ന്യൂഡൽഹി: കരിപ്പൂർ വിമാനത്താവളത്തിൽ എയർ ഇന്ത്യയുടെ വിമാനം അപകടത്തിൽപ്പെട്ട സംഭവത്തിൽ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയമിച്ചു. അഞ്ചംഗ സമിതിയെയാണ് അന്വേഷണത്തിനായി നിയോഗിച്ചത്. ക്യാപ്റ്റൻ എസ്എസ് ചഹറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുക. അഞ്ച് മാസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണം. എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ ആണ് സമിതിയെ നിയോഗിച്ചത്.
ബോയിങ് 737 വിമാനത്തിൻറെ മുൻ പരിശോധകനാണ് ക്യാപ്റ്റൻ എസ്എസ് ചഹർ. അപകടത്തെക്കുറിച്ച് പ്രാഥമിക റിപ്പോർട്ടൊന്നും ഇതുവരെ നല്കിയിട്ടില്ലെന്നാണ് സൂചന. അപകടകാരണത്തെക്കുറിച്ചുള്ള ഡിജിസിഎയുടെ പ്രാഥമിക നിഗമനത്തിനെതിരെ നേരത്തെ പൈലറ്റുമാരുടെ സംഘടന രംഗത്ത് വന്നിരുന്നു. അപകട കാരണം കണ്ടെത്തി ഇത് ഭാവിയിൽ ഒഴിവാക്കാനുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കാനുള്ള നിർദ്ദേശവും സമിതിക്ക് നൽകിയിട്ടുണ്ട്.
കരിപ്പൂർ വിമാനത്താവളത്തിൽ വലിയ വിമാനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വിമാന അപകടത്തിന്റെ പശ്ചാത്തലത്തിലാണ് ഈ മഴക്കാലത്ത് വലിയ വിമാനം ഇറങ്ങുന്നത് തടഞ്ഞു കൊണ്ട് ഡിജിസിഎ ഉത്തരവിട്ടത്.
ഈ മാസം ഏഴിനാണ് ദുബായിൽ നിന്നെത്തിയ എയർ ഇന്ത്യ വിമാനം അപകടത്തിൽപെട്ട് പൈലറ്റും യാത്രക്കാരുമടക്കം 18 പേരാണ് മരിച്ചത്. റൺവെ നവീകരണത്തിന്റെ പേരിൽ ഏറെക്കാലം വലിയ വിമാനങ്ങൾക്ക് വിലക്കുണ്ടായിരുന്ന കരിപ്പൂരിൽ 2018 ഡിസംബറിലാണ് വീണ്ടും വലിയ വിമാനങ്ങൾ സർവീസ് ആരംഭിച്ചത്
കരിപ്പൂർ വിമാനപകടത്തിൽ പരിക്കേറ്റവരിൽ ഇനി ചികിത്സയിൽ ഉള്ളത് 83 പേരാണ്. ഇതിൽ മൂന്ന് പേർ വെൻറിലേറ്ററിലാണ്. പത്തൊമ്പത് പേരുടെ നില ഗുരുതരമായി തുടരുന്നു. 61 പേരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates