തിരുവനന്തപുരം: സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോ മൊബൈൽ ലിമിറ്റഡ് നിർമിക്കുന്ന ഇലക്ട്രിക്ക് ഓട്ടോ നീം ജിയുടെ നേപ്പാളിലേക്കുള്ള കയറ്റുമതി ആരംഭിച്ചു. ആദ്യ ബാച്ച് ഇ- ഓട്ടോകളുടെ ഫ്ളാഗ് ഓഫ് വ്യവസായ മന്ത്രി ഇപി ജയരാജൻ നിർവഹിച്ചു. അദ്യ ഘട്ടത്തിൽ 25 ഓട്ടോകളാണ് നേപ്പാളിൽ എത്തിക്കുക. വാഹനങ്ങളുടെ അനുബന്ധ രേഖകൾ നേപ്പാളിലെ ഡീലർമാർക്ക് മന്ത്രി കൈമാറി.
സർക്കാരിന്റെ ദൈനംദിന ഇടപെടലുകളും കെഎഎൽ ജീവനക്കാരുടെ ശ്രമകരമായ പ്രവർത്തനവുമാണ് നഷ്ടത്തിലായിരുന്ന സ്ഥാപനത്തെ ഉയർച്ചയിലേക്ക് എത്തിച്ചതെന്ന് മന്ത്രി പറഞ്ഞു. ശ്രീലങ്ക, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലേക്കും ഓട്ടോകൾ കയറ്റി അയയ്ക്കും. കെനിയ, ഈജിപ്റ്റ് തുടങ്ങി നിരവധി ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും അന്വേഷണം ഉണ്ടെന്നും മന്ത്രി വ്യക്തമാക്കി.
സർക്കാർ 24 കോടി രൂപയാണ് കെഎഎല്ലിന് നൽകിയത്. കോവിഡ് ആശ്വാസമായി അഞ്ച് കോടി രൂപ കൂടി നൽകും. എല്ലാ ജില്ലകളിലും വനിതകൾക്ക് ഇ- വാഹനം നൽകുന്ന പദ്ധതിക്ക് രൂപം നൽകും. വ്യവസായ വകുപ്പിന് കീഴിൽ രജിസ്റ്റർ ചെയ്യുന്ന വനിത സഹകരണ സംഘങ്ങളിലെ 25 പേർക്ക് ഇ- ഓട്ടോ സബ്സിഡിയോടെ നൽകാനാണ് ഉദ്ദേശിക്കുന്നത്. പദ്ധതിയിലൂടെ വനിതകൾക്ക് സ്വയം തൊഴിൽ നേടാനാകുമെന്നും മന്ത്രി പറഞ്ഞു.
പൊതുമേഖലാ സ്ഥാപനങ്ങളെ മെപ്പെടുത്തുകയാണ് സർക്കാർ നയം. കെഎംഎംഎല്ലിൽ ആധുനിക ഓക്സിജൻ പ്ലാന്റ് സ്ഥാപിച്ചതു വഴി വർഷം 12 കോടി ലാഭിക്കാനായി. ഇവിടെ ഉത്പാദിപ്പിക്കുന്ന ഓക്സിജൻ വയനാട്, കോഴിക്കോട് ജില്ലകളിലെ ആരോഗ്യസ്ഥാപനങ്ങളിലെ ആവശ്യങ്ങൾക്കായി നൽകി തുടങ്ങിയതായും മന്ത്രി അറിയിച്ചു. ചെറുപ്പക്കാർക്ക് തൊഴിൽ നൽകുകയാണ് സർക്കാർ നയം. പൊതുമേഖലാ സ്ഥാപനങ്ങളിലെ എല്ലാ ഒഴിവുകളും നികത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates