കൊച്ചി: ന്യൂനപക്ഷങ്ങള്‍ക്ക് എന്തിനാണ് വിദേശ ഫണ്ടെന്ന് ബിജെപി നേതാവ്. രാജ്യത്തു നിന്നുള്ള ഫണ്ടില്‍ പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. തട്ടിപ്പുകാര്‍ മാത്രം എഫ്‌സിആര്‍എ നിയമ ഭേദഗതിയെ ഭയക്കേണ്ടതുള്ളൂവെന്ന് ആന്ധ്രയില്‍നിന്നുള്ള ബി ജെപി നേതാവ് വിഷ്ണുവര്‍ധന്‍ റെഡ്ഡി പറഞ്ഞു. എന്തുകൊണ്ടാണ് ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി വാദിക്കുന്ന സംസ്ഥാന സര്‍ക്കാര്‍, പാവപ്പെട്ട ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് പണം നല്‍കാത്തതെന്നും അദ്ദേഹം ചോദിച്ചു. ഇപ്പോള്‍ നടക്കുന്നത് രാഷ്ട്രീയ നാടകമാണ്. രാജ്യത്ത് എഫ്‌സിആര്‍എ നിയമഭേദഗതി നടപ്പാക്കുമെന്നും വിഷ്ണുവര്‍ധന്‍ റെഡ്ഡി പറഞ്ഞു. എറണാകുളം ജില്ലയുടെ ചുമതലയുള്ള ബിജെപി നേതാവാണ് വിഷ്ണുവര്‍ധന്‍ റെഡ്ഡി.
എഫ്‌സിആര്‍എ ഭേദഗതി നിയമത്തില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ പറഞ്ഞു. ഈ വിഷയത്തില്‍ ആശങ്ക അറിയിച്ച എല്ലാവരുമായും ചര്‍ച്ചയാകാം. സഖ്യകക്ഷികളോട് ആലോചിച്ചില്ലെന്ന വാദത്തില്‍ കഴമ്പില്ല. എഫ്‌സിആര്‍എ ഭേദഗതി സമയവായത്തിലൂടെ മാത്രമേ നടപ്പാക്കൂ എന്നും കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ പറഞ്ഞു. ക്രൈസ്തവരെ അതിന്യൂനപക്ഷവിഭാഗമായി പ്രഖ്യാപിക്കുന്നത് പരിഗണനയിലാണെന്നും കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ പറഞ്ഞു.
അതേസമയം, എഫ്‌സിആര്‍എ നിയമ ഭേദഗതി ബില്ലിനെതിരെ രൂക്ഷ വിമർശനവുമായി സിബിസിഐ രംഗത്തെത്തി. ക്രിസ്ത്യാനികൾ വിഡ്ഢികൾ ആല്ലെന്നും ചുറ്റും നടക്കുന്ന കാര്യങ്ങളെക്കുറിച്ച് വ്യക്തമായ ധാരണ അവർക്കുണ്ടെന്നും ആർക്ക് വേണ്ടി ആര് പ്രവർത്തിക്കുന്നു എന്ന് വോട്ടർമാർക്ക് അറിയാമെന്നും സിബിസിഐ വ്യക്തമാക്കി. വിഷയത്തിൽ പ്രധാനമന്ത്രിയെയും കേന്ദ്ര ആഭ്യന്തര മന്ത്രിയെയും ഉടൻ കാണുമെന്നും സിബിസിഐ വക്താവ് ഫാ. റോബിൻസൺ റോഡ്രഗസ് പറഞ്ഞു. കേന്ദ്രസർക്കാർ കൊണ്ടുവരുന്ന പുതിയ ഭേദഗതി ആശങ്കപ്പെടുത്തുന്നതാണെന്നും, ബിൽ പാർലമെന്ററി സബ്‌ജക്ട് കമ്മിറ്റിക്ക് വിടണമെന്നും കെസിബിസിയും ആവശ്യപ്പെട്ടിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates