കൊച്ചി: എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ക്ക് മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അയ്യപ്പ ജ്യോതി വിജയിപ്പിക്കാനുള്ള എന്‍എസ്എസ് ആഹ്വാനം ആര്‍എസ്എസ്സിനെ സഹായിക്കാനാണെന്നും നിലപാട് പുനഃപരിശോധിക്കണമെന്നും കോടിയേരി പറഞ്ഞു. എൻഎസ്എസ് വർഗീയ സംഘടനയുടെ ഭാഗമാകരുതെന്ന കാഴ്ചപാടാണ് സമൂഹത്തിനുള്ളതെന്നും അവരുടെ വികാരമാണ് താൻ പ്രകടിപ്പിച്ചതെന്നും കോടിയേരി കൂട്ടിച്ചേർത്തു.
എന്‍എസ്എസിനെ ആര്‍എസ്എസിന്റെ തൊഴുത്തില്‍ കെട്ടാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നായിരുന്നു കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം വിമര്‍ശിച്ചത്. വനിതാ മതിലില്‍ പങ്കെടുക്കില്ലെന്ന് പറഞ്ഞ എന്‍എസ്എസ്, ആര്‍എസ്എ് പരിപാടിയില്‍ പങ്കെടുക്കുമെന്ന് അറിയിച്ചു. എന്‍എസ്എസിന്റേത് ആത്മഹത്യാപരമായ നിലപാടാണെന്നും കോടിയേരി കുറ്റപ്പെടുത്തിയിരുന്നു.
കോടിയേരിയുടെ ഈ വിമർശനത്തിന് മറുപടിയുമായി ഇന്ന് രാവിലെ എന്‍എസ്എസ് രംഗത്തെത്തിയിരുന്നു. മറ്റൊരുടെയും തൊഴുത്തില്‍ ഒതുങ്ങുന്നവരല്ല എന്‍എസ്എസ്. അതിന് ശ്രമിച്ചവര്‍ നിരാശരായ ചരിത്രമാണ് ഉള്ളതെന്ന് ഓര്‍ക്കണമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പ്രസ്താവനയില്‍ അറിയിച്ചു.
എന്‍എസ്എസ് നിരീശ്വര വാദത്തിന് എതിരാണ്. സമുദായം എന്നും വിശ്വാസികള്‍ക്കൊപ്പമാണ്. രാഷ്ട്രീയത്തിന് അതീതമായ മതേതര നിലപാടാണ് എന്‍എസ്എസിന് എന്നുമുള്ളത്. സമീപകാല സാഹചര്യങ്ങളിലെ നിരാശ മൂലമാണ് കോടിയേരിയുടെ പ്രസ്താവന. സ്വന്തം വീഴ്ചകള്‍ തിരുത്താനാണ് കോടിയേരി ശ്രമിക്കേണ്ടത്. എന്‍എസ്എസിനെക്കുറിച്ചുള്ള അജ്ഞതയാണ് കോടിയേരിയുടെ വിമര്‍ശനം വെളിപ്പെടുത്തുന്നതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates