Kerala

ഏഴുവര്‍ഷത്തെ പ്രണയത്തിനൊടുവില്‍ കാമുകന്‍ കാലുമാറി, 101 പവന്‍ വേണമെന്ന് ഡിമാന്‍ഡ് ; വിവാഹനിശ്ചയത്തിനിടെ മെസ്സേജ് അയച്ച് യുവതി ജീവനൊടുക്കി

മറ്റൊരു പെണ്‍കുട്ടിയുമായുള്ള വിവാഹനിശ്ചയ ചടങ്ങ് നടക്കുന്ന സമയത്തായിരുന്നു സന്ദേശം അയച്ചശേഷം ആത്മഹത്യ ചെയ്തത്

സമകാലിക മലയാളം ഡെസ്ക്

കായംകുളം :  പ്രണയത്തിനൊടുവില്‍ സ്ത്രീധനത്തുക കുറവെന്ന പേരില്‍ കാമുകന്‍ വഞ്ചിച്ചതില്‍ മനംന്തൊന്ത് യുവതി ജീവനൊടുക്കി. കായംകുളം ആറാട്ടുപുഴയിലാണ് സംഭവം. പെരുമ്പള്ളി മുരിക്കിന്‍വീട്ടില്‍ വിശ്വനാഥന്റെ മകളും ബിഎസ്‌സി നഴ്‌സിങ് അവസാന വര്‍ഷ വിദ്യാര്‍ഥിനിയുമായ അര്‍ച്ചന (21) ആണ് മരിച്ചത്. 

യുവാവിന്റെ വീട്ടില്‍ മറ്റൊരു പെണ്‍കുട്ടിയുമായുള്ള വിവാഹനിശ്ചയ ചടങ്ങ് നടക്കുന്ന സമയത്തായിരുന്നു യുവതി വാട്‌സാപ്പില്‍ മരിക്കുകയാണെന്ന സന്ദേശം അയച്ചശേഷം ആത്മഹത്യ ചെയ്തത്. വിവാഹ വാഗ്ദാനം നല്‍കി ഏഴു വര്‍ഷം പ്രണയിച്ച ശേഷമാണ് സ്ത്രീധനത്തുക കുറവാണെന്നു പറഞ്ഞ് യുവാവ് വിവാഹത്തില്‍ നിന്നും പിന്‍മാറിയതെന്ന് പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചു. ഇതേത്തുടര്‍ന്ന് യുവതിയുടെ മരണത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

കഴിഞ്ഞ വെള്ളിയാഴ്ചയാണ് പെണ്‍കുട്ടി വിഷക്കായ കഴിച്ച് ജീവനൊടുക്കിയത്. ഇന്നലെ യുവതിയുടെ മൃതദേഹം സംസ്‌കരിച്ചതിനു പിന്നാലെയാണ് സംഭവത്തിന്റെ വിവരങ്ങള്‍ പുറത്തുവന്നത്. പെണ്‍കുട്ടി പ്രണയം സംബന്ധിച്ച് സുഹൃത്തിനോടു സംസാരിക്കുന്നതിന്റെ ഓഡിയോ സന്ദേശങ്ങളും പുറത്തു വന്നിട്ടുണ്ട്.

സ്‌കൂളില്‍ പഠിക്കുമ്പോഴാണ് അര്‍ച്ചന സ്‌കൂളിനു സമീപത്തു താമസിച്ചിരുന്ന യുവാവുമായി പ്രണയത്തിലാകുന്നത്. പെണ്‍കുട്ടി പ്ലസ്ടു കഴിഞ്ഞപ്പോള്‍ യുവാവ് വിവാഹ അഭ്യര്‍ഥനയുമായി ഇവരുടെ വീട്ടില്‍ എത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ വിവാഹം കഴിപ്പിക്കാനാകില്ലെന്നും പെണ്‍കുട്ടിയെ പഠിപ്പിക്കണമെന്നും പറഞ്ഞു പിതാവ് മടക്കി അയച്ചു. ബിഎസ്‌സി നഴ്‌സിങ് പഠിക്കുമ്പോഴും പ്രണയം തുടര്‍ന്നു. ഇതിനിടെ വിദേശത്തു പോയ യുവാവ് സാമ്പത്തികമായി ഉയര്‍ച്ച നേടി. ഇതോടെ പെണ്‍കുട്ടിയെ ഒഴിവാക്കാനായി ശ്രമമെന്നും കുടുംബം ആരോപിച്ചു. 

പെണ്‍കുട്ടി വിവാഹക്കാര്യം പറഞ്ഞപ്പോള്‍ സ്ത്രീധനം എത്ര നല്‍കുമെന്ന് യുവാവ് ചോദിച്ചു. 30 പവന്‍ സ്വര്‍ണം നല്‍കാമെന്ന് അറിയിച്ചു. കൂലിപ്പണിക്കാരനായ പിതാവിന് അധികം പണം നല്‍കി വിവാഹം കഴിപ്പിക്കാന്‍ സാധിക്കാതെ വന്നതോടെ യുവാവ് വിവാഹത്തില്‍നിന്ന് പിന്‍മാറുകയായിരുന്നു എന്നും ബന്ധുക്കള്‍ പറയുന്നു. യുവാവിന്റെ സഹോദരിക്ക് 101 പവന്‍ സ്വര്‍ണവും കാറും കൊടുത്താണ് വിവാഹം കഴിപ്പിച്ചത്. അത്ര തന്നെ തനിക്കും വേണമെന്നും അല്ലെങ്കില്‍ വേറെ വിവാഹം കഴിക്കുമെന്നും യുവാവ് അറിയിച്ചു. ഇതോടെ പെണ്‍കുട്ടി നിരാശയിലാകുകയായിരുന്നു. 

ഇതിനിടെ യുവാവ് മറ്റൊരു യുവതിയുമായി വിവാഹം നടത്തുന്നതിന് തീരുമാനിച്ച കാര്യം പെണ്‍കുട്ടി അറിഞ്ഞു. തുടര്‍ന്ന് 
താന്‍ മരിക്കാന്‍ പോകുന്നതായി വെള്ളിയാഴ്ച യുവാവിനു പെണ്‍കുട്ടി വാട്‌സാപ്പില്‍ സന്ദേശം അയച്ചു. സന്ദേശം യുവാവ് കണ്ടെന്ന് ഉറപ്പു വരുത്തി മെസേജ് ഡലീറ്റ് ചെയ്തു. തുടര്‍ന്ന് ഒതളങ്ങ എന്ന വിഷക്കായ കഴിച്ചു. ഇതിനിടെ യുവാവ് തന്റെ സുഹൃത്തുക്കളില്‍ ഒരാളെ വിവരം അറിയിച്ചു സ്ഥലത്തെത്തിയപ്പോഴേയ്ക്ക് പെണ്‍കുട്ടി അവശ നിലയിലായിരുന്നു.  ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പെണ്‍കുട്ടിയെ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മസാല ബോണ്ട്: ഇ ഡി നോട്ടീസ് റദ്ദാക്കണം; മുഖ്യമന്ത്രി ഹൈക്കോടതിയില്‍

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ കൈയില്‍ വിലകൂടിയ ഫോണ്‍; തിരക്കിയപ്പോള്‍ തെളിഞ്ഞത് പീഡനവിവരം; ബസ് ഡ്രൈവര്‍ അറസ്റ്റില്‍

മാറ്റിവച്ച തെരഞ്ഞെടുപ്പ് ജനുവരി 12ന്

കൊല്ലം മെഡിക്കൽ കോളജിൽ സീനിയർ റസിഡന്റ് , തിരുവനന്തപുരം എൻജിനിയറിങ് കോളജിൽ അസിസ്റ്റന്റ് പ്രൊഫസർ ഒഴിവുകൾ

ശബരിമലയില്‍ റെക്കോര്‍ഡ് വരുമാനം, 200 കോടി പിന്നിട്ടു; അരവണ നിയന്ത്രണം തുടരും

SCROLL FOR NEXT