തിരുവനന്തപുരം: അറബിക്കടലില്‍ ന്യൂനമര്‍ദം തീവ്രന്യൂനമര്‍ദമായി. അടുത്ത 24 മണിക്കൂറിനുള്ളിൽ വടക്ക് ദിശയിൽ സഞ്ചരിച്ച് മധ്യ-കിഴക്കൻ അറബിക്കടലിൽ ചുഴലിക്കാറ്റായി മാറാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതോടെ സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പില്‍ പറയുന്നു.
ഇന്നലെ മുതല്‍ സംസ്ഥാനത്ത് കാലവര്‍ഷം സജീവമായി. മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലും വ്യാപകമായ മഴ ലഭിച്ചു. നാളെ മുതല്‍ ഒമ്പതാം തീയതി വരെ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. നാളെ പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും, മറ്റന്നാള്‍ ആലപ്പുഴ, എറണാകുളം ജില്ലകളിലുമാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. അടുത്ത അഞ്ചുദിവസം കേരളത്തില്‍ വ്യാപകമായി മഴയുണ്ടാകും. ഇടിമിന്നല്‍, ശക്തമായ കാറ്റ് എന്നിവയ്ക്കും സാധ്യതയുള്ളതായി മുന്നറിയിപ്പുണ്ട്.
ജൂണ്‍ 7 മുതല്‍ 9 വരെയുള്ള ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ കേരള -കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.ജൂണ്‍ നാലിന് കാലവര്‍ഷം എത്തുമെന്നായിരുന്നു കാലാവസ്ഥ വകുപ്പ് നേരത്തെ അറിയിച്ചിരുന്നത്.
കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.8 മീറ്റര്‍ മുതല്‍ 1.4 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും, ആയതിന്റെ വേഗത സെക്കന്‍ഡില്‍ 15cm നും 25cm നും ഇടയില്‍ മാറിവരുവാനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates