

ഈ വർഷം പുറത്തിറങ്ങിയ സിനിമകളിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ തമിഴ് ചിത്രങ്ങളിൽ ഒന്നാണ് 'ബ്ലാസ്റ്റ്'. സുബാഷ് കെ രാജ് സംവിധാനം ചെയ്ത ചിത്രത്തിൽ അർജുൻ സർജ, അഭിരാമി, പ്രീതി മുകുന്ദൻ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തിയത്. ഇപ്പോഴിതാ 'ബ്ലാസ്റ്റ്' സിനിമയ്ക്ക് കിട്ടിയ പ്രതികരണങ്ങളെക്കുറിച്ച് മനസ് തുറന്ന് നടി അഭിരാമി.
തന്റെ പുതിയ ചിത്രമായ ലോ ആൻഡ് ഓർഡറിന്റെ പ്രൊമോഷന്റെ ഭാഗമായി ക്ലബ്ബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അഭിരാമി. "ഞാൻ കരാട്ടെ പഠിച്ചിട്ടില്ല. ബ്ലാസ്റ്റിന് വേണ്ടി കുറച്ച് പരിശീലനം നേടി. സെറ്റിൽ വച്ച് അർജുൻ നന്നായി സഹായിച്ചു. പൊസിഷൻ കറക്ഷൻ അതുപോലെ ശ്വാസമെടുക്കുന്നതൊക്കെ അദ്ദേഹം പറഞ്ഞു തരുമായിരുന്നു.
ആ സിനിമയ്ക്ക് ഏറ്റവും കൂടുതൽ വരവേല്പ് കിട്ടിയത് കേരളത്തിൽ നിന്നായിരുന്നു. പിന്നെ തമിഴ്നാട്, കർണാടക, ആന്ധ്ര തുടങ്ങി എല്ലായിടത്തു നിന്നും അഭിപ്രായമുണ്ടായിരുന്നു. പക്ഷേ കേരളം ബ്ലാസ്റ്റ് ഏറ്റെടുത്തതു പോലെ വേറെ എവിടെയും ഏറ്റെടുത്തിട്ടുണ്ടായിരുന്നില്ല. മൊത്തം 20 ദിവസം ഷൂട്ട് ചെയ്തു. അതിൽ ഒരു 15-16 ദിവസം ആക്ഷനായിരുന്നു.
ആക്ഷൻ ചെയ്ത് കഴിയുമ്പോൾ ശരീരം മുഴുവൻ ഭയങ്കര വേദനയായിരിക്കും. ഷൂട്ട് കഴിഞ്ഞ് എല്ലാ ദിവസവും റൂമിൽ പോയിട്ട് തിരുമ്മലും ഓയിൽമെന്റ് തേക്കലും മരുന്നു കഴിക്കലുമൊക്കെയായിരുന്നു. ഷൂട്ട് ചെയ്യുന്ന സമയത്ത് നമ്മൾ എന്ത് പറ്റിയാലും അറിയില്ല.
വൈകുന്നേരം ആകുമ്പോഴേക്കും നമ്മുടെ ശരീരം നമ്മളോട് പറയും, ഇതിന്റെ വല്ല ആവശ്യവുമുണ്ടോ ?. ഇത് പറ്റിയ പണിയാണോ എന്ന് ചോദിക്കും. അതിലെ ഒരു സീനും ഇത്രയും ഹൈ ആകുമെന്ന് നമ്മൾ പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നില്ല".- അഭിരാമി പറഞ്ഞു.
അതോടൊപ്പം അർജുൻ സർജയെക്കുറിച്ചും അഭിരാമി വാചാലയായി. "അന്നും ഇന്നും അർജുന് ഒരു മാറ്റവും ഇല്ല. അതേ എനർജി, ഫിറ്റ്നസ്, ഫോക്കസ് എല്ലാം അങ്ങനെ തന്നെ. ഒരു മാറ്റവുമില്ല അദ്ദേഹത്തിന്". - അഭിരാമി കൂട്ടിച്ചേർത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates