തൃശൂര്‍: ദിവാന്‍ജിമൂലയില്‍ യുവാവിന് വെട്ടേറ്റ സംഭവത്തില്‍ പ്രതി പിടിയില്‍. തിരുവനന്തപുരം കുര്യാത്തി സ്വദേശി മഹേഷ് ആണ് പിടിയിലായത്. അടുത്തിടെ ജയില്‍ മോചിതരായ കുറ്റവാളികളെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതി വെസ്റ്റ് പൊലീസിന്റെ വലയിലായത്.
ശനിയാഴ്ച രാത്രി എട്ടു മണിയോടെ പൂത്തോളിലെ ബാറിന് സമീപമായിരുന്നു സംഭവം. നടന്നു വരികയായിരുന്ന ആന്ധ്രാ സ്വദേശി ബോയ രാമകൃഷ്ണക്ക് ആണ് വെട്ടേറ്റത്. പിടിച്ചു പറിക്കിടെയാവാം വെട്ട് എന്നാണ് പൊലീസ് കരുതുന്നത്. കഴുത്തിന് വെട്ടേറ്റ ബോയ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
സംഭവം പുറത്തുവന്നതിന് പിന്നാലെ വെസ്റ്റ് പൊലീസ് വിവിധ സംഘങ്ങളായി തിരിഞ്ഞു നടത്തിയ അന്വേഷണമാണ് പ്രതിയെ കുടുക്കിയത്. സിസി ടിവി ദൃശ്യങ്ങളുടെയും സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തില്‍ മഹേഷാണ് പ്രതിയെന്ന് പൊലീസ് ഉറപ്പിക്കുകയും ഉടന്‍ തന്നെ നഗരത്തില്‍ നിന്ന് പിടികൂടുകയുമായിരുന്നു. വൈകീട്ടോടെ പ്രതിയെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.
സ്ഥിരം കുറ്റവാളിയാണ് മഹേഷ് (35) എന്ന് പൊലീസ് പറഞ്ഞു. പോക്കറ്റടി, പിടിച്ചു പറി ഉള്‍പ്പടെയുള്ള കുറ്റകൃത്യങ്ങള്‍ക്ക് ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ബ്ലെയ്ഡ് മുറിച്ച് വായിലിട്ട് നടക്കുന്നത് മഹേഷിന്റെ ശീലമാണെന്നും പൊലീസ് പറയുന്നു. ഒരാഴ്ച മുന്‍പാണ് ജയില്‍ മോചിതനായത്. മദ്യപിക്കാനുള്ള കാശിനാണ് ഇയാള്‍ കവര്‍ച്ച നടത്തിയിരുന്നതെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മൂന്നാമത്തെ അക്രമ സംഭവമാണ് ദിവാന്‍ജിമൂലയിലുണ്ടാവുന്നത്. മൂന്നിലും സംഭവം നടന്നതിന് പിന്നാലെ പ്രതികളെ വലയിലാക്കാന്‍ പൊലീസിന് സാധിച്ചു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates