കോഴിക്കോട്: ഒരു നിമിഷം കൂടി വൈകിയിരുന്നെങ്കിൽ അതൊരു അപകടമല്ല, ദുരന്തമായേനെ. ടോൾ നൽകാതെ കടന്നുപോകാൻ ശ്രമിച്ചെന്നാരോപിച്ച് ജീവനക്കാരൻ കാറിനു മുന്നിൽ നിൽക്കുന്നു. കാർ നിർത്തുന്നില്ല. ജീവനക്കാരൻ ബോണറ്റിലേക്ക് തെറിച്ചുവീഴുന്നു. അമ്പതോളം മീറ്റർ വാഹനം മുന്നോട്ടു പോകുന്നു. പിന്നാലെ ഓടിയെത്തുന്ന മറ്റ് ജീവനക്കാർ. കാറിൽ നിന്നിറങ്ങുന്ന യാത്രക്കാർ. നിമിഷങ്ങൾക്കകം ടോൾപ്ലാസ കൈയാങ്കളിയുടെ വേദിയാകുന്നു. വെള്ളിയാഴ്ച വൈകീട്ട് ഒളവണ്ണ ടോൾ പ്ലാസയിൽ നടന്നത് ഇതാണ്.
സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നതോടെ സംഭവം വലിയ ചർച്ചയായി. എന്നാൽ ഈ ടോൾ പ്ലാസയെ അടുത്തറിഞ്ഞവർക്ക് അതിൽ അത്ഭുതമൊന്നുമില്ല. കാരണം, കഴിഞ്ഞ ആറ് മാസമായി ഇവിടെ വാർത്തയാകുന്നത് ടോൾ പിരിവിനേക്കാൾ കൂടുതൽ തർക്കങ്ങളാണ്.
ജനുവരിയിൽ ടോൾ പിരിവ് തുടങ്ങിയ അന്ന് മുതൽ എന്തെങ്കിലും ഒരു പ്രശ്നം ഈ ടോൾ പ്ലാസയിൽ ദിവസവും അരങ്ങേറും. ആദ്യ ദിവസം തന്നെ പ്രതിഷേധം. അതിനു പിന്നാലെ ജീവനക്കാരും യാത്രക്കാരും തമ്മിലുള്ള വാക്കേറ്റങ്ങൾ. വാഹനങ്ങളുടെ ചില്ലിലും വാതിലിലും അടിച്ചെന്ന പരാതികൾ. ടോൾ വെട്ടിച്ച് കടക്കാനുള്ള ശ്രമങ്ങൾ. സർക്കാർ വാഹനങ്ങൾ പോലും തടഞ്ഞ സംഭവങ്ങൾ. ഓരോ സംഭവവും ഒറ്റപ്പെട്ടതാണെന്ന് തോന്നുമെങ്കിലും, എല്ലാത്തിന്റെയും തുടക്കം ഏതാണ്ട് ഒരിടത്താണ്. ടോൾഗേറ്റിലെ ഏതാനും സെക്കൻഡുകൾ.
പണം പോയി... ടോൾ കടക്കാനായില്ല!
ടോൾപ്ലാസ പ്രവർത്തനം തുടങ്ങി ദിവസങ്ങൾക്കുള്ളിൽ തന്നെ ഏറ്റവും കൂടുതൽ പരാതികൾ ഉയർന്നത് ഫാസ്റ്റാഗ് ഇടപാടുകളെച്ചൊല്ലിയായിരുന്നു. യാത്രക്കാരന്റെ അക്കൗണ്ടിൽ നിന്ന് പണം കുറയും. മൊബൈലിൽ സന്ദേശമെത്തും. പക്ഷേ ടോൾ പ്ലാസയിലെ സ്ക്രീനിൽ പണമെത്തിയതായി കാണില്ല.
"പണം പോയല്ലോ..." എന്ന് യാത്രക്കാരൻ.
"സിസ്റ്റത്തിൽ വന്നിട്ടില്ല..." എന്ന് ജീവനക്കാരൻ.
പിന്നെ ഏതാനും സെക്കൻഡുകൾ മതി അന്തരീക്ഷം മാറാൻ. പിന്നിൽ വാഹനങ്ങളുടെ നീണ്ടനിര. ഹോൺ മുഴങ്ങിത്തുടങ്ങും. ക്ഷമ നഷ്ടപ്പെടുന്ന യാത്രക്കാർ. നിയമം പാലിക്കുകയാണെന്ന് പറയുന്ന ജീവനക്കാർ. അവിടെ നിന്നാണ് പല തർക്കങ്ങളും തുടങ്ങിയത്.
ജനുവരി അവസാനത്തിൽ മൊകവൂർ സ്വദേശിയുടെ വാഹനത്തിൽ ജീവനക്കാരൻ കൈകൊണ്ട് അടിച്ചെന്ന ആരോപണം വലിയ വിവാദമായി. അതേ ദിവസങ്ങളിൽ തന്നെ കോഴിക്കോട് സബ് കലക്ടറുടെ ഔദ്യോഗിക വാഹനം പോലും ടോൾ പ്ലാസയിൽ തടഞ്ഞു. പൊലീസ് ഇടപെട്ട ശേഷമാണ് വാഹനം കടത്തിവിട്ടത്.
പിന്നീട് മറ്റൊരു പരാതി ഉയർന്നു. ടോൾ നൽകാൻ ആവശ്യമായ തുക അക്കൗണ്ടിലുണ്ടായിട്ടും, കൂടുതൽ ബാലൻസ് വേണമെന്ന് ജീവനക്കാർ ആവശ്യപ്പെടുന്നു. അടുത്ത ടോൾ പ്ലാസയിലേക്കുള്ള തുകയും ഫാസ്റ്റാഗിലുണ്ടാകണമെന്ന് പറഞ്ഞ് വാഹനങ്ങൾ തടയുന്നതായും യാത്രക്കാർ ആരോപിച്ചു.
സിസിടിവി ദൃശ്യങ്ങളിൽ ഒരേ കാഴ്ച
കഴിഞ്ഞ ആറ് മാസത്തിനിടെ സമൂഹ മാധ്യമങ്ങളിൽ വൈറലായ പല വിഡിയോകളും ഒരേ കഥയാണ് പറഞ്ഞത്. വാഹനത്തിന് മുന്നിൽ നിൽക്കുന്ന ജീവനക്കാർ. മുന്നോട്ടെടുക്കാൻ ശ്രമിക്കുന്ന ഡ്രൈവർ. പരസ്പരം തള്ളൽ. കൈയാങ്കളി. ഓരോ തവണയും ആരോപണങ്ങൾ രണ്ട് വശത്തു നിന്നും ഉയർന്നു.
ജീവനക്കാർ പറയുന്നത്, ടോൾ വെട്ടിച്ച് കടക്കാനുള്ള ശ്രമങ്ങളാണ് പ്രശ്നങ്ങളുടെ കാരണം. യാത്രക്കാർ പറയുന്നത്, നിയമം നടപ്പാക്കുന്നതിന്റെ പേരിൽ ചില ജീവനക്കാർ അനാവശ്യമായി പ്രകോപിപ്പിക്കുകയും മോശമായി പെരുമാറുകയും ചെയ്യുന്നു എന്നതാണ്. ഈ തർക്കങ്ങളൊക്കെ എന്ന് തീരും?
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates