും വലിയ വിലങ്ങുതടിയാണ്. കിട്ടാവുന്ന അവസരങ്ങളിലൊക്കെ ഭരണഘടന പൊളിച്ചുപണിയുന്നതിനുള്ള ആഹ്വാനമാണ് സംഘ് പരിവാറില്‍ നിന്നുയര്‍ന്നു കേള്‍ക്കാറുള്ളത്. മറ്റൊരു വീക്ഷണകോണില്‍ നിന്നാണെന്ന് ഒറ്റയടിക്ക് തോന്നുമെങ്കിലും ഭരണഘടനക്കെതിരായ സിപിഎം മന്ത്രിയുടെ പരസ്യ വിമര്‍ശനം ആത്യന്തികമായി സഹായിക്കുന്നത് സംഘ് പരിവാറിനെത്തന്നെയാണെന്നും ബല്‍റാം കുറിപ്പില്‍ പറയുന്നു.


സജി ചെറിയാന്റെ രാജി മുഖ്യമന്ത്രി ചോദിച്ചുവാങ്ങണം

ഭരണഘടനയ്‌ക്കെതിരായ മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം വിവരമില്ലായ്മയെന്ന് റിട്ടയേഡ് ജസ്റ്റിസ് കെമാല്‍ പാഷ. അക്ഷരഭ്യാസമുള്ള ഒരാള്‍ പറയാന്‍ പാടില്ലാത്ത കാര്യങ്ങളാണ് മന്ത്രിയെന്ന നിലയില്‍ പറഞ്ഞത്. ഇവരാരും ജനിച്ചുവീണപ്പോള്‍ മന്ത്രിയായതല്ല. രാജ്യത്ത് ജനാധിപത്യം എന്നൊരുവിശ്വാസം ഉള്ളതുകൊണ്ടാണ് മന്ത്രിയായത്. ചൂഷണമെന്ന് അദ്ദേഹം പറഞ്ഞത് അദ്ദേഹത്തിന്റെ അനുഭവത്തിന്റെ അടിസ്ഥാനത്തിലാകുമെന്നും കെമാല്‍ പാഷ പറഞ്ഞു.

ഭരണഘടനയോട് നിര്‍വ്യാജമായ കൂറ് പുലര്‍ത്താമെന്ന് പറഞ്ഞ്് സത്യപ്രതിജ്ഞ ചെയ്ത ഒരു മന്ത്രി, ആ ഭരണഘടനയില്‍ എഴുതിവച്ചത് എന്താണെന്ന് വായിച്ചുമനസിലാക്കാനുള്ള കഴിവ് എങ്കിലും കാണിക്കണം. അല്ലെങ്കില്‍ എന്താണ് എഴുതിവച്ചതെന്ന്  ആരോടെങ്കിലും ചോദിച്ച് മനസിലാക്കണം. സത്യപ്രതിജ്ഞ ചെയ്ത വാചകങ്ങളെങ്കിലും ആരോടെങ്കിലും ചോദിച്ച് മനസിലാക്കണം. അല്ലാതെ മന്ത്രി സ്ഥാനത്തിരുന്നു എന്തും പുലമ്പരുതെന്നും കെമാല്‍ പാഷ പറഞ്ഞു.

സജി ചെറിയാന്‍  ഗുരുതരമായ സത്യപ്രതിജ്ഞാലംഘനമാണ് നടത്തിയത.് മുഖ്യമന്ത്രി സജി ചെറിയാനോട് രാജി ചോദിച്ച് വാങ്ങണം. ഒരു നിമിഷം പോലും ആ സ്ഥാനത്ത് തുടരാന്‍ സജി ചെറിയാന് അര്‍ഹതയില്ല. മുന്‍പ് മന്ത്രി ആര്‍ ബാലകൃഷ്ണ പിള്ള പറഞ്ഞതിനെക്കാള്‍ നാലിരിട്ടി ഗുരുതരമായ ആരോപണമാണ് സാംസ്‌കാരിക മന്ത്രി പറഞ്ഞത്. ഇങ്ങനെയുള്ളവരെ വേണം സാംസ്‌കാരിക മന്ത്രിയാക്കാന്‍. കഴിയുമെങ്കില്‍ മുഖ്യമന്ത്രിയായി അവരോധിക്കണമെന്നും കെമാല്‍ പാഷ പറഞ്ഞു

ഭരണഘടനയെ തള്ളി മന്ത്രി സജി ചെറിയാന്‍

ഭരണഘടനയെ രൂക്ഷമായി വിമര്‍ശിച്ച് മന്ത്രി സജി ചെറിയാന്‍. ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് എഴുതിവച്ചിരിക്കുന്നത്. ബ്രിട്ടീഷുകാര്‍ പറഞ്ഞുകൊടുത്തത് അതേപടി പകര്‍ത്തുകയായിരുന്നു. ഇന്ത്യയിലേത് ചൂഷണത്തെ അംഗീകരിച്ച ഭരണഘടനയാണെന്നും അദ്ദേഹം പറഞ്ഞു. മല്ലപ്പള്ളിയില്‍ സിപിഎം സംഘടിപ്പിച്ച പരിപാടിയിലാണ് വിവാദ പരാമര്‍ശം. 

'മനോഹരമായ ഭരണഘടനയാണ് ഇന്ത്യയില്‍ എഴുതിവെച്ചിരിക്കുന്നതെന്ന് നമ്മള്‍ എല്ലാവരും പറയും. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ടത്. ഞാന്‍ പറയും ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് എഴുതിവച്ചിരിക്കുന്നത്. ബ്രിട്ടീഷുകാരന്‍ പറഞ്ഞ് തയ്യാറാക്കി കൊടുത്ത ഒരു ഭരണഘടന ഇന്ത്യാക്കാര്‍ എഴുതിവച്ചു. അത് ഈ രാജ്യത്ത് 75 വര്‍ഷമായി നടപ്പാക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് ഏതൊരാള്‍ പ്രസംഗിച്ചാലും ഞാന്‍ സമ്മതിക്കില്ല. ഈ രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊള്ളയടിക്കാന്‍ പറ്റിയ ഏറ്റവും മനോഹരമായ ഭരണഘടനയെന്ന് ഞാന്‍ പറയും' -സജി ചെറിയാന്‍ പറഞ്ഞു.

ഇതിന്റെ മുക്കും മൂലയിലുമെല്ലാം കുറച്ച് നല്ല കാര്യങ്ങള്‍ എന്ന പേരില്‍ ജനാധിപത്യം മതേതരത്വം എന്നെല്ലാം എഴുതിവെച്ചുവെന്നതല്ലാതെ സാധാരണക്കാരെ ചൂഷണം ചെയ്യുക എന്നത് മാത്രമാണ് ഇതിന്റെ ഉദ്ദേശ്യമെന്നും സജി ചെറിയാന്‍ പറഞ്ഞു. 

തൊഴിലാളികളുടെ സമരം പോലും അംഗീകരിക്കാത്ത രാജ്യമാണ് ഇന്ത്യ. അതിന് കാരണം ഇന്ത്യന്‍ ഭരണഘടനയാണ്. തൊഴിലാളി ചൂഷണത്തെ അംഗീകരിക്കുന്ന ഭരണ ഘടന. രാജ്യത്ത് അംബാനിയും അദാനിയുമെല്ലാം വളര്‍ന്ന് വരാന്‍ കാരണം ഇന്ത്യന്‍ ഭരണഘടന അവര്‍ക്ക് നല്‍കുന്ന പരിരക്ഷയാണ്. അവര്‍ക്കെതിരെ എത്രപേര്‍ക്ക് സമരം ചെയ്യാന്‍ പറ്റുമെന്നും സജി ചെറിയാന്‍ ചോദിച്ചു.

ഈ വാർത്ത കൂടി വായിക്കാം  

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഒറ്റ പാര്‍ട്ടി മാത്രമേ ജീവിതത്തില്‍ ഉള്ളൂ'; തരൂരിനെ വീട്ടിലെത്തി കണ്ട് സതീശന്‍, തെരഞ്ഞെടുപ്പ് ഒരുക്കം, ചര്‍ച്ച

RRTS - സെമി ഹൈസ്പീഡ് റെയിൽ; അറിയാം വ്യത്യാസങ്ങൾ

പാല്‍ തിളച്ചു തൂവാതിരിക്കാൻ ഇങ്ങനെ ചെയ്യൂ

എകെജിയും നെഹ്രുവും ഒരു ടീമിൽ, എതിരാളി ഉപരാഷ്ട്രപതി രാധാകൃഷ്ണൻ; 1953-ൽ നടന്ന ക്രിക്കറ്റ് മത്സരത്തിന്റെ കഥ (വിഡിയോ)

ചോക്ലേറ്റിനെ ഭയപ്പെടേണ്ട, കഴിക്കേണ്ടത് ഇങ്ങനെ

SCROLL FOR NEXT