

കലാഭവൻ നവാസ് വിട പറഞ്ഞിട്ട് ഒരു വർഷം കഴിഞ്ഞെങ്കിലും ഇന്നും അദ്ദേഹത്തിന്റെ വിയോഗം കുടുംബത്തിന് ഉൾക്കൊള്ളാനായിട്ടില്ല. ഇപ്പോഴിതാ തന്റെ പ്രിയപ്പെട്ടവൻ വിട്ടു പോയതിന്റെ വേദന ഉള്ളിൽ വച്ച് സിനിമയിൽ അഭിനയിച്ചതിന്റെ അനുഭവം പങ്കുവച്ചിരിക്കുകയാണ് നവാസിന്റെ ഭാര്യയും നടിയുമായ രഹ്ന.
മക്കൾക്കായി സ്വന്തം വേദനകൾക്കിടയിലും കരുത്ത് കണ്ടെത്തി 'ഹാപ്പി ലൂപ്പ്' എന്ന ചിത്രത്തിലെ കഥാപാത്രത്തെ അവതരിപ്പിക്കുകയായിരുന്നുവെന്ന് രഹ്ന ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു. "ഉള്ളിലെ കത്തുന്ന തീ അടക്കി വച്ച് പുറത്ത് ചിരിക്കാൻ ഞാനും പഠിച്ചു തുടങ്ങി. ഉള്ളിലെ ബുദ്ധിമുട്ടുകൾ മറച്ചു വച്ച് പെർഫോം ചെയ്യുക ബുദ്ധിമുട്ടാണ്.
പക്ഷേ എന്റെ മക്കൾക്ക് വേണ്ടി അതും പരിശീലിച്ചു. സംയുക്ത വർമ്മ വഴി മഞ്ജു ചേച്ചിയാണ് എനിക്ക് ഈ കാരക്ടർ തന്നത്. എനിക്ക് വർക് ചെയ്യാനുള്ള ശക്തിയില്ല എന്ന് ഞാൻ സംയുക്തയോടും മഞ്ജു ചേച്ചിയോടും സംവിധായകൻ ആനന്ദ് മേനോനോടും പറഞ്ഞിരുന്നു. പക്ഷേ അവർ എല്ലാവരും വളരെയധികം എന്നെ സപ്പോർട്ട് ചെയ്തു.
ഈ കാരക്ടർ ചെയ്യാൻ എന്നെ സഹായിച്ച സംയുക്തയോടും മഞ്ജു ചേച്ചിയോടും ആനന്ദ് മേനോനോടും ആഷിഖ് ഐമറോടും ഞാൻ എന്റെ നന്ദി അറിയിക്കുന്നു. നവാസ്ക്കയുടെ ആത്മാവിന്റെ കൂടെ ഞാൻ മുന്നോട്ട് പോകുന്നു. എന്റെ അവസ്ഥ മനസ്സിലാക്കി എന്നോട് സഹകരിച്ച സെറ്റിലെ എല്ലാ ക്രൂവിനും എന്റെ നന്ദി അറിയിക്കുന്നു".- രഹ്ന കുറിച്ചു.
'ശക്തയായി നിൽക്കൂ' എന്നാണ് രഹ്നയുടെ പോസ്റ്റിന് സംയുക്ത വർമ കമന്റ് ചെയ്തിരിക്കുന്നത്. മഞ്ജു വാര്യരെ നായികയാക്കി ആനന്ദ് മേനോൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഹാപ്പി ലൂപ്പ്'. 'ഗൗതമന്റെ രഥം', 'വാഴ 1' എന്നീ ചിത്രങ്ങൾക്ക് ശേഷം ആനന്ദ് ഒരുക്കുന്ന ചിത്രം കൂടിയാണിത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates