തൊടുപുഴ: കെഎസ്ആർടിസി യാത്ര ചെയ്ത യുവതിയെ ഡ്രൈവർ പെരുവഴിയിലിറക്കിയതായി ആക്ഷേപം. മൂലമറ്റത്തു നിന്നു തൊടുപുഴയ്ക്കു പോകുകയായിരുന്ന കെഎസ്ആർടിസി ബസിലാണു കെഎസ്ഇബിയിലെ താത്കാലിക ജീവനക്കാരി കയറിയത്. അശോക കവലയിലേക്കു ടിക്കറ്റ് എടുത്തു. എന്നാൽ അശോക കവലയിൽ എത്തിയപ്പോൾ കണ്ടക്ടർ ബസ് നിർത്താൻ ബെൽ അടിച്ചെങ്കിലും ഡ്രൈവർ നിർത്താതെ മുന്നോട്ടുപോയി.
ബസ് നിർത്താൻ യുവതി ആവശ്യപ്പെട്ടപ്പോൾ, ‘എന്തു നോക്കിയാണ് നീ ഈ ബസിൽ കയറിയത്, മേലിൽ ഈ ബസിൽ കയറരുത്’ എന്നായിരുന്നു യാത്രക്കാരിയോട് ഡ്രൈവറുടെ പ്രതികരണം.
ഭയന്ന യുവതി തന്നെ ഇറക്കിവിടാൻ കണ്ടക്ടറോടു പറഞ്ഞതനുസരിച്ചു വീണ്ടും ബെൽ അടിച്ചെങ്കിലും ബസ് നിർത്തിയില്ല. അപ്പോഴേക്കും ഒരു കിലോമീറ്ററിലേറെ ബസ് മുന്നോട്ടു പോയിരുന്നു. തുടർന്ന് ബസ് സ്റ്റോപ്പ് പോലുമല്ലാത്ത സ്ഥലത്ത് സന്ധ്യയ്ക്കു യുവതിയെ ഇറക്കിവിടുകയായിരുന്നു. തുടർന്ന് വീട്ടിൽ വിളിച്ചു പറഞ്ഞു വീട്ടുകാർ എത്തിയാണു യുവതിയെ കൊണ്ടുപോയത്. ആറ് മണിയോടെയാണു യുവതി ഓഫീസിൽ നിന്ന് ഇറങ്ങിയത്. യുവതി ഡിടിഒയ്ക്കു പരാതി നൽകി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates