ഹൈദരാബാദിലെ വി സി സജ്ജനാരെന്ന പൊലീസ് കമ്മിഷണറുടെ പേരാണ് മാധ്യമങ്ങളിലാകെ. തെലങ്കാനയിലെ സംഭവങ്ങളോ നാല് പേരുടെ കൊലപാതകമോ ഒന്നും അറിയില്ലെങ്കിലും വാർത്തകളിൽ നിറയുന്ന ഈ പേര് മൂന്നാംക്ലാസുകാരി കൃഷ്ണയ്ക്ക് ഏറെ പ്രിയപ്പെട്ടതാണ്. പിറവം അഞ്ചൽപ്പെട്ടി സെയ്ന്റ് മേരീസ് യു പി സ്കൂളിലെ വിദ്യാർഥിനിയായ കൃഷ്ണയ്ക്ക് തന്റെ വലതുകണ്ണിന്റെ നീറ്റലകറ്റാൻ വന്ന ദൈവത്തിന്റെ പ്രതിരൂപമാണ് സജ്ജനാർ.
അച്ഛൻ ബൈജു പറഞ്ഞാണ് കൃഷ്ണയ്ക്ക് സജ്ജനാരെന്ന പേര് സുപരിചിതം. മൂന്നുമാസം പ്രായമുള്ള കൃഷ്ണയുടെ വലത് കണ്ണിൽ കാൻസർ ബാധിച്ചതായിരുന്നു. സെക്കന്തരാബാദിലെ അപ്പോളോ ആശുപത്രിയിലേക്കാണ് വിദഗ്ധചികിത്സയ്ക്കായി റെഫർ ചെയ്തത്. മകളുടെ ചികിത്സയ്ക്ക് പണം കണ്ടെത്താനുള്ള ഓട്ടപ്പാച്ചിലിനിടയിൽ നാട്ടിലെ ഒരു വാട്സാപ്പ് ഗ്രൂപ്പിൽ ഇക്കാര്യം അവതരിപ്പിച്ചു. ഗ്രൂപ്പിൽ അംഗമായിരുന്ന അന്നത്തെ എറണാകുളം ഐ ജി എസ് ശ്രീജിത്താണ് ബൈജുവിനെ വിളിച്ച് സജ്ജനാറെക്കുറിച്ച് പറഞ്ഞത്. 'അവിടെ സജ്ജനാരെന്ന പൊലീസ് ഓഫീസറുണ്ട്, നിങ്ങളെ സഹായിക്കും', എന്നായിരുന്നു ശ്രീജിത്തിന്റെ വാക്കുകള്‍.
ഐ ജി നൽകിയ നമ്പറിൽ വിളിച്ച ബൈജുവിന് ‘നിങ്ങൾ വന്നോളൂ, ഞാൻ സഹായിക്കാം’ എന്ന വാക്കാണ് അങ്ങേതലക്കലിൽ നിന്ന് കിട്ടിയത്. സെക്കന്തരാബാദിൽ ട്രെയിൻ ഇറങ്ങിയപ്പോൾ മുതൽ വേണ്ടതെല്ലാം ചെയ്ത് സജ്ജനാറുടെ അദൃശ്യകരങ്ങൾ അവർക്കൊപ്പമുണ്ടായിരുന്നു, മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.
മകളുടെ രോഗവിവരം ആശുപത്രിയിൽ ഡോക്ടറെ വിളിച്ച് വിശദീകരിച്ചതും സജ്ജനാരായിരുന്നെന്ന് ബൈജു ഓർക്കുന്നു. ചികിത്സ പരമാവധി സൗജന്യമാക്കികൊണ്ട് ബാക്കി തുക ചാരിറ്റിസംഘടന വഴി ലഭ്യമാക്കുകയായിരുന്നു. ആശുപത്രിയിൽനിന്ന് മടങ്ങുന്നതുവരെ ഒരിക്കൽപോലും കണ്ടിട്ടില്ലെങ്കിലും ഓരോ കാര്യത്തിനും സഹായിക്കാൻ അദൃശ്യമായി ആ മനുഷ്യനുണ്ടായിരുന്നെന്ന് ബൈജു പറഞ്ഞു.
കൃഷ്ണയുടെ വലതുകണ്ണിന് ഇപ്പോൾ കാഴ്ചയില്ലെങ്കിലും വേദന മാറിയതിന്റെ സന്തോഷമാണ് അവളുടെ മുഖത്ത് നിഴലിക്കുന്നത്. ഒരു വർഷം മുമ്പാണ് സജ്ജനാറുടെ സഹായത്തിൽ കൃഷ്ണയുടെ ചികിത്സ നടന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates